ന്യൂദല്‍ഹി: കോടതിയലക്ഷ്യ നടപടിയുടെ സാധുത ചോദ്യം ചെയ്ത് കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് സി.എസ്. കര്ണന് സമര്‍പ്പിച്ച ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി. സുപ്രീം കോടതി ആറു മാസം തടവ് ശിക്ഷ വിധിച്ച വിധി വീണ്ടും പരിഗണിക്കുന്നതില്‍ ന്യായീകരണമില്ലെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഗീത മിത്തല്‍, ജസ്റ്റീസ് സി. ഹരിശങ്കര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട പ്രതികരണം അറിയിക്കാന്‍ കര്‍ണനു ധാരാളം സമയം നല്‍കിയതാണെന്നും കോടതി വിലയിരുത്തി.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനും വിരമിച്ച ജഡ്ജിമാര്‍ക്കുമെതിരേ അഴിമതി ആരോപിച്ചു ചീഫ് ജസ്റ്റീസ്, പ്രധാനമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍ക്ക് കത്തയച്ചതാണു ജസ്റ്റീസ് കര്‍ണനെതിരേ കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങാന്‍ കാരണം.
കോടതിയലക്ഷ്യത്തിനു സുപ്രീം കോടതി ജസ്റ്റീസ് സി.എസ്. കര്ണന് ആറു മാസം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു ഹൈക്കോടതി ജഡ്ജിക്കെതിരേ സുപ്രീം കോടതി തടവു ശിക്ഷ വിധിക്കുന്നത്. ചീഫ് ജസ്റ്റീസ് ജെ.എസ്. ഖേഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് കര്‍ണനെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: