ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി.സിന്ധുവിന്റെ വെള്ളിനേട്ടത്തിന് സ്വര്‍ണ്ണത്തേക്കാള്‍ തിളക്കമുണ്ട്. ഒരര്‍ത്ഥത്തില്‍ കഴിഞ്ഞവര്‍ഷത്തെ റിയോ ഒളിമ്പിക്സില്‍ നേടിയ മെഡലിന്റെ ആവര്‍ത്തനമാണിത്. പക്ഷേ, കായിക ഭാരതത്തെ സംബന്ധിച്ചിടത്തോളം രണ്ട് വിജയങ്ങളും ചരിത്രനേട്ടമായി. പ്രതീക്ഷകളുടെ അമിതഭാരവുമായി കോര്‍ട്ടിലിറങ്ങിയ സിന്ധു കലാശപ്പോരില്‍ ജപ്പാന്റെ നസോമി ഒകുഹയോട് പൊരുതിത്തോല്‍ക്കുകയായിരുന്നു.
19-21, 22-20, 20-22 എന്ന സ്കോര്‍ തന്നെയാണ് കളിയുടെ തീവ്രതയും പോരാട്ടവും തെളിയിക്കുന്നത്. സൈന നേവാളിനുശേഷം ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിനേടുന്ന ഇന്ത്യന്‍ താരമായി സിന്ധു മാറി. 2015 ജക്കാര്‍ത്തയിലായിരുന്നു സൈനയുടെ വെള്ളി.
ഫൈനലില്‍ സിന്ധുവിനെ തോല്‍പ്പിച്ച നസോമി സെമിയില്‍ സൈനയെ കീഴ്പ്പെടുത്തിയാണ് ഫൈനലില്‍ എത്തിയതെന്നത് മറ്റൊരു കാര്യം. സൈന നേവാള്‍ വെങ്കലം സ്വന്തമാക്കിയപ്പോള്‍ അതും മറ്റൊരു ചരിത്രമായി. ലോക ബാഡ്മിന്റണ്‍ ചരിത്രത്തില്‍ ആദ്യമായി രണ്ടുമെഡലുകള്‍ ഇന്ത്യയ്ക്ക് സ്വന്തം.
ലോക കായിക ഭൂപടത്തില്‍ ഹോക്കിയും ക്രിക്കറ്റും ഒഴിച്ചാല്‍ ഇന്ത്യയുടെ സാന്നിധ്യം പരിമിതമാണ്. ഒളിമ്പിക്സിലും മറ്റ് ലോക മീറ്റുകളിലും സാന്നിധ്യത്തിലപ്പുറം നേട്ടം അവകാശപ്പെടാന്‍ പലപ്പോഴും ആയിട്ടില്ല. വന്സംഘവുമായിപ്പോയി കൈയുംവീശി തിരിച്ചുവരുന്ന നാണക്കേടായിരുന്നു പലപ്പോഴും. ടെന്നീസ്, ബാഡ്മിന്റണ്‍, ഗുസ്തി, ഷൂട്ടിംഗ് തുടങ്ങി വ്യക്തിഗത ഇനങ്ങളില്‍ ഇടയ്ക്കുണ്ടാകുന്ന താരോദയങ്ങള്‍ 120 കോടിയിലധികം വരുന്ന ഭാരതീയുടെ ആവേശമായിമാറാറുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ ഒളിമ്പിക്സില്‍ അങ്ങനെയുണ്ടായ താരോദയമാണ് ആന്ധ്രാക്കാരി പുസര്ലാ വെങ്കിട്ട സിന്ധു എന്ന പി.വി.സിന്ധു. ലോകമെമ്പാടുമുള്ള ഭാരതീയരുടെ പ്രാര്‍ത്ഥനയുടെ നടുവിലാണ് അന്ന് വനിതാ സിംഗിള്‍സില്‍ സിന്ധു പോരിനിറങ്ങിയത്. ലോക ഒന്നാം നമ്പര്‍ താരത്തോടായിരുന്നു ഏറ്റുമുട്ടേണ്ടത്.
ഒളിമ്പിക്സ് ബാഡ്മിന്റണ്‍ ഫൈനലിലെത്തുന്ന ആദ്യ ഭാരതീയ വനിത സ്പെയിനിന്റെ കരോലിന മാരിനോട് തോറ്റെങ്കിലും അത് കായിക ചരിത്രത്തില്‍ ഇടംപിടിച്ച മത്സരമായി. അന്ന് ലോകറാങ്കിങ്ങിന് രണ്ടും മൂന്നും സ്ഥാനത്തുള്ള താരങ്ങളെ അട്ടിമറിച്ചായിരുന്നു സിന്ധു ഫൈനലിലേക്ക് പ്രയാണം നടത്തിയത്. ഫൈനലില്‍ വാശിയും വീറും ഏരിയ പോരാട്ടം മൂന്നുഗെയിം നീളുകയും സിന്ധു പൊരുതി തോല്‍ക്കുകയുമായിരുന്നു.
രാജ്യത്തിനായി ഒളിമ്പിക്സില്‍ വെള്ളിമെഡല്‍ നേടുന്ന ആദ്യ വനിതാതാരമായി മാറിയ സിന്ധുവിന് രാജീവ്ഗാന്ധി ഖേല്‍രത്ന ഉള്‍പ്പെടെയുള്ള അവാര്‍ഡുകള്‍ നല്കി രാജ്യം ആദരിച്ചു. ഒളിമ്പിക്സിലെ പ്രകടന മികവ് ലോകചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിനുമേല്‍ വന്‍ പ്രതീക്ഷയാണ് രാജ്യം അര്‍പ്പിച്ചത്. അതുകൊണ്ടുതന്നെ പ്രതീക്ഷയുടെ അമിതഭാരവുമായിട്ടായിരുന്നു സിന്ധുകളിച്ചത്.
ഫൈനല്‍ വരെ പ്രതീക്ഷ നിലനിര്‍ത്താനുമായി. ഫൈനലില്‍ തകര്‍പ്പന്‍ തുടക്കത്തോടെ ആരംഭിച്ച സിന്ധുവിന് ഇടയ്ക്ക് അടിപതറി. പിന്നാക്കം പോയെങ്കിലും അവസാന നിമിഷം ഒപ്പത്തിനൊപ്പം പൊരുതി. നിര്‍ണായക ഘട്ടത്തിലെ തിരിച്ചടികള്‍ സെറ്റ് നഷ്ടപ്പെടാന്‍ കാരണമായി. അത്യുഗ്രന്‍ കളിക്കുശേഷം സിന്ധു പരാജയം സമ്മതിച്ചെങ്കിലും ആരാധകര്‍ അതിനെ വിജയമായി തന്നെയാണ് കണ്ടത്.
സ്വര്‍ണത്തിനൊപ്പം നില്ക്കുന്ന വെള്ളിയായിട്ടാണ് സിന്ധുവിന്റെ മെഡലിനെ കായികപ്രേമികള്‍ വിലയിരുത്തുന്നത്. വെള്ളിനേടിയ സിന്ധുവും സിന്ധുവിനൊപ്പം വെങ്കലം സ്വന്തമാക്കിയ സൈന നേവാളും അഭിനന്ദനമര്‍ഹിക്കുന്നു. ഒപ്പം അവരെ പരിശീലിപ്പിച്ച കോച്ചുമാരും.
കായിക ഭാരതത്തിന്റെ കുതിപ്പിന് വനിതാരത്നങ്ങള്‍ ചുക്കാന്‍ പിടിക്കുന്നുവെന്നത് മറ്റൊരുതരത്തിലും ശ്രദ്ധേയമാണ്. സ്ത്രീ ശാക്തീകരണത്തിനായി നരേന്ദ്ര മോദി സര്‍ക്കാര്‍ വ്യത്യസ്തങ്ങളായ നടപടികളുമായാണ് മുന്നോട്ടുപോകുന്നത്.
സ്വച്ഛ് ഭാരത്, ബേഠി പഠാവോ ബേഠി ബചാവോ തുടങ്ങിയ പദ്ധതികള്‍ ഭാരതത്തിന്റെ മുഖഛായതന്നെ മാറ്റുകയാണ്. സ്ത്രീകള്‍ക്ക് നേതൃശേഷിയില്ലെന്ന പൊതുധാരണ അതിവേഗം തിരുത്തപ്പെടുകയാണ്. കായിക ഭാരതത്തിന്റെയും മുഖമായി ലോകം വനിതകളെ കാണുന്നുവെന്നത് നല്ലതുതന്നെ. ലോക വനിതാ ക്രിക്കറ്റ് കിരീട പോരാട്ടത്തില്‍ ഫൈനലിലെത്തിയ ടീം അംഗങ്ങെളയും അക്കൂട്ടത്തില്‍പ്പെടുത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: