മുക്കം: കനത്ത മഴയില്‍ റോഡിന്റെ പാര്‍ശ്വഭിത്തി ഇടിഞ്ഞ് വീട് തകര്‍ന്നു. ഓമശ്ശേരി വേനപ്പാറ പയ്യോളി ഗോപാലന്റെ വീടാണ് തകര്‍ന്നത്. ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു അപകടം. റോഡിന്റെ പാര്‍ശ്വഭിത്തി ഇടിയുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയതിനാല്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഗോപാലനും ഭാര്യയും മകനുമാണ് വീട്ടിലുണ്ടായിരുന്നത്. ഗോപാലന്റെ വീടിന് തൊട്ടടുത്ത ലീലയുടെ വീടും ഭീഷണിയിലാണ്. അപകട സാധ്യത കണക്കിലെടുത്ത് രണ്ട് വീട്ടുകാരേയും മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.
പത്ത് വര്‍ഷം മുമ്പ് സഡക് പദ്ധതി പ്രകാരം നിര്‍മ്മിച്ച കല്ലുരുട്ടി വേനപ്പാറ റോഡിന്റെ പാര്‍ശ്വഭിത്തിയാണ് തകര്‍ന്നത്. റോഡ് നിര്‍മ്മിക്കുന്ന സമയത്ത് തന്നെ അപകട സാധ്യത ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായും എന്നാല്‍ അവര്‍ അവഗണിക്കുകയായിരുന്നുവെന്നും ഗോപാലന് പറഞ്ഞു. ഗോപാലന്റെയും കുടുംബത്തിന്റേയും ആധാറും റേഷന്‍ കാര്‍ഡുമടക്കം മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്.
പെരുമ്പടപ്പ് ഇരൂള്‍ കുന്നുമ്മല്‍ സന്തോഷിന്റെ വീടിന്റെ ചുറ്റുമതിലും കനത്ത മഴയില്‍ തകര്‍ന്നു. ചുറ്റുമതില്‍ തകര്‍ന്നത് വീടിന് ഭീഷണിയായിരിക്കുകയാണ്.
പന്തീരാങ്കാവ്: മലയില്‍ നിന്നും മണ്ണും ഉരുളന്‍ കല്ലുകളും ഇടിഞ്ഞു വീണ് കുണ്ടാത്രമേത്തല് സുരേഷിന്റെ വീടിന്റെ ഒരു വശം തകര്‍ന്നു. വീട്ടില്‍ ഉണ്ടായിരുന്ന സുരേഷിനും ഭാര്യ പ്രസിക്കും അപകടത്തില്‍ നിസാര പരിക്കേറ്റു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് സമീപത്തെ വീടുകളും അപകട ഭീഷണിയിലാണ്. പന്തീരാങ്കാവ് വില്ലേജ് ഓഫീസര്‍ അനില്‍കുമാര്‍, ജയപ്രകാശന്‍, വാര്‍ഡ് മെമ്പര്‍ എ. ഷീന എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
കോഴിക്കോട് പാവങ്ങാട് ദേശീയപാതയില്‍ മരം കടപുഴകി വീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ ഫോഴ്സ് എത്തി മരംമുറിച്ച് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: