തിരുവനന്തപുരം: സ്വാശ്രയ വിഷയത്തിലും ബാലാവകാശ കമ്മീഷന് നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിലും ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ ന്യായീകരിച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്. ബാലാവകാശ കമ്മീഷന് നിയമനത്തില്‍ തീയതി നീട്ടിയത് കൂടുതല്‍ പേര്‍ക്ക് അവസരം ഒരുക്കാനാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്നു.
നിയമ സെക്രട്ടറി വിശദമായി പരിശോധിച്ചായിരുന്നു നിയമനം. അതിനാല്‍ തന്നെ ഇതില്‍ തെറ്റായൊന്നുമില്ലെന്നും മന്ത്രി രാജിവയ്ക്കേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അടിയന്തരപ്രമേയത്തിനു മറുപടിയായി പറഞ്ഞു.
ആരോഗ്യമന്ത്രിക്കെതിരായ കോടതി പരാമര്‍ശം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്ന് കെ.സി. ജോസഫാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മന്ത്രിയെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരമാണ്. ഒരാഴ്ചയ്ക്കിടെ മന്ത്രിക്കെതിരേ മൂന്നു തവണ കോടതി വിമര്‍ശനം വരുന്നത് ഇത് ആദ്യമെന്നും അദ്ദേഹം പറഞ്ഞു.
എംഎല്‍എമാരുടെ സത്യഗ്രഹവും സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം ചര്‍ച്ച ചെയ്യാനാകില്ലെന്ന് സ്പീക്കര്‍ പറഞ്ഞു.
രാവിലെ സഭ തുടങ്ങിയപ്പോള്‍ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളുമായെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയും ചോദ്യോത്തരവേള തടസപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
പതിനാലാം നിയമസഭയുടെ ഏഴാം സമ്മേളനം ഇന്ന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: