മലയാളികള്‍ക്ക് ആയുര്‍ദൈര്‍ഘ്യം കൂടുന്നു എന്ന വസ്തുത അഹങ്കാരത്തോടെയാണ് പറയുന്നത്. ഇതിന് കാരണമായി കരുതപ്പെടുന്നത് മലയാളികളുടെ ജീവിത-ഭക്ഷണ രീതികളുടെ മേന്മയാണ്. ഇന്ന് ഇന്ത്യയിലും കേരളത്തിലും വൃദ്ധസദനങ്ങള്‍ വര്‍ധിക്കുകയാണ്. 2002 ല്‍ ഇന്ത്യയില്‍ 1018 വൃദ്ധസദനങ്ങളുണ്ടായതില് 156 എണ്ണവും കേരളത്തിലാണ്. അതിന് പ്രധാന കാരണം മക്കള്‍ അച്ഛനമ്മമാരെ ഭാരമായി കണക്കാക്കുന്നതാണ്.
സ്വന്തം അച്ഛനെ കണ്ണൂരില്‍ ഒരു മകന് തലയ്ക്കടിച്ചുകൊന്ന വാര്‍ത്ത ഇക്കഴിഞ്ഞ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കേരളത്തില്‍ വൃദ്ധര്‍ വര്‍ധിക്കുകയാണ്. മാത്രമല്ല, ഇവരില്‍ അധികവും വിധവകളായ സ്ത്രീകളാണ്. 1960 കാലഘട്ടത്തില്‍ 58% വിധവകളാണുണ്ടായിരുന്നതെങ്കില്, ഇന്ന് എത്രയോ അധികമായിരിക്കുന്നു. കേരളത്തിലാണ് ഇന്ത്യയില്‍ ഏറ്റവും അധികം വൃദ്ധരുമുള്ളത്. അതുകൊണ്ടുതന്നെ കേരളത്തില്‍ വൃദ്ധര്‍ക്കുവേണ്ടി ഒരു നയം രൂപീകരിക്കേണ്ട ഘട്ടം അത്യാവശ്യമായിരിക്കുകയാണ്. 2020 ആകുന്നതോടെ ഇവരുടെ എണ്ണം കൂടുന്നതിനോടൊപ്പം കൂടുതല്‍ വൃദ്ധസദനങ്ങള്‍ സൃഷ്ടിക്കേണ്ടതായി വരും.
കേരളത്തില്‍ ഗാന്ധിഭവന് സ്നേഹരാജ്യം പോലുള്ള സ്ഥാപനങ്ങള്‍ മികച്ച സേവനമാണ് വൃദ്ധര്‍ക്കായി കാഴ്ചവയ്ക്കുന്നത്. വൃദ്ധരെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയാല്‍ അവരെ രക്ഷപ്പെടുത്തി ഗാന്ധിഭവനില്‍ താമസിപ്പിച്ച് ശുശ്രൂഷിക്കുന്നു. ”സാധാരണ ജീവകാരുണ്യ പ്രസ്ഥാനങ്ങളിലേക്ക് കടന്നുചെല്ലുമ്പോള്‍ ശോകമൂകമായ അന്തരീക്ഷമാണ് ഉണ്ടാകുക. എന്നാല്‍ ഗാന്ധിഭവനില്‍ കളിയും ചിരിയും സന്തോഷവും സമാധാനവും നിറഞ്ഞുനില്ക്കുന്നു” എന്ന് പന്ന്യന്‍ രവീന്ദ്രന് പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനത്തിന്റെ ഉദാഹരണമാണ് ഗാന്ധിഭവനെന്ന് രമേശ് ചെന്നിത്തലയും പറയുന്നു.
സ്ത്രീകള്‍ വിധവകളാകുമ്പോള്‍ മക്കള്‍ അവരെ തെറ്റിദ്ധരിപ്പിച്ച് വീട്ടില്‍നിന്ന് വിളിച്ചിറക്കി വിഴിയിലും ബസ് സ്റ്റോപ്പിലും ഗുരുവായൂരും മറ്റും ഉപേക്ഷിക്കുന്നു. ഗുരുവായൂരുതന്നെ 300 ലധികം സ്ത്രീകള്‍ ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട് അലഞ്ഞുതിരിയുന്നുണ്ടത്രെ. കാലം പുരോഗമിച്ചപ്പോള്‍ മാനുഷിക മൂല്യങ്ങള്‍ അസ്തമിക്കുകയാണ്. കുട്ടികളെ വളര്‍ത്തി വലുതാക്കി പഠിപ്പിച്ച് ജോലി വാങ്ങിക്കൊടുക്കുന്ന മാതാപിതാക്കളെപ്പോലും മക്കള്‍ വിവാഹിതരായാല്‍ ഉപേക്ഷിക്കുന്നു.
ഞാന്‍ വൃദ്ധസദനങ്ങളെപ്പറ്റി, അവിടത്തെ അന്തേവാസികളുടെ അഭിമുഖം എടുത്ത് എഴുതിയിട്ടുള്ള വ്യക്തിയാണ്. കണ്ണീരിന്റെ നനവില്ലാതെ ഒരു കഥയും പുറത്തേക്കുവരില്ല. രാമകൃഷ്ണാശ്രമം, ശാരദാഭവന്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. മക്കള്‍ പറഞ്ഞതനുസരിച്ച് സ്വന്തം വീടും സ്ഥലവും വിറ്റ് അവരുടെ കൂടെ പോയി അവഗണനയുടെ പരമ ശ്രേണിയിലെത്തി തിരിച്ച് നാട്ടില്‍ വന്ന ഒരു വൃദ്ധനും വൃദ്ധയും എറണാകുളം ശാന്തിഭവനിലും പാലക്കാട് ആശ്രമത്തിലും താമസിക്കേണ്ടി വന്നു. ഒടുവില്‍ തന്നെ ജീവനുതുല്യം സ്നേഹിച്ചിരുന്ന ഭര്‍ത്താവ് മരിക്കുന്ന സമയത്ത് ഒരു തുള്ളി വെള്ളം കൊടുക്കാന്‍ പോലും സാധ്യമാകാതെ വന്ന കഥ വിവരിച്ച് ഒരമ്മ കരഞ്ഞത് ഇപ്പോള്‍ ഓര്‍ക്കുമ്പോഴും എന്റെ ഹൃദയമിടിപ്പ് വര്‍ധിക്കും.
എങ്ങനെയാണ് ഒരാള്‍ക്ക് സ്വന്തം മാതാപിതാക്കളെ ത്യജിക്കാനാകുക? എന്റെ അമ്മ എന്നെ പത്താം ക്ലാസ് വരെ കുളിപ്പിച്ചിരുന്നു. ദിവസവും കുറുന്തോട്ടിതാളി പറിച്ച് തേപ്പിച്ചിരുന്ന എന്റെ സമൃദ്ധമായ തലമുടിയില്‍ അഭിമാനിച്ചത് എന്റെ അമ്മയായിരുന്നു. രാത്രിയില്‍ മഴ പെയ്യുന്ന വേളയില്‍ ഇടിവെട്ടുമ്പോള്‍ അമ്മയോട് ചേര്‍ന്നു കിടക്കുമ്പോള്‍ അമ്മയുടെ ദേഹത്തിന്റെ ചൂട് എനിക്ക് താരാട്ട് പാട്ടിനേക്കാള്‍ വേഗം ഉറക്കം തന്നിരുന്നു. ബാല്യകാലത്ത് നിത്യരോഗിയായിരുന്ന ഞാന്‍ സ്കൂളില്‍ ബോധംകെട്ട് വീണാല്‍ അമ്മ വന്ന് എന്നെ കോരിയെടുത്ത് മൂന്നു മൈല്‍ ചുമന്ന് വീട്ടില്‍ കൊണ്ടുവരുമായിരുന്നു. ഇന്നും ഇടിമുഴങ്ങുമ്പോള്‍ ഞാന്‍ അമ്മയുടെ ദേഹത്തിന്റെ ചൂടില്‍ അലിയും.
പക്ഷേ ഇന്നത്തെ തലമുറ സ്വാര്‍ത്ഥമതികളാണ്. ആഗസ്റ്റ് 29-ലെ ഒരു പത്രത്തില്‍ വന്ന വാര്‍ത്ത ഓണ സദ്യയുണ്ണാനെത്തിയ വയോജനങ്ങള്‍ മന്ത്രിയെ കാത്ത് മണിക്കൂറുകള്‍ ചെലവഴിച്ച് തളര്‍ന്നുവീണു എന്നാണ്. വയോജന സംരക്ഷണം പ്രചരണോപാധിയായി കാണുന്ന സര്‍ക്കാരിന്റെ വയോജന ഓണാഘോഷത്തിലും ഓണ സദ്യയിലും മന്ത്രിയെ കാത്ത് മണിക്കൂറുകള്‍ വിശന്നുപൊരിഞ്ഞ വയോജനങ്ങള്‍ തളര്ന്നുവീണത്രെ. സാമൂഹിക സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയുടെ ഉദ്ഘാടനത്തിന് എത്തേണ്ട മന്ത്രി വരാന്‍ സംഘാടകര്‍ കാത്തിരുന്നപ്പോള്‍ രോഗം അലട്ടുന്ന വയോജനങ്ങളില്‍ ആരോഗ്യപ്രശ്നം പോലും സൃഷ്ടിച്ചുവത്രെ.പതിനാല് തരം കറിയും പായസവും എല്ലാം ഉണ്ടാക്കിയിട്ടും അതൊന്നും വേണ്ട, ഒരു പിടി ചോറുമതി എന്ന ആഗ്രഹത്തില്‍ കഴിഞ്ഞ വൃദ്ധര്‍ക്ക് ഉച്ചയ്ക്ക് മൂന്നുമണിയ്ക്കാണത്രെ ഭക്ഷണം ലഭിച്ചത്.
കേരളസാമൂഹിക സുരക്ഷാ മിഷന്റെ ‘വയോമിത്രം’ പരിപാടിക്കും ജനപ്രീതിയുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ വയോജന ഓണാഘോഷവും സംഘടിപ്പിക്കുന്നുണ്ട്. പക്ഷേ മന്ത്രിമാര്‍ പരിപാടിയില്‍നിന്നും പരാപിടിയിലേക്ക് ഉദ്ഘടാനത്തിനായി നീങ്ങുമ്പോള്‍ വയറ് കാഞ്ഞ് കാത്തിരിക്കുന്ന വയോജനങ്ങളെ മറക്കുന്നു. അല്ലെങ്കിലും വയോജനങ്ങള്‍ക്ക് വേണ്ടിയല്ലല്ലോ പരിപാടി-വോട്ടു ബാങ്കിനുവേണ്ടിയല്ലേ?
ഈ ഓണത്തിനും എത്ര വയോജനങ്ങള്‍ വിവിധപരിപാടികളില്‍ മന്ത്രിമാരെ കാത്ത് വിശന്നുപൊരിഞ്ഞ് ബോധരഹിതരാകും?
പ്രതികരിക്കാൻ ഇവിടെ എഴുതുക: