വേദാനാം സാമവേദഃ അസ്മി(10-22) (5)
ഋക്, യജുസ്സ്, സാമം, അഥര്‍വം എന്നീ നാലുവേദങ്ങളും ഭഗവാന്റെ മൂക്കില്‍നിന്നും നിശ്വാസരൂപത്തില്‍ ആവിര്‍ഭവിച്ചവയാണ്.
”അസ്യഭൂതസ്യ മഹതോ
നിശ്വസിതം”
ഏതദൃഗ്വേദഃ, യജുര്‍വേദഃ
സാമവേദഃ
അഥര്വ്വാങ്ഗിരസഃ
ഇതിഹാസപുരാണം ച
പഞ്ചമോ വേദാനാംവേദം”
(ഉപനിഷത്ത്)
(മഹാഭൂതമായ ഭഗവാന്, ആദിപുരുഷന്റെ ഉച്ഛ്വാസ ശബ്ദമാണ് ഋഗ്വേദവും യജുര്‍വേദവും സാമവേദവും അഥര്‍വ്വ വേദവും ഇതിഹാസപുരാണങ്ങള്‍ എന്ന അഞ്ചാമത്തെ വേദവും)
അതിനാല്‍ ഈ വേദങ്ങളെല്ലാം ഭഗവാന്റെ വിഭൂതികള്‍ തന്നെയാണ്. ഇവയില്‍ സാമവേദമെന്ന മൂന്നാമത്തെ വേദം ഗീതരൂപത്തിലാണ്; സാമഗാനം എന്നാണ് പറയാറുള്ളത്. ‘സാമ’ എന്ന പദം നിരുക്തി പ്രകാരം ‘സാ’ എന്നും ‘അമ’ എന്നും രണ്ടുപദം ചേര്‍ത്താണ് ‘സാമ’ എന്ന സമസ്ത പദം ഉണ്ടാവുന്നത്രെയെന്ന് വ്യഖ്യാതാക്കളായ ആചാര്യന്മാര് പറയുന്നു.
‘സാ’ എന്നാല്‍ ഋക് = സ്തുതി എന്നും ‘അമ’ എന്നാല്‍ ഗീതം എന്നും അര്‍ത്ഥം. രണ്ടും ചേര്‍ന്ന് -ഗീത രൂപത്തിലുള്ള സ്തുതി എന്നര്‍ത്ഥം കിട്ടുന്നു. ഭഗവാന്റെ സ്തുതിയായതുകൊണ്ടും ഗാനരൂപത്തിലുള്ളതായതുകൊണ്ടുമാണ് സാമവേദം എന്റെ വിശേഷ വിഭൂതിയാണ് എന്ന് ഭഗവാന് പറയുന്നത്.
ദേവാനാം വാസവഃ അസ്മി (6)
എല്ലാ ദേവന്മാരും ഭഗവാന്റെ സാധാരണ വിഭൂതികള്‍ തന്നെ. അവരെല്ലാം ഭഗവാന്റെ ഓരോ അവയവത്തില്‍നിന്ന് ഉണ്ടായവരാണ്.
”ദേവാനാരായണാം ഗജാഃ”
(ദേവന്മാര് നാരായണന്റെ അംഗങ്ങളില്‍നിന്ന് ഉണ്ടായവരാണ്) എന്ന് ശ്രീമദ് ഭാഗവതം പറയുന്നു. മൂന്നുലോകങ്ങളെയും നിയന്ത്രിക്കുന്നതുകൊണ്ടും ദേവന്മാരുടെ ആധിപത്യം നിര്‍വഹിക്കുന്നതുകൊണ്ടും വാസവന്-ഇന്ദ്രന്-ഭഗവാന്റെ വിശേഷവിഭൂതിയാണ്. വൈദികയജ്ഞങ്ങളിലും ഹോമങ്ങളിലും ഇന്ദ്രന് കൂടുതല്‍ ഹവിസ്സും ആജ്യവും അര്‍പ്പിക്കുന്നുണ്ട്.
ഇന്ദ്രിയാണാം മനശ്ച അസ്മി (7)
നമുക്ക് അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും അഞ്ചുകര്‍മ്മേന്ദ്രിയങ്ങളും ഉണ്ട്. നമുക്ക് അറിവ് (ജ്ഞാനം) നേടാനും പ്രവര്‍ത്തിക്കാനും (കര്‍മ്മം) കഴിയുന്നത് ആ ഉപകരണങ്ങള്‍ ഉള്ളതുകൊണ്ടാണ്. അവയ്ക്ക് ആ ശക്തി കിട്ടുന്നത്, ഭഗവാന്റെ ചൈതന്യാംശം അവയില്‍ ഉള്ളതുകൊണ്ടാണ്. പതിനൊന്നാമത്തെ ഇന്ദ്രിയമായ മനസ്സാണ് അവയെ പ്രവര്‍ത്തിപ്പിക്കുന്നത്. അതുകൊണ്ട് മനസ്സ് എന്റെ വിശേഷ വിഭൂതിയാണ് എന്ന് ഭഗവാന് പറയുന്നു.
”ഇന്ദ്രിയേഭ്യഃ പരം മനഃ” (ഗീത 3-42) (ഇന്ദ്രിയങ്ങളേക്കാള്‍ ശ്രേഷ്ഠമാണ് മനസ്സ്) എന്നു ഭഗവാന് മുന്‍പേ പറഞ്ഞുവച്ചിട്ടുണ്ടല്ലോ.
ഭൂതാനാം ചേതനാ അസ്മി (8)
സര്‍വ്വശരീരികളുടേയും ബുദ്ധി മുതല്‍ ശരീരം വരെ ജീവന് വ്യാപിച്ചുനില്ക്കുന്നു. അതുകൊണ്ടാണ് എല്ലാം പ്രവര്‍ത്തനത്തിനു തയ്യാറാവുന്നത്. ആ ശക്തിയുടെ പേരാണ് ‘ചേതന’ എന്നത്. ആ ചേതന എന്റെ വിഭൂതിയാണ്.
”ബഹുസ്മരണ ശക്തി ശ്ച
ചേതനേത്യഭി ധീയതേ”
(അനേകം വസ്തുക്കളെ ഓര്‍ത്തിരിക്കാനുള്ള ശക്തിയാണ് ചേതന എന്നു പറയപ്പെടുന്നത്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: