കണ്ണൂര്‍: കേരളത്തിന്റെ സമാധാന അന്തരീക്ഷത്തിനും മനുഷ്യാവകാശത്തിനും ഭീഷണിയായി കമ്മ്യൂണിസ്റ്റ്-ജിഹാദി ഭീകരത നിലനില്‍ക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തലെ ചില സംസ്ഥാനങ്ങളില്‍ കമ്മ്യൂണിസ്റ്റ് ഭീകരവാദം നിലനില്‍ക്കുന്നുണ്ട്. ചില സംസ്ഥാനങ്ങളില്‍ ജിഹാദി ഭീകരവാദവും സജീവമാണ്. എന്നാല്‍ കേരളത്തില്‍ ഇത് രണ്ടും സജീവമായി നിലനില്ക്കുകയും ദേശീയ പ്രസ്ഥാനങ്ങള്‍ക്കെതിരെ കൈകോര്ക്കുകയുമാണെന്ന് കൃഷ്ണദാസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്ത് സമാധാന നീക്കങ്ങളുണ്ടായിട്ടും അക്രമം വ്യാപകമാണ്. മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം അണികളില്‍ നിയന്ത്രണം നഷ്ടമായിരിക്കുകയാണ്. കാശ്മീരില്‍ നമ്മുടെ സൈനികര്‍ക്കെതിരെ നടന്ന അക്രമത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശികളുമുണ്ടായിരുന്നു. ഇപ്പോള്‍ സിറിയയിലും യമനിലും നിലനില്‍ക്കുന്ന സര്‍ക്കാരുകള്‍ക്കെതിരെ അക്രമം നടത്തുന്നവരിലും മലയാളികളുണ്ടെന്നത് ഏറെ ആശങ്കയുണ്ടാക്കുന്നതാണ്.
സിപിഎം കേന്ദ്രങ്ങളിലാണ് ജിഹാദികള്‍ പരിശീലനം നടത്തുന്നത്. കേരളത്തില്‍ ഭീകരവിരുദ്ധ സ്ക്വാഡ് രൂപീകരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടും ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ അതിന് തയ്യാറാകാത്തത് ജിഹാദി ഭീകരരോട് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കുന്ന മൃദുല നിലപാടാണ് വ്യക്തമാക്കുന്നത്. കേരളത്തില്‍ അന്ധമായ ബിജെപി വിരുദ്ധതയുടെ പേരില്‍ സിപിഎം ദേശവിരുദ്ധ നിലപാടെടുക്കുകയാണ്. ഇത് കേവലം ക്രമസമാധാന പ്രശ്നം മാത്രമല്ല, ആഭ്യന്തര സുരക്ഷിതത്വത്തെ കൂടി നശിപ്പിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.
മുത്തലാഖുമായി ബന്ധപ്പെട്ട സുപ്രീം കോടതിവിധി തുല്ല്യത ആഗ്രഹിക്കുന്ന എല്ലാവരും സ്വാഗതം ചെയ്യുന്നതാണ്. മുത്തലാഖ് നിര്‍ത്തലാക്കിയാല്‍ ഏകപക്ഷീയമായ വിവാഹമോചനത്തില്‍ നിന്ന് സ്ത്രീകള്‍ക്ക് മോചനം ലഭിക്കും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അനുകൂല നിലപാടല്ല മുസ്ലീം ലീഗ് സ്വീകരിച്ചിരിക്കുന്നത്. ലീഗിലെ പുരുഷ നേതൃത്വത്തിന്റെ സ്ത്രീവിരുദ്ധതയാണ് ഇത് വ്യക്തമാക്കുന്നത്. ഏക സിവില്‍കോഡ് സമവായത്തിലൂടെ നടപ്പിലാക്കാനുള്ള ചുവടുവെപ്പായി ഇതിനെ കാണണം.
കേരളത്തിലെ ആരോഗ്യ മേഖലയെ അനാരോഗ്യ മേഖലയാക്കിയ മന്ത്രി കെ.കെ.ശൈലജ രാജിവെക്കണമെന്നും അല്ലാത്തപക്ഷം മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും കൃഷ്ണദാസ് പറഞ്ഞു. ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ്, സ്റ്റേറ്റ് സെല്‍ കോഡിനേറ്റര്‍ ക.രഞ്ജിത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: