അമ്പലപ്പുഴ: യുവാവിന്റെ ചിത്രം അജ്ഞാത മൃതദേഹം എന്ന പേരില്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചത് ബന്ധുക്കളെയും നാട്ടുകാരെയും ദുഖത്തിലാഴ്ത്തി. മണിക്കൂറുകള്‍ നീണ്ട ആശങ്കക്കിടെ നടത്തിയ അന്വേഷണത്തില്‍ യുവാവ് ജീവനോടെ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി ബന്ധുക്കള്‍. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം സ്വദേശിയായ യുവാവിന്റെ ചിത്രമാണ് അജ്ഞാത മൃതദേഹം എന്ന നിലയില്‍ ഇന്നലെ വാട്സാപ്പ് വഴി വ്യാപകമായി പ്രചരിച്ചത്. യുവാവിന്റെ മാതാപിതാക്കളും മറ്റ് ബന്ധുക്കളും സുഹൃത്തുക്കളും സംഭവം അറിഞ്ഞതോടെ കൂട്ട കരച്ചിലും ബഹളവുമായി വീടും നാടും ഏറെ ദുഖത്തിലുമായി. അരൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവ് ഒരാഴ്ച മുമ്പാണ് വീട്ടിലെത്തി മടങ്ങിയത്. പൊതുപ്രവര്‍ത്തകര്‍ കമ്പനി സൂപ്പര്‍വൈസറെ വിളിച്ചു വിവരമന്വേഷിച്ചപ്പോള്‍ പരേതന് ജോലിയില്‍ മുഴുകിയിരിക്കുകയാണെന്ന വിവരം ലഭിച്ചതോടെയാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആശങ്കവിട്ടൊഴിഞ്ഞത്. യുവാവ് ഉറങ്ങിക്കിടന്ന സമയം ചിത്രമെടുത്തു പ്രചരിപ്പിച്ചതാവാം എന്നാണ് നിഗമനം. അരൂര്‍ പോലീസിന് പരാതി നല്‍കിയതായി ബന്ധുക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: