ന്യൂദല്‍ഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന സുപ്രീം കോടതി വിധിയില്‍ നിയമനിര്‍മ്മാണത്തിന് പദ്ധതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കോടതി വിധി നടപ്പാക്കാന്‍ പുതിയ നിയമം ആവശ്യമില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
മുത്തലാഖ് ചൊല്ലുന്നവരെ ഗാര്‍ഹിക പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ വിചാരണ ചെയ്യാനാകും. വിവാഹ മോചനം നേടിയ മുസ്ലിം സ്ത്രീക്ക് ജീവനാംശം നല്‍കണമെന്ന 1986ലെ ഷബാനു കേസിലെ വിധി അട്ടിമറിക്കാന്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരുന്നു. എന്നാല്‍, രാജീവ് ഗാന്ധിയുടെ കാലത്തെ സര്‍ക്കാരല്ല ഇപ്പോഴത്തെ മോദി സര്‍ക്കാരെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സമത്വത്തിനും നീതിക്കും വേണ്ടി പോരാടിയ മുസ്ലിം സ്ത്രീകളുടെ ധാര്‍മ്മിക വിജയമാണ് കോടതി വിധിയെന്നും അദ്ദേഹം വ്യക്തമാക്കി.
വിധി നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ഉടന്‍ നിര്‍ദ്ദേശം നല്‍കിയേക്കും. പ്രത്യക്ഷത്തില്‍ പ്രതിഷേധമോ സംഘര്‍ഷമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും വിധിയില്‍ അവ്യക്തതയുണ്ടെന്നും പ്രായോഗികമല്ലെന്നുമുള്ള പ്രചാരണം ഒരു വിഭാഗം മതസംഘടനകള്‍ നടത്തുന്നുണ്ട്. അതിനാല്‍ മുത്തലാഖ് സംബന്ധിച്ച പരാതികള്‍ ലഭിച്ചാല്‍ സ്വീകരിക്കേണ്ട കര്‍ശന നടപടികള്‍ വിശദമാക്കിയാകും ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുക. വിഷയത്തെ വൈകാരികമാക്കി നിലനിര്‍ത്താനുള്ള ശ്രമം നടക്കുന്നതിനാല്‍ കരുതലോടെയാണ് സര്‍ക്കാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: