തിരുവനന്തപുരം: സംസ്ഥാനത്തെ ബാര്‍ മുതലാളിമാര്‍ക്ക് എല്ലാം ശരിയാകുന്നു. കോര്‍പ്പറേഷനുകളുടെയും മുനിസിപ്പാലികളുടെയും പരിധിയില്‍ വരുന്ന സംസ്ഥാന പാതയുടെ ഭാഗങ്ങള്‍ (ബൈപ്പാസ് ഉള്‍പ്പെടെ) ഡിനോട്ടിഫൈ ചെയ്ത് സംസ്ഥാന പാതയില്‍നിന്ന് ഒഴിവാക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ സംസ്ഥാനത്തു സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അടച്ചുപൂട്ടിയ ബാറുകളില്‍ ഏറെയും തുറക്കും.
എഴുപതോളം ത്രീസ്റ്റാറും മുകളിലേക്കുള്ള ബാറുകളും 129 ബിയര്‍ വൈന്‍ പാര്‍ലറുകളുമാണ് പുതിയ നടപടിയിലൂടെ തുറക്കുക. കൂടാതെ നാലു ക്ലബ്ലുകള്‍ക്കും പൂട്ടിപ്പോയ പത്തോളം മദ്യവില്പനശാലകള്ക്കും തുറന്നു പ്രവര്‍ത്തിക്കാനാകും. ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് 1999 പ്രകാരമാണ് പാതകള്‍ ഡിനോട്ടിഫൈ ചെയ്യുന്നത്. ഡിനോട്ടിഫൈ ചെയ്യുമ്പോള്‍ സംസ്ഥാന പാതകളുടെ ഉടമസ്ഥത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മാറും.
റോഡപകടങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് 2016 ഡിസംബര്‍ 15നാണ് ദേശീയപാതകളില്‍ പ്രവര്‍ത്തിക്കുന്ന ബാറുകള്‍ പൂട്ടാന്‍ കോടതി ഉത്തരവിട്ടത്. ഇതിനെ മറികടക്കാന്‍ ചില സംസ്ഥാനങ്ങള്‍ പാതകളുടെ പേര് മാറ്റി. ഇതിനെതിരെയുള്ള കേസ് സുപ്രീം കോടതിയിലെത്തിയപ്പോള്‍ സംസ്ഥാനങ്ങളുടെ നടപടിയില്‍ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ചില സംസ്ഥാനങ്ങള്‍ ദേശീയ പാതകളുടെ പേര് മാറ്റുന്നതിനായി സ്വീകരിച്ച നടപടിക്രമങ്ങളുടെ ചുവട് പിടിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ബാര്‍ മുതലാളിമാര്‍ക്ക് സൗകര്യമൊരുക്കിയത്.
ബാറുകള്‍ തുറക്കുന്നതിനായല്ല മറിച്ച് നഗരസഭകളുടെ പരിധിയില്‍വരുന്ന പാതകളുടെ പരിപാലനത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെക്കൂടി ഉള്‍പ്പെടുത്തുന്നത് ഉചിതമായിരിക്കും എന്നത് കണക്കിലെടുത്താണ് തീരുമാനമെന്നാണു സര്‍ക്കാര്‍ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: