ന്യൂദല്‍ഹി: മറ്റ് പിന്നാക്ക വിഭാഗക്കാരെ (ഒബിസി) ഉപ വിഭാഗങ്ങളായി തരംതിരിക്കുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ കമ്മീഷന് രൂപീകരിക്കും. ഭരണഘടനയുടെ 340-ാം വകുപ്പിനു കീഴില്‍ കമ്മീഷനെ നിയമിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി. അധ്യക്ഷനെ നിയമിച്ച് 12 ആഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മറ്റ് പിന്നാക്ക വിഭാഗങ്ങളെ ഉപവിഭാഗങ്ങളായി മാറ്റുന്നത് പരിശോധിക്കുന്നതിനുള്ള കമ്മീഷന് എന്നായിരിക്കും ഇതിന്റെ പേര്. ഒബിസിയിലെ ഏറ്റവും പിന്നോക്കക്കാരെയും താരതമ്യേന പുരോഗതിയുള്ള വിഭാഗങ്ങളെയും കണ്ടെത്തുകയാണ് ചുമതല.
1992ല്‍ ഇന്ദ്ര സാഹ്നി ആന്റ് അദേഴ്സ് കേസിലെ വിധിയില്‍ പിന്നാക്ക വിഭാഗക്കാരെ പിന്നാക്ക വിഭാഗക്കാരെന്നും കൂടുതല്‍ പിന്നാക്കം നില്ക്കുന്ന വിഭാഗക്കാരെന്നും തരം തിരിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനാപരമായോ നിയമപരമായോ തടസ്സമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി, കര്‍ണ്ണാടക, ഹരിയാന, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ബീഹാര്‍, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ ഒന്‍പത് സംസ്ഥാനങ്ങള്‍ മറ്റു പിന്നാക്ക വിഭാഗക്കാരെ ഉപവിഭാഗങ്ങളായി ഇതിനകം തരംതിരിച്ചിട്ടുണ്ട്.
പരിശോധനാ വിഷയങ്ങള്‍
കേന്ദ്ര പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒബിസി വിഭാഗക്കാരെ അടിസ്ഥാനമാക്കി മറ്റു പിന്നാക്ക വിഭാഗങ്ങള്‍ എന്ന വിശാലമായ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ജാതികള്‍, സമുദായങ്ങള്‍ എന്നിവര്‍ക്കിടയില്‍ സംവരണത്തിന്റെ ഗുണഫലങ്ങള്‍ ലഭ്യമാവുന്നതിലെ അസന്തുലിതാവസ്ഥ പരിശോധിക്കുക.
അത്തരത്തിലുള്ള മറ്റ് പിന്നാക്ക വിഭാഗക്കാരെ ഉപ വിഭാഗങ്ങളായി തിരിക്കുന്നതിനുള്ള സംവിധാനം, മാനദണ്ഡങ്ങള്‍, ശാസ്ത്രീയമായ സമീപനം എന്നിവ നിര്‍ദ്ദേശിക്കുക.
ഒബിസിയിലെ കേന്ദ്ര പട്ടികയില്‍ ഉള്‍പ്പെടുന്ന ജാതികള്‍/സമുദായങ്ങള്‍/ ഉപ ജാതികള്‍/ സമാനപേരിലുള്ളവ എന്നിവ തിരിച്ചറിഞ്ഞ് അവയെ ഉപ വിഭാഗങ്ങളായി തരംതിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: