ഭരണം ഏതായാലും മന്ത്രിസഭയില്‍ ഒരു ചാണ്ടി വേണമെന്നത് മസ്റ്റാ. യുഡിഎഫ് ഭരിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി, എല്‍ഡിഎഫ് എങ്കില്‍ തോമസ് ചാണ്ടി. കേരളത്തില്‍ എന്‍സിപി എന്നൊരു പാര്‍ട്ടി നിലനില്ക്കുന്നതുതന്നെ തോമസ് ചാണ്ടി മുതലാളി ഉള്ളതുകൊണ്ടാണ്. ഗള്‍ഫില്‍ പോയി പണംവാരിയെടുത്തതും മെഡിക്കല്‍ റി ഇംബേഴ്സ് ഇനത്തില്‍ കോടികള്‍ കിട്ടിയതുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഇത് പലകോടികള്‍ കവിയും.
ഇതില്‍നിന്ന് അല്പമെടുത്ത് ലോക്കല്‍ നേതാക്കള്‍ക്ക് കൊടുക്കും. അവരാകട്ടെ ‘പവാര്‍ സിന്ദാബാദ്, ചാണ്ടി സിന്ദാബാദ്, എന്‍സിപി ജയിക്കട്ടെ ‘ എന്നൊക്കെ പാടിനടക്കും. എന്‍സിപി പാര്‍ട്ടി നിലവിലുള്ള കാര്യം അങ്ങനെ ജനം മനസ്സിലാക്കും. അതിന്റെ കൂടെ, തോമസ് ചാണ്ടി സ്വന്തം നിലയില്‍ തന്റെ റിസോര്‍ട്ടിനുസമീപം താമസിക്കുന്നവരെ സ്പീഡ്ബോട്ടില്‍ കയറ്റി ഉല്ലസിപ്പിക്കുന്ന സാമൂഹ്യപ്രവര്‍ത്തനവും നടത്തും. കുട്ടനാട്ടിലെ ഭൂരിപക്ഷ ജനത്തിന്റെ മുഖ്യ വരുമാന മാര്‍ഗ്ഗം നെല്‍കൃഷിയാണ്. താറാവ് കൃഷി, മത്സ്യം വളര്‍ത്തല്‍, കക്കാ സംഭരണം എന്നിവ ഉപതൊഴില്‍മേഖലയില്‍ ഉണ്ടെങ്കിലും ആ വകയില്‍ വരുമാനം തൂലോം തുച്ഛം. തന്മൂലം പുരക്കരം പോലും കൃത്യസമയത്ത് കുട്ടനാട്ടുകാര്‍ക്ക് അടക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനൊരു മാറ്റം സംഭവിച്ചത് കുട്ടനാട് നിയോജക മണ്ഡലത്തില്‍ തോമസ് ചാണ്ടി നിയമസഭാ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുവാന്‍ തുടങ്ങിയതോടെയാണ്.
നിരോധിക്കപ്പെട്ട അഞ്ഞൂറിന്റെ നോട്ട് കുട്ടനാട്ടുകാര്‍ ആദ്യമായി കാണുന്നത് 2006ലാണ്. അന്നാണ് തോമസ് ചാണ്ടി ആദ്യമായി കുട്ടനാട്ടില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്നത്. ‘ഒരു നെല്ലും ഒരു മീനും’ പദ്ധതിക്ക് മുമ്പേ കുട്ടനാട്ടില്‍ നിലവിലുണ്ടായിരുന്ന പദ്ധതിയാണ് ‘ഒരു നോട്ടും ഒരു വോട്ടും’. അഞ്ഞൂറിന്റെ നോട്ടൊന്നു തന്നാല്‍ വോട്ടൊന്നു പകരം, ഇതായിരുന്നു വ്യവസ്ഥ.
കുട്ടനാട്ടുകാര്‍ സത്യസന്ധമായിരുന്നതു കൊണ്ട് തോമസ് ചാണ്ടി ജയിച്ചു തെരഞ്ഞെടുപ്പ് ദിവസം ചാണ്ടി ബൂത്തില്‍നിന്ന് ബൂത്തിലേക്ക് സഞ്ചരിച്ചപ്പോള്‍ ചാക്ക് കെട്ടഴിഞ്ഞ് അഞ്ഞൂറിന്റെ നോട്ടുകള്‍ വഴിയില്‍ തൂവി. അവ സ്വന്തമാക്കാതെ പെറുക്കിയെടുത്ത് ചാണ്ടിയെ ഏല്പിച്ച വോട്ടര്‍മാരും കുട്ടനാട്ടിലുണ്ട്.
ചാണ്ടി നല്ല വ്യവസായിയാണെന്നതും ടൂറിസം പ്രോത്സാഹിപ്പിക്കുവാന്‍ അദ്ദേഹത്തിന് അതിയായ താല്പര്യം ഉണ്ടെന്നതും ഏവര്‍ക്കും അറിവുള്ളതാണ്. ഏതോ കൊതിക്കെറുവിന്റെ പേരില്‍ ഏഷ്യാനെറ്റ് ചാനലുകാരന് ചാണ്ടിക്കെതിരെ ഇപ്പോള്‍ തിരിഞ്ഞിരിക്കുന്നു. നടി പീഡനവും നടന്റെ ജയില്‍വാസവും പല ആഴ്ചകള്‍ ധാരകോരിയതിനുശേഷം ചാണ്ടിയെ പിടികൂടിയിരിക്കുകയാണത്രെ ചാനല്‍പ്പരിഷകള്‍. ചിത്രം വിചിത്രം എന്ന ഭൂലോക തരികിടയിലൂടെ ആരെയും അപഹസിക്കാമെന്ന അഹങ്കാരത്തിലാണ് വിചിത്രചിത്രത്തിലെ പുളിന്താനും കൂട്ടുകക്ഷിയും. ഏതാനും ലക്ഷങ്ങളില്‍ ഒതുക്കാവുന്നതാണ് ആലോചനയില്ലാതെ തോമസ് ചാണ്ടി നീട്ടിക്കൊണ്ടുപോകുന്നത്.
പാവങ്ങള്‍ തെരഞ്ഞെടുത്ത്, പാവങ്ങള്‍ക്ക് വേണ്ടി,പാവങ്ങള്‍ ഭരിക്കുന്ന സര്‍ക്കാരാണ് നിലവിലെ കേരള സര്‍ക്കാര്‍. അങ്ങനെയുള്ള സര്‍ക്കാരില്‍ ഒന്നുരണ്ടു കോടീശ്വരന്മാര് മന്ത്രിമാരായി വന്നതില്‍ എന്താണ് കുഴപ്പം? ഇപ്പോള്‍ നടക്കുന്ന ബഹളം മന്ത്രിയും ചാനല്‍ മുതലാളിയും കൂടി തയ്യാറാക്കിയ ഒത്തു കളിയാണോയെന്ന് സംശയിക്കണം. ജനശ്രദ്ധ തിരിച്ചുവിടാന്‍ ഇതൊക്കെയല്ലേ നല്ല മാര്‍ഗ്ഗങ്ങള്‍?
അമേരിക്കയില്‍ പോയി ഏഴ് കോടി ചെലവാക്കി ചികിത്സിച്ചു തിരികെ കിട്ടിയ ശരീരമാണ് തോമസ് ചാണ്ടിക്ക് ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസത്തെ നിയമസഭാ പ്രകടനം കണ്ടാല്‍ മറ്റൊരു ഏഴു കോടി കൂടി ഉടന്‍ മുടക്കേണ്ടിവരുമോ എന്നു സംശയം തോന്നിപ്പോകും. അതെന്തായാലും ചാണ്ടിയുടെ ആതിഥ്യം സ്വീകരിച്ച് ലേക്കു റിസര്ട്ടില്നിന്ന് കരിമീന്‍ പൊള്ളിച്ചതിന്റെയും കള്ളിന്റെയും ടേസ്റ്റ് അറിഞ്ഞ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരു നേതാവും ചാണ്ടിക്കെതിരെ ഒരക്ഷരം മിണ്ടില്ല. ചിലര്‍ക്ക് ചാനലില്‍ കിടന്നു തുള്ളാമെന്നു മാത്രം, വാര്‍ത്തയാക്കാന്‍ അടുത്ത ഇക്കിളിക്കേസ് തടയുന്നതു വരെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: