തൊടുപുഴ: ചിന്നക്കനാല്‍ തച്ചങ്കരി എസ്റ്റേറ്റില്‍ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ സംഭവത്തിലെ പ്രതി ടിസണ്‍ തച്ചങ്കരിക്ക് ഉപാധികളോടെ തൊടുപുഴ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. ഏഴ് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനായ ദേവികുളം റേയ്ഞ്ചറുടെ മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.
ഒരു മാസത്തോളം എല്ലാ ചൊവ്വാഴ്ചയും ഉച്ചതിരിഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലെത്തണം. കേസില്‍ എസ്റ്റേറ്റ് ജീവനക്കാരന് ഷിജോ, ടിസണ്‍ എന്നിവരാണ് പ്രതികള്‍. ഷിജോ ഇപ്പോള്‍ റിമാന്‍ഡിലാണ്. വനംവകുപ്പ് ടിസണ്‍ തച്ചങ്കരിയെ അറസ്റ്റ് ചെയ്യാതെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയതാണ് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ സാഹചര്യമൊരുക്കിയത്. ടിസണ്‍ ജയിലില്‍ പോകുന്നത് ഒഴിവാക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പാരിതോഷികം വാങ്ങിയെന്ന ആക്ഷേപവും നിലനില്‍ക്കുകയാണ്. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഷിജോ ടിസണെതിരെ ശക്തമായ മൊഴിയാണ് നല്‍കിയിരിക്കുന്നത്.
കമ്പിവേലിയില്‍ അമിത വോള്‍ട്ടില്‍ വൈദ്യുതി പ്രവഹിക്കുന്ന വിവരം ആന ചെരിയുന്നതിന് മൂന്ന് ദിവസം മുന്‍പ് അറിയിച്ചെന്നും നടപടിയെടുത്തില്ലെന്നുമാണ് മൊഴി. ഈ മൊഴി പ്രകാരം ടിസണ്‍ മുഖ്യ പ്രതിയാകേണ്ടതാണ്. എന്നാല്‍ ജോലിക്കാരന് ഷിജോ പ്രതിയായി റിമാന്‍ഡിലും മുതലാളി ടിസണ്‍ പുറത്തുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: