പൊന്‍കുന്നം: ലാവ്ലിന് കേസില്‍ ഉണ്ടായ ഹൈക്കോടതി വിധിയില്‍ പിണറായി വിജയന് ക്ലീന്‍ചിറ്റ് ലഭിച്ചു എന്നു പറയാറായിട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഈ കേസില്‍ സിബിഐക്ക് നിയമ നടപടികള്‍ തുടരാവുന്നതാണ്. ഇതിനായി സിബിഐ സുപ്രീംകോടതിയെ സമീപിക്കണം. നീതി തേടിയുള്ള സിബിഐയുടെ പോരാട്ടം അതിന്റെ അന്തിമ വിജയംവരെ തുടരണമെന്നും കുമ്മനം പത്ര സമ്മേളനത്തില്‍ പറഞ്ഞു.
500 കോടിയില്‍പ്പരം വരുന്ന അഴിമതി ആരോപണത്തിന് ഇടയാക്കിയ ഇടപാട് മന്ത്രിസഭയുടേതായതിനാല് ഇതിനു പിന്നില്‍ രാഷ്ട്രീയ തീരുമാനമാണ് ഉള്ളത്. അതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം പിണറായി വിജയനാണ്. സര്‍ക്കാര്‍ തീരുമാനപ്രകാരം ഉണ്ടാവുന്ന കരാറുകളില്‍ ഒപ്പുവയ്ക്കുന്നത് ഉദ്യോഗസ്ഥരാണ് എന്നുള്ളത് സാങ്കേതിക കാര്യം മാത്രമാണ്. അതിന്റെ പേരില്‍ ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കുന്ന രീതി ഒട്ടും ശരിയല്ല. അതിനാല്‍ ഈ ഇടപാടില്‍ സര്‍ക്കാരിനുണ്ടായ നഷ്ടത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയന് അധികാരം ഒഴിയുകയാണ് വേണ്ടത്.
മന്ത്രി ശൈലജയ്ക്ക് എതിരായ കോടതി പരാമര്‍ശം ഏറെ ഗൗരവതരം തന്നെയാണ്. പല ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളെ നിയമിക്കുക വഴി അക്ഷന്തവ്യമായ അപരാധമാണ് ശൈലജ ചെയ്തത്. പൊതു പ്രവര്‍ത്തനരംഗത്ത് അവര്‍ എന്തെങ്കിലും മൂല്യം, ആദര്‍ശം, ധാര്‍മികത എന്നിവയില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ രാജിവച്ച് ഒഴിയുകയാണ് വേണ്ടത്.
ഇടത് സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ക്കെതിരെ ജനമനസാക്ഷി ഉണര്‍ത്താനായി സപ്തംബര്‍ 7 മുതല്‍ 23 വരെ ജനരക്ഷാ യാത്ര നടത്തുമെന്നും കുമ്മനം രാജശേഖരന് പറഞ്ഞു. പത്രസമ്മേളനത്തില്‍ സംസ്ഥാന വ്യക്താവ് എസ്. ജയസൂര്യന്‍, ജില്ലാ പ്രസിഡന്റ് എന്‍. ഹരി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: