കരുനാഗപ്പള്ളി: കേരഫെഡിന്റെ ജനപ്രിയ ഉത്പന്നമായ കേര വെളിച്ചെണ്ണയ്ക്ക് ഓണവിപണിയില്‍ ക്ഷാമം നേരിടും. പുതിയകാവിലെ യൂണിറ്റിലെ അഞ്ച് എക്സ്പെല്ലറുകളില് കേടായ മൂന്നെണ്ണത്തിന്റെ തകരാര്‍ പരിഹരിക്കാത്തതാണ് കാരണം. അഞ്ച് യൂണിറ്റുകളിലും കൂടി മൂന്ന് ഷിഫ്റ്റുകളിലായി നിത്യേന 250 ടണ്‍ വെളിച്ചെണ്ണയാണ് ഉത്പാദിപ്പിക്കേണ്ടത്. നിലവില്‍ ഒരു ഷിഫ്റ്റും രണ്ട് യൂണിറ്റുകളിലുമായി 60 ടണ്‍ വെളിച്ചെണ്ണ മാത്രമാണ് ഉത്പ്പാദിപ്പിക്കുന്നത്.
സ്പെയര്‍ പാര്‍ട്സുകള്‍ വാങ്ങാത്തതുമൂലം മൂന്ന് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കാതായിട്ട് നാളുകളേറെ ആയി. പാര്‍ട്സുകള്‍ ആവശ്യപ്പെട്ട് ഒന്നര വര്‍ഷം പിന്നിട്ടിട്ടും സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടില്ല.
ഇതിനാല്‍ കഴിഞ്ഞ വര്‍ഷം ഓണത്തിന് വിപണിയില്‍ ഇറക്കിയതിന്റെ നാലിലൊന്ന് വെളിച്ചെണ്ണ ഈ വര്‍ഷം വിപണിയിലെത്തില്ല. ഇത് സ്വകാര്യ സംരംഭകര്‍ക്ക് കൊള്ളലാഭമുണ്ടാക്കാനും നിലവാരമില്ലാത്ത വെളിച്ചെണ്ണയുടെ വ്യാപനത്തിനും വഴിവെക്കും. ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണ പായ്ക്ക് ചെയ്യാന്‍ ആവശ്യത്തിന് പെട്ടികള്‍ സ്റ്റോക്കില്ല. ഉത്പാദനം വര്‍ദ്ധിപ്പിച്ചാലും എണ്ണയുടെ നീക്കം ഇതുമൂലം തടസ്സപ്പെടുമെന്നും തൊഴിലാളികള്‍ക്ക് ആശങ്കയുണ്ട്. കേരളത്തില്‍ കേരഫെഡിന് കോഴിക്കോട്ട് ഒരു യൂണിറ്റു കൂടി ഉണ്ട്. അവിടെ കുറഞ്ഞ ഉത്പാദനമേ നടക്കുന്നുള്ളൂ.
കേരളത്തിലെ വെളിച്ചെണ്ണ വിലയെ നിയന്ത്രിക്കുന്നതില്‍ വലിയ പങ്ക് കേരഫെഡിനാണ്. വിലക്കുറവുള്ള സമയങ്ങളില്‍ സംഭരിക്കുന്ന കൊപ്രാ ഉപയോഗിച്ചാണ് കേരഫെഡ് വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്നത്. ഓണത്തിന് കേര വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. അതേസമയം കേരളത്തിന്റെ വെളിച്ചെണ്ണ വിപണിയുടെ ഏറിയ പങ്കും കൈയടക്കിയിരിക്കുന്ന കേരഫെഡിന്റെ പ്രവര്‍ത്തനത്തെ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നതായും സംശയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: