കേരളത്തിന്റെ സമഗ്രവികസനത്തിന് തുടക്കമിടുമെന്നും എല്ലാം ശരിയാക്കുമെന്നും വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ഇടതുമുന്നണി ഭരണം അഴിമതി ആരോപണങ്ങളുടെ നടുവിലാണ്. ഭരണം തുടങ്ങി ഏറെ കഴിയുന്നതിന് മുമ്പുതന്നെ മന്ത്രിസഭയിലെ രണ്ടാമന് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന മന്ത്രി ഇ.പി. ജയരാജന് രാജിവെക്കേണ്ടിവന്നു. സ്വന്തക്കാര്‍ക്കുവേണ്ടി വഴിവിട്ട നിയമനങ്ങള്‍ നടത്തിയെന്ന വിവാദത്തെതുടര്‍ന്നാണ് മന്ത്രിക്ക് രാജിവെക്കേണ്ടിവന്നത്. ഇപ്പോള്‍ ആരോഗ്യമന്ത്രി ശൈലജക്ക് എതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നു.
പത്തിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സിപിഎമ്മുകാരനെ ബാലാവകാശ കമ്മീഷനില്‍ അംഗമായി നിയമിച്ചതാണ് വിവാദമായിരിക്കുന്നത്. ഇതുസംബന്ധിച്ച ഹൈക്കോടതി സിംഗിള്‍ ജഡ്ജിയുടെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന സര്‍ക്കാറിന്റെ അപേക്ഷ അംഗീകരിച്ചെങ്കിലും കേസ് നിലനില്‍ക്കുകയാണ്. രണ്ടംഗങ്ങളുടെ നിയമനത്തിന് തിയ്യതി നീട്ടി നല്കിയ മന്ത്രിയുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടെന്നായിരുന്നു സിംഗിള്‍ ജഡ്ജിയുടെ പരാമര്‍ശം. നിയമസഭയില്‍ അഭൂതപൂര്‍വ്വമായ എതിര്‍പ്പാണ് മന്ത്രി നേരിടുന്നത്.
കമ്മീഷന് അംഗങ്ങളെ നിശ്ചയിക്കുന്ന പ്രത്യേകസമിതിയുടെ അദ്ധ്യക്ഷയാണ് ആരോഗ്യമന്ത്രി. കുട്ടികളുടെ അവകാശം സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ള സുപ്രധാന സമിതിയില്‍ പത്തിലധികം കേസില്‍ പ്രതിയായ വ്യക്തിയെ പരിഗണിച്ചതും, ഈ മേഖലയില്‍ യോഗ്യതയുള്ള പലരെയും ഒഴിവാക്കിയതും എന്തുകൊണ്ടാണെന്ന് ആരോഗ്യവകുപ്പും സര്‍ക്കാരും വിശദീകരിക്കേണ്ടതാണ്. മെഡിക്കല്‍ കൗണ്‍സില്‍ പ്രതിനിധി നിയമനത്തിലും ആരോഗ്യമന്ത്രി ഇടപെട്ടു എന്ന വാര്‍ത്തയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിലേക്കുള്ള സംസ്ഥാന പ്രതിനിധിയെ നിയമിച്ചത് എതിര്‍പ്പുകള്‍ മറികടന്നുകൊണ്ടും സര്‍ക്കാര്‍ വകുപ്പുകളിലെ പ്രമുഖരെ തഴഞ്ഞുമാണ്. മന്ത്രി എ.കെ. ബാലന്റെ ഭാര്യയും മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടറുമായിരുന്ന ഡോ. പി.കെ. ജമീലയെ ആര്‍ദ്രം പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് ആയി നിയമിച്ചതിനെക്കുറിച്ചും ആരോപണമുയര്‍ന്നിരിക്കുകയാണ്.
കേരള ഹെല്‍ത്ത് വെല്‍ഫെയര്‍ സൊസൈറ്റി (കെഎച്ച്ആര്‍ഡബ്ല്യുഎസ്) മാനേജിംഗ് ഡയറക്ടറായി നിയമിച്ചതും വിവാദമായിരിക്കുന്നു. തസ്തികയിലേക്ക് അപേക്ഷ നല്‍കാത്ത അശോക് ലാലിനെ നിയമിക്കുന്നതിനു പിന്നിലുള്ള താല്‍പ്പര്യമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച ഫയല്‍ മന്ത്രിസഭയില്‍ വയ്ക്കേണ്ടതാണെന്ന ഉന്നത ഉദ്യോഗസ്ഥരുടെ കുറിപ്പുകള്‍ പോലും അവഗണിക്കപ്പെട്ടു.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടത്തിയ നിയമനങ്ങളെ സംബന്ധിച്ച് സമഗ്രമായ പരിശോധന ഉണ്ടാവണം. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മാത്രം പരിഗണിക്കുകയും കീഴ്വഴക്കങ്ങളും ചട്ടങ്ങളും ലംഘിക്കുകയും സ്വജനപക്ഷപാതം നടത്തുകയുമാണ് ഇടതുസര്‍ക്കാര്‍. ഏറ്റവും കൂടുതല്‍ ആരോപണ വിധേയമായിരിക്കുന്നത് സിപിഎം മന്ത്രിമാരുടെ വകുപ്പുകളാണ്. റിസോര്‍ട്ടിനുവേണ്ടി കായല്‍ കൈയേറിയെന്ന ആരോപണം നേരിടുകയാണ് മന്ത്രി തോമസ് എം. ചാണ്ടി. കോണ്‍ഗ്രസ് മന്ത്രിമാരില്‍ നിന്നും ഒട്ടും മോശമല്ല തങ്ങളെന്ന് തെളിയിക്കുകയാണ് ഇടതുസര്‍ക്കാറിലെ മന്ത്രിമാര്‍.
ലാവ്ലിന് കേസില്‍ പിണറായി വിജയനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയെന്ന വിധിയുടെ മറവില്‍ മറ്റ് അഴിമതി ആരോപണങ്ങള്‍ മൂടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വൈദ്യുതി ബോര്‍ഡും കാനഡയിലെ എസ്എന്‍സി ലാവ്ലിന് കമ്പനിയും തമ്മിലുണ്ടാക്കിയ കരാര്‍ നടപടികള്‍ തയ്യാറാക്കിയത് വൈദ്യുതിബോര്‍ഡ് ജീവനക്കാര്‍ മാത്രമാണെന്നും, മന്ത്രിമാര്‍ അറിഞ്ഞില്ലെന്നുമുള്ള വാദം അംഗീകരിക്കാനാവാത്തതാണ്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ കമ്പനിയുമായി കരാറുണ്ടാക്കുന്നത് വൈദ്യുതബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ മാത്രമാണോ? മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള സഹായം ഏതടിസ്ഥാനത്തിലാണ് അനുവദിച്ചത് തുടങ്ങിയ നിരവധി വസ്തുതകള്‍ ഇന്നും ഇരുട്ടിലാണ്. ഉദ്യോഗസ്ഥരെ ബലികൊടുത്തുകൊണ്ട് തീരുമാനമെടുത്ത മന്ത്രിമാര്‍ രക്ഷപ്പെടുന്ന പതിവ് ആവര്‍ത്തിക്കപ്പെടുകയാണ്.
ലാവ്ലിന് ഇടപാടില്‍ ക്രമക്കേട് നടന്നുവെന്ന് ഉറപ്പായ സാഹചര്യത്തില്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മന്ത്രിമാര്‍ക്കെങ്ങനെയാണ് ഒഴിഞ്ഞു നില്‍ക്കാനാവുക. വൈദ്യുതബോര്‍ഡിന് 374 കോടിയുടെ നഷ്ടം കണക്കാക്കിയ കേസില്‍ ഉദ്യോഗസ്ഥര്‍ മാത്രം പ്രതിക്കൂട്ടിലാകുന്ന സാഹചര്യം ഉണ്ടായതെങ്ങനെയാണ്. ഹൈക്കോടതി വിധിയെത്തുടര്‍ന്നുണ്ടാകുന്ന നിയമനടപടികളിലൂടെ ഇത് വെളിച്ചത്ത് വരുമെന്ന് പ്രതീക്ഷിക്കാം. സിബിഐയുടെ നിലപാടാണ് ഇക്കാര്യത്തില്‍ നിര്‍ണായകമാവുക. ഒരു വര്‍ഷത്തിനിടെ രണ്ടു മന്ത്രിമാര്‍ രാജിവെക്കേണ്ടിവന്ന ഇടതു മന്ത്രിസഭ അഴിമതി രാജാണ് നടപ്പാക്കുന്നത്. സംശുദ്ധമായ ഭരണവും സുതാര്യമായ നടപടികളും ഇടതു സര്‍ക്കാറില്‍ നിന്ന് പ്രതീക്ഷിക്കുക വയ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: