തിരൂര്‍: മലപ്പുറം തിരൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ നടുറോഡില്‍ ജനങ്ങള്‍ക്ക് മുന്നിലിട്ട് വെട്ടിക്കൊന്നു. ആര്‍എസ്എസ് തൃപ്രങ്ങോട് മണ്ഡല് ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന, കുണ്ടില്‍ ബാബുവിന്റെ മകന് കെ. വിപിന്‍ (23) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7.15 ഓടെ ചമ്രവട്ടം-തിരൂര്‍ റോഡില്‍ ബിപി അങ്ങാടിക്ക് സമീപം പുളിഞ്ചോട്ടിലാണ് വിപിനു നേരെ ആക്രമണമുണ്ടായത്.
കല്‍പ്പണിക്കാരനായ വിപിന്‍ രാവിലെ ഏഴ് മണിയോടെ ബൈക്കില്‍ വീട്ടില്‍ നിന്നിറങ്ങി. രണ്ട് ബൈക്കിലായി പിന്തുടര്‍ന്ന മൂന്നു പേര് വിപിനെ വെട്ടി പരിക്കേല്‍പ്പിച്ചു. എന്നാല്‍, ബൈക്ക് നിര്‍ത്താതെ മുന്നോട്ടു നീങ്ങിയ വിപിനെ പുളിഞ്ചോട് വച്ച് അക്രമി സംഘം ഇടിച്ചുവീഴ്ത്തി.
പ്രാണരക്ഷാര്‍ത്ഥം റോഡിലൂടെ ഓടിയ വിപിനെ 50 മീറ്ററോളം പിന്തുടര്ന്ന് വെട്ടി കൊലപ്പെടുത്തി.
സംഭവ സമയത്ത് റോഡില്‍ തിരക്കുണ്ടായിരുന്നു. ബസിലും മറ്റ് വാഹനങ്ങളിലും അതുവഴി സഞ്ചരിച്ച നിരവധി പേര് സംഭവത്തിന് സാക്ഷിയായി. വിദ്യാര്‍ത്ഥികളും ബസ് യാത്രക്കാരായ സ്ത്രീകളും ഭയന്ന് നിലവിളിച്ചു. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. സംഭവ സ്ഥലത്തു തന്നെ വിപിന്‍ മരിച്ചു.
ശരീരത്തില്‍ അന്‍പതിലേറെ മുറിവുകളുണ്ടായിരുന്നു. തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
വൈകിട്ട് അഞ്ചു മണിയോടെ പരപ്പനങ്ങാടി പൂരപ്പുഴയിലെത്തിച്ച മൃതദേഹം, വിലാപയാത്രയായി ആലത്തിയൂര്‍ മലബാര്‍ വാള്‍ഡോഫ് സ്കൂളില്‍ പൊതുദര്‍ശനത്തിനു വച്ചു. തുടര്‍ന്ന് രാത്രി ഒന്‍പത് മണിയോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. നിര്‍മ്മലയാണ് വിപിന്റെ അമ്മ. മിഥുന്, മൃദുല സഹോദരങ്ങളാണ്.
കൊലപാതകത്തിനു പിന്നില്‍ മതഭീകര സംഘടനയാണെന്നു ബിജെപിയും ഹിന്ദുസംഘടനകളും ആരോപിച്ചു. തീവ്രവാദ ബന്ധമുള്ളതിനാല്‍ കേസ് എന്‍ഐഎ അന്വേഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് ഏഴ് ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചു, തിരൂരിലും പരിസര പ്രദേശങ്ങളിലും പോലീസ് സംഘത്തെ വിന്യസിച്ചു. ഉത്തരമേഖലാ ഐജി എം.ആര്. അജിത്ത് കുമാര്‍, മലപ്പുറം എസ്പി ദേബേഷ്കുമാര്‍ ബെഹ്റ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: