കോഴിക്കോട്: സ്ത്രീകള്‍ക്കും പിഞ്ചുകുഞ്ഞുങ്ങള്‍ക്കും ചേലാകര്‍മ്മം നടത്തുന്ന ക്ലിനിക്കില്‍ സര്‍വ്വ രോഗങ്ങള്‍ക്കും ചികിത്സ. എന്നാല്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ചേലാകര്‍മ്മം നടത്തുന്നുണ്ടെന്ന വാര്‍ത്ത വാസ്തവമല്ലെന്ന അവകാശ വാദവുമായി ക്ലിനിക്ക് ഉടമ.
സൗത്ത് ബീച്ചിലെ ദാറു ശിഫാ ക്ലിനിക്കില്‍ സര്വ്വരോഗത്തിനും ചികിത്സ. മോഡേണ്‍ മെഡിസിന്, ഹോമിയോ, അക്യുപംങ്ചര്‍ എന്നീ ചികിത്സകളൊക്കെ ഇവിടെ ലഭിക്കുമെന്നാണ് അവകാശവാദം. ദാറു ശിഫാ ഹെല്‍ത്ത്കെയര്‍ ചെയര്മാന് ഡോ. സിദ്ദീഖ്ഹസ്സനാണ് ക്ലിനിക്കിന്റെ മേധാവി. ഹോമിയോ വിഭാഗത്തിലെ ബിരുദം കൂടാതെ കോഴിക്കോട് മെഡിക്കല്‍കോളേജില്‍ നിന്ന് 1990 ബാച്ചില്‍ എംബിബിഎസ് ബിരുദവും നേടിയ ഡോക്ടറാണ് സിദ്ദീഖ് ഹസ്സന്. 1996ല്‍ അസിസ്റ്റന്റ് സര്‍ജ്ജനായി സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ച ഡോക്ടര്‍ 2013ല്‍ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് സൂപ്രണ്ടായാണ് വിരമിച്ചത്. ഡോ. ഫാത്തിമ ബിഎച്ച്എംഎസ് ബിരുദധാരിയും അക്യുപംങ്ചറില് എംഡി ബിരുദവും നേടിയിട്ടുണ്ടെന്നാണ് വെബ്സൈറ്റില്‍ സൂചിപ്പിച്ചിരിക്കുന്നത്.
ഫാമിലി കൗണ്‍സലിംഗ് മുതല്‍ പ്രീമാരേജ് കൗണ്‍സലിംഗ് വരെയും ഇവിടെ ഉണ്ട്. ത്വക്ക് രോഗങ്ങള്‍, സൊറിയാസീസ്, പാലുണ്ണി, മൂത്രക്കല്ല്, വന്ധ്യത, കാന്‍സര്‍, ഊരവേദന തുടങ്ങിയ നിരവധി രോഗങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ഇവിടെ നിന്ന് ലഭിക്കുമെന്നാണ് അറിയിപ്പ്. ഓണ്‍ലൈന്‍ വഴി ഡോക്ടറെ നേരിട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. സിസേറിയന് കൂടാതെ സുഖപ്രസവം സാധ്യമാക്കാനുള്ള ചികിത്സയും പകര്‍ച്ചവ്യാധികളായ ഡങ്കി, ചിക്കന്‍പോക്സ്, മുണ്ടിവീക്കം, അഞ്ചാംപനി, എന്നിവയും ചികിത്സിക്കുന്നു.
ക്ലിനിക്കില്‍ സുന്നത്ത് കര്‍മ്മമാണ് പ്രധാനമായും നടക്കുന്നതെന്ന് ഡോ. ഫാത്തിമ പറഞ്ഞു. ആണ്‍കുട്ടികള്‍ക്കാണ് ഇവിടെ നിന്ന് സുന്നത്ത് ചെയ്യാറുള്ളതെന്നും പെണ്‍കുട്ടികള്‍ക്ക് ഇവിടെ നിന്ന് ചേലാകര്‍മ്മം നടത്തുന്നുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും ഡോക്ടര്‍ ഫാത്തിമ അവകാശപ്പെട്ടു. സ്ത്രീകള്‍ക്ക് ചേലാകര്‍മ്മം നടത്തണമെന്ന് ഹദീസില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. ചിലയിടങ്ങളില്‍ സ്ത്രീകളില്‍ ചേലാകര്‍മ്മം നടത്തുന്നുണ്ടെന്ന വിവരം മാത്രമേ പറഞ്ഞിട്ടുള്ളൂ. ദാറു ശിദയില് സ്ത്രീകള്‍ക്കും പെണ്‍കുഞ്ഞുങ്ങള്‍ക്കും ചേലാകര്‍മ്മം നടത്തുന്നില്ല. ഇന്നലെ യൂത്ത് ലീഗുകാര്‍ പ്രകടനമായി വന്ന് ക്ലിനിക്കിന്റെ ബോര്‍ഡ് തകര്‍ത്തതായും അവര്‍ പറഞ്ഞു.
1978ലാണ് ദാറുശിദ ക്ലിനിക്ക് ആരംഭിക്കുന്നത്. സൗത്ത് ബീച്ചിലെ മറ്റൊരു കെട്ടിടത്തിലായിരുന്നു നേരത്തെ ഇത് പ്രവര്‍ത്തിച്ചിരുന്നത്. കൂടുതല്‍ സൗകര്യത്തിനായി പുതിയ വാടക കെട്ടിടത്തിലേക്ക് മാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: