കോഴിക്കോട്: പൂനൂര് പുഴ കൈയ്യേറുന്നത് അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പൂനൂര്‍പുഴ സംരക്ഷണ സമിതി. പുഴയുടെ പൂനൂര് മുതല്‍ എലത്തൂര്‍ വരെയുള്ള പലഭാഗങ്ങളിലായി അനധികൃത കൈയ്യേറ്റങ്ങള്‍ നടന്നിട്ടുണ്ട്. പുഴഭൂമി കൈയേറി കെട്ടിടങ്ങളും സ്ഥാപനങ്ങളും നിര്‍മിച്ചിട്ടുണ്ട്. കുടിവെള്ള സ്രോതസ് കൂടിയായ പുഴയിലേക്ക് വിവിധ കെട്ടിടങ്ങളില്‍ നിന്നും കക്കൂസ് മാലിന്യങ്ങളുള്‍പ്പെടെ തള്ളുന്നത് പതിവാണങ്കിലും അധികൃതര്‍ മൗനം പാലിക്കുകയാണ്.
പ്ലാസ്റ്റിക് മാലിന്യം നീക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ശ്രമം സ്വാഗതാര്‍ഹമാണ്. എന്നാല്‍ വര്‍ദ്ധിച്ച തോതില്‍ കക്കൂസ് മാലിന്യം പുഴയില്‍ പടരുന്നത് ഗുരുതരമായ മലിനീകരണമാണ് വരുത്തിവെക്കുന്നത്. ഇത് തടയാന്‍ നടപടികള്‍ ഉണ്ടാകണം.
പുഴ ഭൂമി വ്യാപകമായി കൈയേറിയതിനെക്കുറിച്ച് സര്‍വെ നടത്തി നടപടി സ്വീകരിക്കണമെന്ന് പുഴ സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പത്ത് പഞ്ചായത്തുകളും കോര്‍പ്പറേഷന്റെ പ്രദേശങ്ങളും പൂനൂര്‍പുഴയുടെ ഭാഗമാണ്.എന്നാല്‍ പുഴയുടെ അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെയും മണല്‍ കടത്തിനെതിരെയും കലക്ടര്‍ക്കും ആര്‍ഡിഒ ഉള്‍പ്പെടയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ എം സി സുധീഷ് കുമാര്‍, കെ.പി സലീം ബാബു, പി. സഹദേവന്, ടി.ടി നാസര്‍, അനൂപ്.കെ അര്ജുന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: