വടകര: അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ പൊതുശ്മശാനത്തിനുള്ള ജനങ്ങളുടെ കാത്തിരിപ്പിന് 20 വയസ്സ്. ജനപ്പെരുപ്പം കണക്കിലെടുത്താണ് അഴിയൂര്‍ പഞ്ചായത്തിലെ മാഹിപ്പുഴ തീരത്തിനടുത്തായ് കക്കടവില്‍ പൊതു ശ്മശാനത്തിനായ് 50 സെന്റ് സ്ഥലം കണ്ടെത്തിയത്. ഏറെ പ്രയാസപ്പെട്ട് നാട്ടുകാരുടെ സഹായത്തോടെയാണ് റവന്യുവകുപ്പിന്റെ കീഴിലെ ഈ ഭൂമി പഞ്ചായത്തിന് ലഭിച്ചത്. വര്‍ഷങ്ങളോളം ചുവപ്പ്നാടയില്‍ കുടുങ്ങിയതിനാലാണ് ഇത് പഞ്ചായത്തിന് ലഭിക്കാന്‍ വൈകിയത്. ആദ്യ ഘട്ടത്തില്‍ കക്കടവില്‍ പൊതുശ്മശാനത്തിനെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും, ജനപ്രതിനിധികളും, സര്‍വ്വകക്ഷി പ്രതിനിധികളും ഇടപെട്ടതിനെ തുടര്‍ന്ന് ഇത് കെട്ടടങ്ങുകയായിരുന്നു. 1997 തുടങ്ങി 2017ല്‍ എത്തിനില്ക്കുമ്പോള് മൂന്നും നാലും സെന്റ് താമസക്കാര്‍, സുനാമി കോളനിക്കാര്‍ ഉള്‍പ്പടെ നിന്നുതിരിയാന്‍ ഇടമില്ലാത്ത സ്ഥലത്ത് താമസിക്കുന്നവര്‍ ഇന്ന് അഴിയൂര്‍ പഞ്ചായത്തില്‍ നിറഞ്ഞിരിക്കുകയാണ്. ഇത്തരക്കാര്‍ മൃതദേഹം സംസ്കരിക്കാന്‍ ഇടമില്ലാതെ വലയുകയാണ്.
പൊതുശ്മശാനത്തിനായ് കണ്ടെത്തിയ സ്ഥലത്ത് ഗ്രാമപഞ്ചായത്ത് ചുറ്റുമതില്‍ നിര്‍മ്മാണവും,ശ്മശാനത്തിലേക്കുള്ള റോഡ് നിര്‍മ്മാണവും പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ശ്മശാന നിര്‍മ്മാണം തുടങ്ങാനുള്ള പദ്ധതിയുമായ് കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി മുന്നോട്ട് പോയിരുന്നു. ഒടുവില്‍ പരിസ്ഥിക്ക് കോട്ടം തട്ടാത്ത തരത്തില്‍ ഗ്യാസ് ഉപയോഗിച്ച് ശ്മശാനം നിര്‍മ്മിക്കാന്‍ ജില്ലാ ഭരണക്കൂടം അനുവാദം നല്‍കിയിരുന്നു.ഇതോടെ ശനി
ദശ തീര്‍ന്ന് ശ്മശാനം യാതാര്‍ത്ഥ്യമാകുമെന്ന് നാട്ടുകാര്‍ കരുതി. എന്നാല്‍ കണ്ടല്കാടിന്റെയും, സിആര്‍ സെഡ് നിയമത്തിന്റെയും പേരില്‍ സര്‍ക്കാര്‍ അഴിയൂര്‍ പഞ്ചായത്ത് പൊതുശ്മാശനതിനുള്ള അനുമതി നിഷേധിച്ചു.സി ആര് സെഡിന്റെ പേരില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ പണിയാന്‍ നിയമ വ്യവസ്ഥകള്‍ ഇളവുചെയ്യുമ്പോള്‍ ജനങ്ങളുടെ മുഖ്യ ആവശ്യമായ ശ്മ്ശാനത്തിന്റ കാര്യത്തില്‍ പിടിവാശികാണിക്കുന്നുവെന്ന ആരോപണം ഉയരുകയാണ്. സംസ്ഥാനത്ത് മറ്റു പല പഞ്ചായത്തുകളും ഇളവ് അനുവദിച്ച് ശ്മശാനം യാഥാര്‍ത്ഥ്യമായെങ്കിലും അഴിയൂരില്‍ മാത്രം അനുമതി നിഷേധിക്കുന്നത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: