കട്ടപ്പന: മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന് പീരുമേട് ടീ കമ്പനിയില്‍ സന്ദര്‍ശനം നടത്തി. വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന പീരുമേട് ടീ കമ്പനിയിലെ തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതം നേരിട്ട് മനസിലാക്കാനായാണ് ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന് ആര്. പ്രമോദ് തോട്ടം മേഖലയില്‍ സന്ദര്‍ശനം നടത്തിയത്. ജനകീയം പ്രൊട്ടക്ഷന്‍ മൂവ്മെന്റ് ചെയര്മാന് സ്റ്റീഫന്‍ ഐസക് നല്കിയ പരാതിയെ തുടര്‍ന്ന് കമ്മീഷന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമായിരുന്നു സന്ദര്‍ശനം.
തൊഴിലാളികളുടെ ദുരിത ജീവിതം സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഉടന്‍ മനുഷ്യാവകാശ കമ്മിഷനും സര്‍ക്കാരിനും സമര്‍പ്പിക്കുമെന്ന് ചീഫ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. 2000 ഡിസംബര്‍ 13നാണ് ഉടമ തോട്ടം ഉപേക്ഷിച്ച് പോകുന്നത്. അന്ന് മുതലുള്ള ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് ലഭിക്കാനുണ്ടെന്ന് ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന് പരിശോധനയില്‍ ബോധ്യമായി. പട്ടിണിയും ദാരിദ്യവും മൂലം വിഷമിക്കുന്ന തൊഴിലാളികള്‍ ഏതു നിമിഷവും ഇടിഞ്ഞുവീഴാവുന്ന ലായങ്ങളിലാണ് നരക ജീവിതം നയിക്കുന്നത്. തൊഴിലാളികളുടെ സ്ഥിതി നേരിട്ട് കണ്ട ചീഫ് ഇന്‍സ്പെക്ടര്‍ താന്‍ കണ്ട കാര്യങ്ങള്‍ വിശദമായി മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് ചെയ്യുമെന്ന് പറഞ്ഞു. മതിയായ രേഖകള്‍ ഇല്ലാത്ത 400 എണ്ണം ഉള്‍പെടെ 8864 അപേക്ഷകളാണ് വീടിനായി തൊഴിലാളികളില്‍ നിന്ന് ലഭിച്ചിട്ടുള്ളത്.
ഇതില്‍ രേഖകളുള്ള 8464 അപേക്ഷകള്‍ സര്‍ക്കാരിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ വീടിന്റെ ലിസ്റ്റ് ചേര്‍ക്കല്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന് ലാല്‍ജി, ജനകീയം പ്രൊട്ടക്ഷന്‍ മൂവ്മെന്റ് ചെയര്മാന് സ്റ്റീഫന്‍ ഐസക്, ട്രേഡ് യൂണിയന് നേതാക്കളായ കെ സുരേന്ദ്രന്, സുരേഷ് ബാബു, വൈ ജയന്, എം പി ജയദേവന്, ഡി ആല്‍ബര്‍ട്ട്, എസ് സി രാജന്, ആര് പെരുമാള്‍, പി നിക്സണ് തുടങ്ങിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: