കോഴിക്കോട്: ഓണം-ബക്രീദ് തിരക്കില്‍ നഗരത്തെ ഗതാഗതകുരുക്കിലാക്കി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ അക്രമം. പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായെത്തിയ കോണ്ഗ്രസ്സുകാര് നിരവധിതവണ പോലീസിനുനേരെ കല്ലും വടികളും വലിച്ചെറിഞ്ഞു. നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് പൊതുനിരത്തില്‍ അക്രമം അരങ്ങേറിയത്. കല്ലേറില്‍ സിവില്‍ പോലീസ് ഓഫീസറായ എം. ദിലീപ് കുമാറിന് പരിക്കേറ്റു. ഡിസിസി ഓഫീസില്‍ പോലീസ് അതിക്രമം കാണിച്ചെന്നാരോപിച്ചായിരുന്നു മാര്‍ച്ച്.
കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ തള്ളി മാറ്റി അകത്തേക്ക് കയറാന്‍ ശ്രമിച്ചതോടെ പോലീസുമായി ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ റോഡിന്റെ മറു ഭാഗത്തുകൂടെ പോയ വാഹനങ്ങള്‍ തടയാന്‍ ശ്രമം നടത്തി. എന്നാല്‍ പോലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. മാര്‍ച്ചിന്റെ ഉദ്ഘാടനം കഴിഞ്ഞതിനുശേഷം വീണ്ടും ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമം നടത്തിയതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ച് ഇവരെ പിരിച്ചുവിടുകയായിരുന്നു.
മാര്‍ച്ചിനെത്തുടര്‍ന്ന് മുക്കാല്‍ മണിക്കൂര്‍ നേരം കമ്മീഷണര്‍ ഓഫീസിന് മുന്‍വശത്തെ റോഡില്‍ ഗതാഗതകുരുക്കുണ്ടായി. മാര്‍ച്ചുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന നൂറു പേര്‍ക്കെതിരെ കസബ പോലീസ് കേസെടുത്തു.
ഡിസിസി ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ഉപരോധം എം.കെ. രാഘവന് എംപി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ. പ്രവീണ്‍കുമാര്‍, കെ.സി.അബു, സത്യന് കടിയങ്ങാട്, കെ.രാമചന്ദ്രന്, വി.ടി. സുരേന്ദ്രന്, പി. ഉഷാദേവി, വിദ്യാ ബാലകൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ബുധനാഴ്ച പൂളാടിക്കുന്നിലെ കെഎംസിടി ഓഫീസിലേക്ക് കെഎസ്യു നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് എലത്തൂര്‍ എസ്ഐയും സംഘവും കെഎസ്യു ജില്ലാപ്രസിഡന്റ് നിഹാലിനെ തെരഞ്ഞ് ഡിസിസി ഓഫീസില്‍ പധോശോധനയ്ക്കെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: