സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ മെഡിക്കല്‍ പഠനത്തിന് 11 ലക്ഷം രൂപ വാര്‍ഷികഫീസ് നല്‍കണമെന്ന സുപ്രീം കോടതി വിധി വിദ്യാര്‍ത്ഥികളെ കണ്ണീരാലാഴ്ത്തിയിരിക്കുകയാണ്. പ്രതിസന്ധി എങ്ങനെ മറികടക്കുമെന്നറിയാതെ സര്‍ക്കാര്‍ നോക്കുകുത്തിയാകുമ്പോള്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് അനശ്ചിതത്വത്തിലായത്.
സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുമെന് പ്രഖ്യാപനം നടത്തിയാണ് ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാല്‍ മുന്‍കാലങ്ങളില്‍ ഓരോ വര്‍ഷവും അരങ്ങറിക്കൊണ്ടിരിക്കുന്ന ‘ഫീസ് നിര്‍ണ്ണയിക്കല്‍ നാടകം’ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഇത് കേരളത്തില്‍ സ്വാശ്രയ കോളേജുകള്‍ ഉണ്ടായ ആദ്യകാലത്തു തുടങ്ങിയതാണ്. ശ്വാശ്വത പരിഹാരം കാണാന്‍ മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ല.
എംബിബിഎസ് വിദ്യാഭ്യാസം ആഗ്രഹിക്കുന്ന കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ വ്യാപകമായി അന്യസംസ്ഥാനങ്ങളിലേക്ക് ചേക്കേറിക്കൊണ്ടിരുന്ന കാലത്താണ് രണ്ടു പതിറ്റാണ്ടുകള്‍ക്കു മുമ്പ് കേരളത്തില്‍ സ്വാശ്രയകോളേജുകള്‍ക്ക് അനുമതി നല്‍കിയത്. കര്‍ണ്ണാടകയിലും തമിഴ്നാട്ടിലുമൊക്കെ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളാണ് അതോടെ കേരളത്തിലെ സ്വാശ്രയ കോളേജുകളില്‍ എംബിബിഎസിനും എഞ്ചിനീയറിങ്ങിനുമൊക്കെ ചേര്‍ന്നത്.
50:50 അനുപാതം പാലിച്ചായിരിക്കും ഫീസും പ്രവേശനവും നടത്തുക എന്നതായിരുന്നു കേരളത്തിലെ വാഗ്ദാനം. 50 ശതമാനത്തില്‍ മെറിറ്റും സര്‍ക്കാര്‍ ഫീസും. ബാക്കിയുള്ളതില്‍ സര്‍ക്കാരും മാനേജുമെന്റുകളുമായി ചേര്‍ന്ന് നിശ്ചയിക്കുന്ന ഫീസ്.
എന്നാല്‍ അതിന് വ്യക്തമായ കരാറുണ്ടാക്കാന്‍ തുടക്കത്തില്‍ കഴിഞ്ഞില്ല. വേണ്ടത്ര ആലോചനകളും ഗൃഹപാഠങ്ങളും നടത്തിയും, നിയമത്തിനു വിധേയമായ വ്യവസ്ഥകള്‍ രേഖകളാക്കിയും സ്വാശ്രയ കോളേജുകളാരംഭിച്ചില്ലെന്നതാണ് സര്‍ക്കാര്‍ ചെയ്ത വലിയ കുറ്റം. സാമൂഹ്യ നീതി ആകെ അട്ടിമറിച്ചുകൊണ്ടാണ് കേരളത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ മേഖല വളര്‍ന്നത്. വിദ്യാഭ്യാസത്തെ പവിത്രമായി കരുതുന്ന ഒരു സമൂഹത്തില്‍ അതിനെ കച്ചവടവല്‍ക്കരിച്ചു എന്നതുമാത്രമായി സ്വാശ്രയ കോളേജുകള്‍ കേരളത്തിനു നല്കിയ സംഭാവന.
ഓരോ വര്‍ഷവും പാവപ്പെട്ട വിദ്യാര്‍ത്ഥികളെ മറന്നവര്‍ സംഘടിത സ്വാശ്രയ മാനേജുമെന്റുകള്‍ക്ക് മുന്നില്‍ മുട്ടുകുത്തുകയാണുണ്ടായത്. അന്യ സംസ്ഥാനങ്ങളില്‍ നാല്പതു വര്‍ഷത്തിലേറെയായി യാതൊരു പ്രതിസന്ധിയുമില്ലാതെ സ്വാശ്രയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ സാധ്യമായത് എന്തുകൊണ്ട് കേരളത്തിലാകുന്നില്ല എന്ന ലളിതമായ ചോദ്യത്തിന് ഒരുത്തരമേയുള്ളു, സര്‍ക്കാരുകളുടെ പിടിപ്പുകേട്!
സ്വാശ്രയ വിദ്യാഭ്യാസ മേഖലയ്ക്ക് മൂക്കുകയറിടുമെന്നത് ഭരണത്തിലല്ലാതിരിക്കുമ്പോഴെല്ലാം ഇടതുപക്ഷത്തിന്റെ വാഗ്ദാനവും മുദ്രാവാക്യവുമായിരുന്നു. യുഡിഎഫ് ഭരണകാലത്ത് എസ്എഫ്ഐ അടക്കമുള്ള ഇടതു സംഘടനകള്‍ സ്വാശ്രയമേഖലയിലെ പ്രശ്നങ്ങള്‍ക്കെതിരെ നിരന്തരം സമരം ചെയ്തുവരുന്നതുമാണ്. എന്നാല്‍ ഭരണത്തിലായിക്കഴിഞ്ഞപ്പോള്‍ സ്വാശ്രയ മാനേജുമെന്റുകളുടെ കൊള്ളയ്ക്ക് കൂട്ടു നില്‍ക്കുകയാണ് ഇടതുപക്ഷവും ചെയ്യുന്നത്. ഇപ്പോള്‍ അത് ആവര്ത്തിക്കപ്പെട്ടിരിക്കുന്നു.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ബാങ്ക്ഗ്യാരന്റിയടക്കം വര്‍ഷം 11 ലക്ഷം രൂപ ഫീസായി നല്‍കണമെന്ന സുപ്രീംകോടതി വിധിയാണിപ്പോള്‍ സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെയടക്കം പഠനം വഴിമുട്ടിച്ചത്. മെഡിക്കല്‍ പഠനം സ്വപ്നം കണ്ട് പ്രതീക്ഷയോടെ എത്തിയ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ഇനിയെന്തെന്ന് വ്യക്തമല്ലാതെ പകച്ചു നില്‍ക്കുന്നത്. വര്‍ഷം 11 ലക്ഷം ഫീസിനത്തില്‍ നല്കുന്നവര് അഞ്ചുവര്‍ഷം കൊണ്ട് പഠനം പൂര്‍ത്തിയാക്കി വരുമ്പോള്‍ ഫീസും മറ്റു ചെലവുകളുമടക്കം 65 ലക്ഷം രൂപയോളം മുടക്കേണ്ടി വരുന്നു. ഇത്ര വലിയതോതില്‍ പണം മുടക്കി പഠിക്കാനുള്ള ശേഷിയില്ലാത്തവരാണ് കൂടുതല്‍ വിദ്യാര്‍ത്ഥികളും. ഇരുട്ടടിപോലെയുണ്ടായ കോടതിവിധിയെ തുടര്‍ന്ന് പ്രവേശനം നേടാതെ പലരും പൊട്ടിക്കരഞ്ഞുകൊണ്ടാണ് കോളേജുകളുടെ പടികളിറങ്ങിയത്. പ്രവേശനം നേടാതെ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളില്‍ സ്പോട്ട് അഡ്മിഷന് നടത്തി പണക്കാരായവരെ കുത്തിനിറയ്ക്കുകയാണ് മാനേജുമെന്റുകള്‍. ഇവിടെ സര്‍ക്കാരിന്റെ ഇടപെടലുകള്‍ അനിവാര്യമായ ഘട്ടത്തില്‍ ഒന്നും ചെയ്യാനാകാതെ സര്‍ക്കാരും മിഴിച്ചു നില്ക്കുക എന്ന തന്ത്രമാണ് സ്വീകരിച്ചിട്ടുള്ളത്.
ഇത് വിദ്യാഭ്യാസക്കച്ചവടത്തിന് അവസരം നല്‍കാനുള്ള ഒത്തുകളിയാണെന്ന കാര്യത്തില്‍ സംശയമില്ല. 25000 രൂപയ്ക്കും രണ്ടര ലക്ഷത്തിനും പിന്നീട് അഞ്ചുലക്ഷത്തിനും സ്വാശ്രയ മെഡിക്കല്‍ പ്രവേശനം നേടാമെന്ന പ്രതീക്ഷയിലാണ് അന്യസംസ്ഥാനത്തെ കോളജുകളില്‍ വരെ അഡ്മിഷന് ലഭ്യമായവര്‍ അവിടം വിട്ട് കേരളത്തിലെ സ്വാശ്രയ കോളേജുകളിലേക്കെത്തിയത്. ഭാവിയെക്കുറിച്ചുള്ള അവരുടെ മോഹങ്ങളാണ് തകര്‍ന്നു പോയത്. ഓരോ വര്‍ഷവും മാനേജുമെന്റുകളുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങുകയാണുണ്ടായത്. അങ്ങനെപോയാല് ഫീസ് എവിടെവരെയെത്തുമെന്ന ആശങ്കയും അസ്ഥാനത്തല്ല.
ഈ ഏര്‍പ്പാടിന് അവസാനമുണ്ടാകണം. പ്രവേശന സമയത്ത് തര്‍ക്കങ്ങള്‍ സൃഷ്ടിക്കുകയും പിന്നീട് കോടതിയില്‍ നിന്ന് അനുകൂലവിധി നേടുകയും ചെയ്ത് മെഡിക്കല്‍ പ്രവേശനത്തില്‍ പ്രതിസന്ധിയുണ്ടാക്കുന്നതാണ് മാനേജുമെന്റുകളുടെ നിലപാട്. ഇതിന് അവസാനമുണ്ടാകുക തന്നെ വേണം. പാവപ്പെട്ടവര്‍ക്കും മെഡിക്കല്‍ പഠനം കയ്യെത്തും ദൂരത്തുതന്നെയാണെന്ന് ഉറപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. സ്വാശ്രയ മാനേജുമെന്റുകള്‍ കൊള്ള നടത്തുന്ന സാഹചര്യം കോടതിയെ ബോധ്യപ്പെടുത്തണം. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനും സ്വാശ്രയ പ്രശ്നത്തിന് ശാശ്വതപരിഹാരമുണ്ടാക്കാനും സര്‍ക്കാരിനാകണം. മുന്‍കാലങ്ങളില്‍ സ്വാശ്രയ പ്രവേശനത്തിന്റെ പേരില്‍ സമരവും ഹര്‍ത്താലും അക്രമങ്ങളും നടത്തിയവര്‍ ജനങ്ങളെ വിഡ്ഢികളാക്കുന്ന നാടകം ഇനിയും തുടരരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: