കമ്മ്യൂണിസ്റ്റ് ജന്മിത്തം കൊടികുത്തിവാഴുന്നിടമെന്ന് കോടതി പോലും ആശങ്കിച്ച സ്വാശ്രയ മേഡിക്കല്‍ മേഖലയുടെ കണ്‍കണ്ട ദൈവമാണ് മട്ടന്നൂര്‍ പിണറായി കെ. ഭാസ്കരന്റെ ഭാര്യയും സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രിണിയുമായ കെ.കെ. ശൈലജ. പഠിപ്പിക്കലായിരുന്നു തൊഴിലെങ്കിലും പഠിച്ചത് പിണറായിയുടെ പള്ളിക്കൂടത്തിലായതിനാല് നടപ്പിലും പെരുമാറ്റത്തിലുമൊക്കെ ആ ഒരു ടച്ചുണ്ട്. മന്ത്രിസഭയിലെ പെണ്പിണറായിയാണ് ശൈലജയെന്ന് വിമര്‍ശകരെക്കൊണ്ട് പറയിച്ചത് ആ രീതിയാണ്.
പഴയതുപോലയല്ല ഇപ്പോള്‍ കാര്യങ്ങള്‍. കോടതിയിലും നിയമത്തിലുമൊക്കെ കമ്മ്യൂണിസ്റ്റുകള്‍ക്ക്, പ്രത്യേകിച്ച് കണ്ണൂരിസ്റ്റുകള്‍ക്ക് വല്ലാത്ത വിശ്വാസമായിത്തുടങ്ങിയിട്ടുണ്ട്. ഹൈക്കോടതി ജസ്റ്റിസ് ടി. ഉബൈദ് തയ്യാറാക്കിയ 202 പേജ് വിധിന്യായം വായിച്ചുതീര്‍ന്നപ്പോള്‍ പിണറായി കിടന്നിടത്ത് പൂട പോലുമില്ലെന്ന സ്ഥിതിയായി. പണ്ടൊരു ജഡ്ജിയെ നാടുകടത്തിയ അതേ സഖാക്കള്‍ മഹത്തായ നീതിനിര്‍വഹണത്തെ വാഴ്ത്തി തെരുവിലിറങ്ങി. ജഡ്ജിമാരെ ശുംഭന് എന്ന് വിളിച്ച അതേ ജയരാജന്റെ കാര്‍മ്മികത്വത്തില്‍ പിണറായിവിജയം പാര്‍ട്ടി കൊണ്ടാടി. അത്രേയുള്ളൂ കാര്യങ്ങള്‍. ഒരു രാത്രി വെളുക്കുമ്പോള്‍ ബൂര്‍ഷ്വാകോടതി പ്രിയപ്പെട്ടതാകുന്നതിന് കാരണമെന്തെന്ന് ഇനി പറയേണ്ടതില്ലല്ലോ. ലാവ്ലിനില് നിന്ന് ആണ്പിണറായി താല്‍ക്കാലികമായി ഊരിപ്പോന്നതിന്റെ അടുത്ത നാളിലാണ് പെണ്പിണറായിക്കും ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് ആശ്വാസം നല്‍കിയത്. ശൈലജയും പിണറായി വിജയനുമൊക്കെ കോടതിമുറികളില്‍നിന്ന് ലഭിക്കുന്ന ആശ്വാസത്തിന്മേല് ശ്വാസം കഴിക്കുകയാണെന്ന് സാരം.
പരനാറിയന്‍ വാചകമടികൊണ്ട് കുപ്രസിദ്ധനായ പിണറായി വിജയന് മുഖ്യമന്ത്രിയായപ്പോള്‍ കൂടെക്കൂട്ടിയതാണ് കൂത്തുപ്പറമ്പ് എംഎല്‍എ കെ.കെ. ശൈലജയെ. മന്ത്രിസഭയിലെ രണ്ട് വനിതാ അംഗങ്ങളില്‍ ഒരാള്‍. മറ്റേയാള്‍ കുണ്ടറയില്‍ നിന്നുള്ള എംഎല്‍എ ജെ. മേഴ്സിക്കുട്ടിയമ്മയാണ്. മട്ടന്നൂരിലെ ചിറ്റപ്പന് ബന്ധുനിയമനവിവാദത്തില്‍ നാലാം മാസത്തില്‍ പടിയിറങ്ങിയതിന്റെ മാനക്കേട് തീര്‍ക്കാന്‍ ചിറ്റപ്പനേക്കാള് മുന്തിയ ഒരിനത്തെ അടുത്ത് പിടിച്ചിരുത്തിയ ആളാണ് പിണറായി. കുഞ്ചിത്തണ്ണിയന്‍ ഭാഷാപിതാവും നിയമസഭയിലെ ആംഗ്യപ്പാട്ട് വിദഗ്ധനുമായ എം.എം. മണിയാണ് ചിറ്റപ്പന്റെ കുറവ് നികത്തിയത്. പിണറായിക്ക് ഈ ജനുസ്സില്‍പ്പെട്ട നേതാക്കളെയാണ് പിടിത്തമെന്ന് സുധാകരന് മുതല്‍ ഐസക്ക് വരെയുള്ളവര്‍ രഹസ്യമായും പരസ്യമായും പറഞ്ഞുതുടങ്ങിയിട്ടുണ്ട്.
പിണറായി സര്‍ക്കാരിലെ ആദ്യ യോഗാദിനത്തില്‍ ശ്വാസം തൊണ്ടയില്‍ക്കുരുങ്ങി മസിലുപിടിച്ചിരിപ്പായ ശൈലജയേയും ഈ ഗണത്തിലാണ് ഇപ്പോള്‍ മലയാളികള്‍ കാണുന്നത്. ബാലാവകാശനിയമത്തില്‍ പിഎച്ച്ഡി എടുത്തയാളുടെ പേര് വെട്ടി പന്ത്രണ്ട് ക്രിമിനല്‍ കേസില്‍ പ്രതിയാക്കിയ ഒരു പാര്‍ട്ടി സഖാവിന് ബാലാവകാശ കമ്മീഷനില്‍ നിയമനം കൊടുത്തു എന്നതിന്റെ പേരില്‍ നിയമസഭയ്ക്കകത്ത് കോണ്‍ഗ്രസുകാര്‍ വെപ്പും തീനും തുടങ്ങുന്നതിനുമുന്നേ ശൈലജ ഒരു സ്ഥാനം ഉറപ്പിച്ചതാണ്.
സെലക്ഷന്കമ്മറ്റിയുടെ ചെയര്‍പേഴ്സനായ മന്ത്രി ഇപ്പോള്‍ പറയുന്നത് നിയമനകാര്യത്തില്‍ ഉത്തരവാദിത്തമില്ലെന്നാണ്. 375 കോടിയുടെ അഴിമതിക്ക് ഉത്തരവാദികള്‍ മൂന്ന് ഉദ്യോഗസ്ഥന്മാരാണെന്ന കണ്ടെത്തല്‍ പോലെയൊന്നിനാണ് വയനാട്ടുകാരന് ടി.ബി. സുരേഷ് എന്ന പാര്‍ട്ടിക്കാരന്റെ നിയമനത്തിനും സംഭവിക്കാന്‍ പോകുന്നതെന്ന് ഇപ്പോള്‍ കാര്യങ്ങള്‍ നിരീക്ഷിക്കുന്ന ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാകും. അതൊക്കെക്കൊണ്ടാണ് മട്ടന്നൂരിലെ ചിറ്റപ്പന് ഇരട്ടനീതിയെക്കുറിച്ച് കിട്ടുന്ന എല്ലാ അവസരങ്ങളിലും പ്രസംഗിക്കുന്നത്. തനിക്കും ശൈലജയ്ക്കും രണ്ട് നീതി എന്നുതന്നെയാണ് ജയരാജന് പൊതിഞ്ഞുപിടിച്ചുപറയുന്നത്.
ആരോഗ്യമന്ത്രിയായതില്പ്പിന്നെ ജിമ്നേഷ്യ ബാധിച്ചവരെപ്പോലെയാണ് മന്ത്രിയുടെ നടപ്പ്. ജിമ്മില്‍ പോയി മസിലുപെരുപ്പിച്ച് വരുന്ന ന്യൂജെന്പിള്ളേര്ക്ക് സ്വാഭാവികമായി ഉണ്ടാകുന്ന ഒരു ഭാവമാണ് ഇപ്പറഞ്ഞ ജിമ്നേഷ്യ എന്നാണ് പുതുതലമുറയുടെ ശബ്ദതാരാവലി പറയുന്നത്. ആരോഗ്യം പെരുത്തുണ്ട് എന്ന് തോന്നിക്കുന്ന ഒരു മുഖഭാവമാണ് ഇതിന്റെ പ്രത്യേകത. ആരെയും വകവെയ്ക്കായ്ക, പൊതുവേദിയില്‍ ഉടക്കിട്ടുനില്ക്കുക തുടങ്ങിയവ ഇതിന്റെ അനന്തരഫലങ്ങളാണ്. അത്തരത്തിലൊരു അവസ്ഥാന്തരമാണ് അന്ന് യോഗാദിനത്തില്‍ കുട്ടികള്‍ സംസ്കൃതശ്ലോകം ചൊല്ലിയപ്പോള്‍ മന്ത്രിണിക്ക് ഉണ്ടായത്. മതനിരപേക്ഷതയ്ക്ക് ഇണങ്ങുന്നതല്ല അവിടെക്കേട്ടത് എന്നായിരുന്നു അന്ന് ശൈലജയുടെ മതം.
അതിനുശേഷമാണ് കുഞ്ചിത്തണ്ണിയന്‍ ഭാഷാസമിതിയുടെ രക്ഷാധികാരി പിണറായി വിജയന് മതേതരയോഗയും കണ്ണൂരിസ്റ്റ് ജയരാജന് മതനിരപക്ഷ രാമായണപാരായണവും ഇനിയിപ്പോള്‍ തൊഴിലാളിവര്‍ഗ ജന്മാഷ്ടമിയുമൊക്കെ കൊണ്ടാടാന്‍ പോകുന്നത്. ഹജ്ജിന് പോകാന്‍ മുട്ടിനില്‍ക്കുന്ന ബേബിയും മാപ്പിളപ്പാട്ടിന് മാര്‍ക്കിടുന്ന ഹംസയും ‘സിമി’യുടെ ചെല്ലം ചുമട്ടുകാരനായിരുന്ന ജലീലുമൊക്കെ വിളമ്പുന്ന മതേതരത്വമാണ് മാര്‍ക്സിസ്റ്റുകള്‍ക്ക് മാതൃകയായ മതനിരപേക്ഷതയെന്ന് കരുതിക്കൊള്ളണം.
ശിവപുരം പള്ളിക്കൂടത്തിലെ പിള്ളേര്‍ക്ക് സയന്‍സ് പറഞ്ഞുകൊടുത്തതുകൊണ്ടാണ് മന്ത്രിക്ക് പിന്നില്‍ ടീച്ചര്‍ എന്ന പേരുവീണത്. കോളജില്‍ പഠിക്കുന്ന കാലത്തുതന്നെ ഇടതുവശം തിരിഞ്ഞുനടന്നതു കൊണ്ട് ഇന്ത്യയുടെ രാഷ്ട്രീയത്തേക്കാള്‍ ആവേശിച്ചത് ചൈനയുടെ രാഷ്ട്രീയമാണ്. ചൈന: രാഷ്ട്രം, രാഷ്ട്രീയം, കാഴ്ചകള്‍ എന്നൊരു പുസ്തകം തന്നെ ഉണ്ട് ടീച്ചറുടേതായി. ജനാധിപത്യ മഹിളാ അസോസിയേഷനായിരുന്നു ഇടക്കാലത്തെ തട്ടകം.
കൂത്തുപ്പറമ്പില്‍ നിന്ന് എംഎല്‍എ ആയ ശൈലജയ്ക്ക് പിണറായി വിജയന് വെച്ചുനീട്ടിയത്, ആരോഗ്യവും സാമൂഹ്യക്ഷേമവുമാണ്. ടീച്ചര്‍ മന്ത്രി ആയതില്‍പ്പിന്നെ സംസ്ഥാനത്തിന്റെ ആരോഗ്യത്തിന് വെച്ചടി വെച്ചടി കേറ്റമാണ്. ബീഫ് ഫെസ്റ്റിവല്‍ നടത്തി ആത്മരതി നേടുന്ന എം.ബി. രാജേഷിന്റെ മണ്ഡലത്തില്‍ ശിശുമരണങ്ങള്‍ തുടര്‍ക്കഥയാകുന്നത് മന്ത്രി കണ്ട മട്ട് കാട്ടിയില്ല. മാലിന്യക്കൂമ്പാരമായി മാറിയ കേരളത്തില്‍ പനി പിടിച്ച് മരിച്ചവരുടെ എണ്ണം അഞ്ഞൂറായിട്ടും മന്ത്രിയുടെ മസിലുപിടിത്തത്തിന് ഒരു കുറവുമുണ്ടായില്ല.
പ്രാഥമിരോഗ്യകേന്ദ്രങ്ങള് അടിസ്ഥാന സൗകര്യമില്ലാതെ ദീനക്കിടക്കയിലാണെന്ന റിപ്പോര്‍ട്ട് വന്നു. മുന്‍കരുതലുകളില്ല, ചികിത്സാ സൗകര്യങ്ങളില്ല, പരിഹാരം നിര്‍ദേശിക്കാന്‍ മന്ത്രിയെ പൊടിയിട്ടുനോക്കിയാല് കാണാനില്ല. അപകടത്തില്‍ പരിക്കേറ്റ മുരുകനെന്ന ഒരു പാവം ചെറുപ്പക്കാരനെയും കൊണ്ട് എട്ട് മണിക്കൂര്‍ ഏഴ് ആശുപത്രികളുടെ വരാന്തയില്‍ കയറിയിറങ്ങിയ സന്നദ്ധപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയത് ശൈലജടീച്ചറുടെ ഭരണത്തിലെ ശുഷ്കാന്തിയാണ്. പനിക്കിടക്കയില്‍ ഊര്‍ധ്വന്‍ വലിക്കുകയാണ് ആരോഗ്യ വകുപ്പ്.
അതിന്റെ കൂടെയാണ് ബാലാവകാശകമ്മീഷന് നിയമനം കോടതി കയറിയത്. ഗുണ്ടകള്‍ക്കും കൊലയാളികള്‍ക്കും ക്രിമിനലുകള്‍ക്കും എഴുതിവെച്ചിട്ടുള്ളതാണ് സര്‍ക്കാര്‍ നിയമനങ്ങളെന്ന് ഇന്ന് പുറംലോകം അറിയുന്നു. മാനിക്കേണ്ടവരെ മാനിക്കാന്‍ അറിയാത്തവര്‍ മന്ത്രിക്കസേരയില്‍ ഞെളിഞ്ഞിരുന്ന് ഗുജറാത്തിലേക്കും യുപിയിലേക്കും ഭൂതക്കണ്ണാടിയിലൂടെ നോട്ടമെയ്യുകയാണ്. ശൈലജമന്ത്രി വാഴുന്ന കേരളത്തിലിരുന്നാണ് തഴവയിലെ പഞ്ചായത്ത് ഭരണസമിതിയിലെ എട്ട് സിപിഎം നെത്തോലികള്‍ യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപ്പെടുന്നത്. സമ്മതിക്കണം ശൈലജ ടീച്ചറിനെയും അവരുടെ ഈ പാര്‍ട്ടിയെയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: