മേപ്പയ്യൂര്‍: അടിസ്ഥാന സൗകര്യമില്ലാതെ അരിമ്പാലപറമ്പ് കോളനി നിവാസികളുടെ ജീവിതം ദുരിതത്തില്‍. 40 വര്‍ഷത്തിലേറെയായി സിപിഎം ഭരിക്കുന്ന മേപ്പയ്യൂര്‍ പഞ്ചായത്തിലാണ് അരിമ്പാലപറമ്പ് കോളനി. ദയനീയമാണ് കോളനിയിലെ പതിനാല് കുടുംബങ്ങളുടെ ജീവിതം.
രണ്ടു കുടുംബം ബിപിഎല്‍ പട്ടികയിലും, ബാക്കി 12 കുടുംബങ്ങള്‍ എപിഎല്‍ പട്ടികയിലുമാണ്. തങ്ങള്‍ എങ്ങിനെയാണ് എപിഎല്‍ പട്ടികയില്‍ പെട്ടത് എന്ന് അറിയാതെ കുഴങ്ങുകയാണ് ഇവര്‍. പതിനാല് കുടുംബങ്ങള്‍ക്കും കൂടി ഉള്ളത് ആ റു കക്കൂസുകളാണ്. അടച്ചുറപ്പില്ലാത്ത വീടുകളാണ് കോളനിയിലുള്ളത്. മേല്‍ക്കൂരകള്‍ തകര്‍ന്ന് ഏതു നിമിഷവും നിലംപൊത്തുന്ന നിലയിലാണ് വീടുകള്‍. അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യത്തിന് മുന്നില്‍ പഞ്ചായത്ത് അധികൃതര്‍ മുഖംതിരിഞ്ഞു നില്‍ക്കുകയാണ്. പട്ടികജാതിവര്‍ഗ്ഗ ക്ഷേമത്തിനുള്ള തുക ത്രിതല പഞ്ചായത്തുകളിലും ലാപ്സായിപ്പോകുമ്പോഴാണ് കോളനിയില്‍ ദുരിത ജീവിതം തുടരുന്നത്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയിലാണ് ഇവിടെ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ കേടായ മോട്ടോറും പൊട്ടിപ്പൊളിഞ്ഞ പൈപ്പുകളുമായി വാട്ടര്‍ ടാങ്ക് നോക്കുകുത്തിയായിട്ട് മാസങ്ങളായി. കോളനിയിലാരെങ്കിലും മരിച്ചാല്‍ കിലോമീറ്ററുകള്‍ താണ്ടി അടുത്ത പഞ്ചായത്തില്‍ മാത്രമേ ശവസംസ്ക്കാരത്തിനുള്ള ഇടമുള്ളൂ. തെരെഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം നല്കിയവര് പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. കോളനിയോടുള്ള പഞ്ചായത്തിന്റെ അവഗണനക്കെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കോളനി നിവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: