കോട്ടയം: ഓണനാളുകളില്‍ പാലിന്റെ ആവശ്യം നിറവേറ്റാന്‍ അധികം വേണ്ടത് 28 ലക്ഷം ലിറ്റര്‍. ഇതിനായി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പാല് എത്തിക്കാന്‍ മില്‍മ ശ്രമം തുടങ്ങി. ഓണം സമൃദ്ധമാക്കണമെങ്കില് ഇക്കുറിയും മറുനാടന്‍ പാല് കൂടി എത്തണം. തമിഴ്നാട്, കര്‍ണ്ണാടക എന്നിവടങ്ങളില്‍ നിന്നാണ് പാല് കൂടുതലായി എത്തുന്നത്. ഈ പാല് മില്‍മയുടെ യൂണിറ്റുകളിലെത്തി ശുദ്ധീകരിച്ച് വിതരണം ചെയ്യുകയാണ് രീതി.
സാധാരണ ദിവസങ്ങളില്‍ മലയാളികള്‍ ശരാശരി 13 ലക്ഷം ലിറ്റര്‍ പാലാണ് മില്‍മയില്‍നിന്ന് വാങ്ങുന്നത്. എന്നാല്‍ ഓണനാളുകളില്‍ ഉപഭോഗം ഇരട്ടിയോളം വര്‍ദ്ധിക്കും. അത്തം നാളുകള്‍ മുതല്‍ പാലിന്റെ ആവശ്യം വര്‍ദ്ധിക്കും. വിവിധ സ്ഥാപനങ്ങള്‍, കലാലയങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവയുടെ ഓണാഘോഷം തുടങ്ങുമ്പോള്‍ പാലിന്റെ ആവശ്യം വര്‍ദ്ധിക്കും. ഉത്രാടത്തിനാണ് ഏറ്റവും കൂടുതല്‍ ആവശ്യം. മില്‍മ യൂണിയന്റെ എറണാകുളം, തിരുവനന്തപുരം മേഖലകളിലാണ് കൂടുതലായി പാല് വേണ്ടത്. ഈ യൂണിയനുകള്‍ക്ക് കീഴില്‍ 10 ലക്ഷം ലിറ്റര്‍ വീതം പാല് അധികമായി വേണ്ടിവരും.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പാലിന്റെ ഗുണനിലവാരത്തിലാണ് ആശങ്ക. ചെക്ക് പോസ്റ്റുകളില്‍ തന്നെ പാലിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തുമെന്നാണ് ക്ഷീരവികസന വകുപ്പ് അധികൃതര്‍ പറയുന്നത്. കൂടാതെ മൊബൈല്‍ പരിശോധന യൂണിറ്റുകള്‍ ഏര്‍പ്പെടുത്തുന്നതും പരിഗണിക്കുന്നുണ്ട്. പാല് ഉല്പാദനത്തില് സ്വയം പര്യാപ്തത നേടാന്‍ ഒട്ടേറെ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടെങ്കിലും ക്ഷീരമേഖലയില്‍ നിന്ന് കര്‍ഷകര്‍ പിന്മാറുന്നത് കൂടുകയാണ്.
ഇതുമൂലം സാധാരണ ദിവസങ്ങളില്‍ ആവശ്യം നിറവേറ്റാന്‍ 11 ലക്ഷം ലിറ്റര്‍ പാല് കൂടി പുറത്തുനിന്ന് എത്തിക്കുകയാണ്. 78 ലക്ഷം ലിറ്റര്‍ പാലാണ് ഒരുദിവസം സംസ്ഥാനത്തിന് വേണ്ടത്. അദ്ധ്വാനത്തിന് അനുസരിച്ച് വരുമാനം കിട്ടാത്തത് മൂലമാണ് ക്ഷീരകര്‍ഷകര്‍ പിന്മാറുന്നത്. അതേസമയം യുവതലമുറയില്‍പ്പെട്ടവര്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഫാമുകള്‍ തുടങ്ങാന്‍ മുന്നോട്ട് വന്നത് പ്രതീക്ഷ നല്‍കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: