ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ വരുമെന്നുകേള്‍ക്കുമ്പോഴൊക്കെ സിപിഎമ്മിനെന്തേ ഉറക്കമില്ലാത്ത രാവുകള്‍. ആരേയും ഭയക്കാത്ത സിപിഎം ഇപ്പോഴെന്തുകൊണ്ടാണ് ബിജെപി എന്നുകേള്‍ക്കുമ്പോള്‍ പനിച്ചു തുള്ളുന്നു. പിണറായി ഭരണംകൊണ്ട് നിത്യവും കേരളം അധപ്പതിക്കുമ്പോള്‍ അടിത്തറ ഇളകുന്നത് സിപിഎമ്മിന്റേതാണ്.
വിലക്കയറ്റം കുതിച്ചുകേറി മലയാളിക്ക് ഓണത്തിനുപോലും ഒരുപിടി വറ്റ് സന്തോഷത്തോടുകൂടി ഉണ്ണാന്‍പോലും സാധിക്കാത്തവിധം ഭരണം മുടിഞ്ഞതിന് ബിജെപിയേയോ അമിത്ഷായേയോ കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോ.
സിപിഎം സംസ്ഥാസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും അമിത് ഷായ്ക്കെതിരെ കടുത്ത വിമര്‍ശനം അഴിച്ചുവിടുന്നതിന്റെ പിന്നില്‍ നാലാംതരം രാഷ്ട്രീയ കുശുമ്പും കുന്നായ്മയും അതില്‍നിന്നും ഉണ്ടായ ആശങ്കയും മാത്രമാണ്.
കേരളത്തില്‍ ദിവസവും രാഷ്ട്രീയ ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ബിജെപിയെ നേരിടാന്‍ സിപിഎം ഇന്നുവരെ ശീലിച്ച തന്ത്രവും കുതന്ത്രവുംമൊന്നും പോരാ എന്നു വന്നിരിക്കുന്നു. രാഷ്ട്രീയ ചാണക്യനായ അമിത് ഷായുടെ രാഷ്ട്രീയ തന്ത്രങ്ങളില്‍ ഓരോ സംസ്ഥാനങ്ങളും ബിജെപിയുടെ കൊടിക്കീഴിലാകുന്നതിന്റെ അമ്പരപ്പിക്കുന്ന കാഴ്ചകളില്‍ അന്ധാളിച്ചിരിക്കുകയാണ് സിപിഎം.
ഇടതു വലതു സര്‍ക്കാരുകള്‍ ഭരിച്ചു നാശമാക്കിയ കേരളത്തിനു ഇനിയുള്ള രക്ഷ ബിജെപി മാത്രമാണെന്ന് കേരളീയ ജനത തിരിച്ചറിഞ്ഞിരിക്കുന്നു. ഇതു മനസിലാക്കിക്കൊണ്ടാണ് സിപിഎം കേരളം മുഴുവന്‍ അമിത് ഷായ്ക്കെതിരെ ഉറഞ്ഞുതുള്ളുന്നത്. കേരളത്തില്‍ അമിത് ഷാ വരരുതെന്നു പറയാന്‍ സിപിഎമ്മിനാവുമോ. അതുതടയാനാവുമോ. ഇല്ല.
കേരളത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാനാണ് അമിത് ഷാ വരുന്നതെന്നാണ് ജയരാജനും കോടിയേരിയും പ്രസംഗിച്ചു നടക്കുന്നത്. രാഷ്ട്രീയത്തെ രാഷ്ട്രീയമായി കാണാതെ ബിജെപിയുടെ കാര്യംവരുമ്പോള്‍ മാത്രം വര്‍ഗീയമായി കാണാനാണ് സിപിഎം തുനിഞ്ഞിട്ടുള്ളത്.
ആര്‍ക്കും ഇവിടെവന്നു ഇനി പ്രശ്നമുണ്ടാക്കാന്‍ ഇടമില്ല. അത്രത്തോളം പ്രശ്നങ്ങള്‍ സിപിഎം തന്നെ ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ നിന്നും കേരളം മുക്തമായിട്ടുവേണ്ടേ പുതിയ പ്രശ്നം ഉണ്ടാകാനും ഉണ്ടാക്കാനും.
സിപിഎം മതേതരത്വം പറയുന്നതാണ് ഏറ്റവും വലിയ കോമഡി. പഞ്ചായത്തു തെരഞ്ഞെടുപ്പില്‍പ്പോലും ജാതിയും മതവും വര്‍ണ്ണവും നോക്കി സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നവരാണ് സിപിഎം. വോട്ടിനും അല്ലാതെയും തീവ്രവാദ സംഘടനകളുടേപോലും സഹായംതേടുന്ന സിപിഎമ്മിന് ഇതെങ്ങനെ പറയാന്‍ കഴിയും.
മദനിയെ മഹാത്മാ മദനിയാക്കുന്ന സിപിഎമ്മിന്റെ നേതാക്കള്‍ ഈയിടെ മദനിയുടെ ദാസരായിത്തീരുന്നതു കണ്ടതാണ് കേരളം. കേരളത്തില്‍ ഇടതുസര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് കൂടുതല്‍ വര്‍ഗീയ വിഷവിത്തുകള്‍ കുമിച്ചു വളരുന്നത്.
ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ ക്രമസമാധാനപ്രശ്നമുള്ള സംസ്ഥാനമാണ് കേരളം. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം തന്നെയാണ് ഇതിനുപിന്നില്‍. അമിത് ഷാ കേരളത്തില്‍ വരുന്നതുകൊണ്ട് പ്രശ്നം ഉണ്ടാകുന്നതു സിപിഎമ്മിനാണ്. അദ്ദേഹം ഇവിടെ വരുംതോറും സിപിഎമ്മില്‍ ചോര്‍ച്ചകള്‍ കൂടിക്കൊണ്ടിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: