തിരുവനന്തപുരം: പ്രസാദം പദ്ധതിയുടെ ഭാഗമായുള്ള 30 കോടിയുടെ പദ്ധതികള്‍ നടപ്പാക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തയ്യാറായിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. കേന്ദ്രം അനുമതി നല്കിയ പദ്ധതികള്‍ നടപ്പാക്കിയാല്‍ മാത്രമേ പുതിയ പദ്ധതികള്‍ക്ക് അനുമതി ലഭിക്കൂ. പദ്ധതി നടപ്പാക്കാത്ത ദേവസ്വം ഭരണസമിതിക്ക് അന്ത്യശാസനം നല്കി.
ഇങ്ങനയൊരു ഭരണസമിതി കൊണ്ടുനടക്കണോ എന്നും സര്‍ക്കാര്‍ ആലോചിക്കും. കേന്ദ്രത്തോട് 100 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. 46 കോടി രൂപ അനുവദിച്ചു. ഇതില്‍ 30 കോടിയുടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഭരണസമിതി ഇനിയും തയ്യാറായിട്ടില്ല. പദ്ധതി നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ സ്വദേശ് ദര്ശന് പദ്ധതിയില്‍ മൂന്ന് സര്‍ക്യൂട്ട് ടൂറിസം പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. അതിരപ്പള്ളി,–മലയാറ്റൂര്‍,–കാലടി,–കോടനാട് പദ്ധതിക്കായി 98.9 കോടിയുടെയും മലനാട് മലബാര്‍ പദ്ധതിക്ക് 325 കോടിയുടെയും ശ്രീനാരായണഗുരു പില്‍ഗ്രിം ടൂറിസത്തിന്റെ ഭാഗമായി ശിവഗിരി–ചെമ്പഴന്തി–കുന്നുംപാറ–അരുവിപ്പുറം പദ്ധതിക്കായി നൂറു കോടിയുടെ പദ്ധതിയുമാണ് അനുമതിക്കായി സമര്‍പ്പിച്ചിരിക്കുന്നത്.
പൊന്മുടിയെ ദക്ഷിണകേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റും. ഗവി–വാഗമണ്‍–തേക്കടി ടൂറിസം സര്‍ക്ക്യൂട്ട് സ്ഥാപിക്കും. ഇതിനായി 99.22 കോടി ലഭ്യമായിട്ടുണ്ട്. എരുമേലി–പമ്പ–സന്നിധാനം തീര്‍ത്ഥാടക ടൂറിസം പദ്ധതിക്കായി നൂറു കോടി ചെലവഴിക്കും. കോട്ടയത്തെ വിവിധ ടൂറിസം മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് ഗ്രീന്‍ ടൂറിസം പദ്ധതി പുനരുദ്ധരിക്കും. തലശേരി പൈതൃകം ടൂറിസം പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കും. നാലു പദ്ധതികള്‍ക്കായി അനുമതി നല്കി. ഇതിനൊപ്പം മുസരീസ്, ആലപ്പുഴ പദ്ധതികളും പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: