കന്നഡ സാഹിത്യകാരനായ പത്മശ്രീ എസ്.എല്‍. ഭൈരപ്പ രചിച്ച വിഖ്യാത നോവലാണ് ‘ആവരണ’. കന്നഡയിലും മറ്റു ഭാഷകളിലും ഏറെ ചര്‍ച്ചചെയ്യപ്പെട്ട ചരിത്ര നോവല്‍. നോവലിലെ ചരിത്രപരമായ പ്രമേയവും നോവല്‍ ഘടനയും ഇന്ത്യന്‍ സാഹിത്യലോകത്ത് ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടിട്ടുള്ളതാണ്. മുഗള്‍ ഭരണകാലഘട്ടത്തിലെ ക്ഷേത്ര ധ്വംസനങ്ങള്‍ പ്രമേയമായി വരുന്നതിനാല്‍ സ്വാഭാവികമായും വിവാദങ്ങളുടെ വേലിയേറ്റമുയര്ത്തിയിട്ടുണ്ട് ഈ നോവല്‍. അതേസമയം ഘടനാപരമായ സൗകുമാര്യംകൊണ്ടും, ഇന്നേവരെ പരീക്ഷിക്കപ്പെട്ടിട്ടുള്ളവയില്നിന്ന് വ്യതിരിക്തമായൊരു രചനാതന്ത്രം സ്വീകരിച്ചതിനാലും, നോവല്‍ രചനയ്ക്കായി നടത്തിയ ആത്മസമര്‍പ്പണത്തോടെയുള്ള ഗവേഷണത്തിന്റെ ആഴംകൊണ്ടുമാണ് വിവാദങ്ങള്‍ക്കിടയിലും, വെറുമൊരു വിവാദകൃതിയെന്നതിലുമപ്പുറം ഈ നോവല്‍ സര്ഗ്ഗാത്മകലോകത്തിനാകെ സ്വീകാര്യമാകും വിധം അംഗീകരിക്കപ്പെട്ടത്.
പ്രസിദ്ധീകരിക്കപ്പെട്ട് അഞ്ച് മാസത്തിനുള്ളില്‍ പത്ത് പുതിയ പതിപ്പുകള്‍ പുറത്തിറങ്ങിയെന്ന അസൂയാവഹമായ റെക്കോഡ് ഇന്ത്യന്‍ സാഹിത്യരംഗത്ത് നേടിയെടുത്ത നോവലാണ് ‘ആവരണ’. ചുരുങ്ങിയ കാലയളവില്‍ത്തന്നെ, ഹിന്ദി, സംസ്കൃതം, മറാത്തി, തമിഴ്, ഗുജറാത്തി തുടങ്ങിയ ഭാരതീയ ഭാഷകളിലേക്കും, ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള വിദേശഭാഷകളിലേക്കും ‘ആവരണ’ വിവര്‍ത്തനം ചെയ്യപ്പെട്ടുവെന്നത് നോവലിന്റെ സ്വീകാര്യത വെളിവാക്കുന്നു.
ഇന്ത്യന്‍ സാഹിത്യലോകത്ത് ഇത്രയേറെ ചലനം സൃഷ്ടിച്ച ഒരു നോവലായിട്ടും, മലയാളികള്‍ക്ക് ‘ആവരണ’ പരിചിതമായില്ല എന്നത് അത്ഭുതം തോന്നുന്ന കാര്യമാണെങ്കിലും, അത് വലിയൊരു സത്യം തുറന്നുകാട്ടുന്നുണ്ട്. 2007 ല്‍ ആണ് ‘ആവരണ’ എന്ന നോവല്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്. ആദ്യ പതിപ്പിറങ്ങിയിട്ട് പത്തുവര്‍ഷം പിന്നിട്ടുകഴിഞ്ഞു.
മറ്റ് എല്ലാ ഇന്ത്യന്‍ ഭാഷകളിലും, ബൗദ്ധിക മണ്ഡലങ്ങളിലും ‘ആവരണ’ ചര്‍ച്ചയായി. അനുകൂലിച്ചും പ്രതികൂലിച്ചും ചൂടേറിയ ചര്‍ച്ചകള്‍ സാഹിത്യലോകത്ത് നടന്നു. എന്നിട്ടും സാഹിത്യരംഗത്ത് ഏറെ പ്രബുദ്ധരെന്നവകാശപ്പെടുന്ന മലയാളികള്‍ മാത്രമെന്തേ ആവരണയെക്കുറിച്ചൊന്നുമറിയാതെ പോയി? ഇത്രയേറെ ശ്രദ്ധിക്കപ്പെട്ടൊരു കൃതിക്ക് മലയാളവിവര്‍ത്തനവും പ്രസിദ്ധീകരണവും ഇല്ലാതെ പോയി? എന്തുകൊണ്ട് നമ്മുടെ വന്‍കിടയെന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രസാധകരെല്ലാംതന്നെ ‘ആവരണ’യെ അവഗണിച്ചു? അതിനുത്തരം ‘ആവരണ’ എന്ന നോവല്‍തന്നെ തരുന്നുണ്ട്.
നോവലിനകത്ത് പ്രധാന കഥാപാത്രമായ റസിയാ ബീഗം ഖുറൈഷി (ലക്ഷ്മി) എഴുതുന്ന ചരിത്രനോവലിന് സംഭവിച്ച വിധിതന്നെ മലയാളത്തില്‍ ഭൈരപ്പയുടെ നോവലിനു സംഭവിച്ചുവെന്നുവേണം കരുതാന്‍. നോവലിലെ പ്രമേയമിതാണ്. പുരോഗമനവാദിയായ ഉയര്‍ന്ന ധൈഷണികനിലവാരം പുലര്‍ത്തുന്ന പെണ്‍കുട്ടിയാണ് ലക്ഷ്മി. നാരസപുര എന്ന ഗ്രാമത്തില്‍ ജനിച്ച്, ഉറച്ച ഗാന്ധിയനും പണ്ഡിതനുമായ തന്റെ അച്ഛന്റെ ശിക്ഷണത്തില്‍ വളര്‍ന്ന്, ഉന്നതവിദ്യാഭ്യാസം നേടിയ ലക്ഷ്മി പഠനകാലത്ത് പരിചയപ്പെടുന്ന അമീര്‍ എന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലാകുന്നു.
പഠനശേഷം ചലച്ചിത്രകാരിയായി, തിരക്കഥാകൃത്തും സംവിധായികയും അഭിനേത്രിയുമൊക്കെയായിത്തീരുന്ന ലക്ഷ്മി അതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അമീറിനെ, അച്ഛന്റെയും കുടുംബാംഗങ്ങളുടെയും എതിര്‍പ്പുകള്‍ അവഗണിച്ച് വിവാഹം ചെയ്യുന്നു. പുരോഗമനവാദിയായ അമീര്‍ പക്ഷേ, വിവാഹത്തിനായി ലക്ഷ്മി റസിയയായി ഇസ്ലാം മതം സ്വീകരിക്കണമെന്നാവശ്യപ്പെടുന്നു. അമീറിന്റെ വീട്ടിലെ സ്വീകാര്യതയ്ക്കായി വെറുമൊരു സാങ്കേതികത്വത്തിനുവേണ്ടി മാത്രമെന്നു പറയപ്പെട്ട ഈ മതപരിവര്‍ത്തനം പിന്നീട് കടുംപിടുത്തങ്ങളിലേക്കു നീളുന്നു. പുരോഗമന ചിന്താഗതിക്കാരിയായ റസിയയ്ക്ക് അമീറിന്റെ ഗൃഹാന്തരീക്ഷത്തിലെ യാഥാസ്ഥിതിക മതാചാരങ്ങളും, ചട്ടക്കൂടിനുള്ളിലൊതുക്കാനുള്ള ശ്രമങ്ങളും അസ്വസ്ഥതയുണ്ടാക്കുന്നു. അമീറും സാവധാനം യാഥാസ്ഥിതിക സ്വഭാവം കാണിച്ചുതുടങ്ങുകയും, അവളെ തലാഖ് ചൊല്ലാന്‍ മുതിരുകയും ചെയ്യുന്നു.
പിന്നീടങ്ങോട്ട് നോവല്‍ വികസിക്കുന്നത്, അച്ഛന് നരസിംഹ ഗൗഡരുടെ മരണാനന്തരം തന്റെ ജന്മഗേഹത്തിലെത്തിച്ചേരുന്ന റസിയ അച്ഛന്റെ അമൂല്യമായ ഗ്രന്ഥശേഖരത്തിലൂടെ കടന്നുപോകുകയും, ഇന്ത്യന്‍ ചരിത്രത്തെക്കുറിച്ചുള്ള വിശദമായ ഗവേഷണം നടത്തുകയും, ധാരാളം പുസ്തകങ്ങള്‍ വായിക്കുകയും, താന്‍ ഉള്‍പ്പെടെയുള്ള പുരോഗമനചിന്താഗതിക്കാര്‍ എന്നവകാശപ്പെടുന്ന ബുദ്ധിജീവികള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത് ഭാരതത്തിന്റെ വികലമാക്കപ്പെട്ടൊരു ചരിത്രമായിരുന്നുവെന്ന് തിരിച്ചറിയുകയും, യഥാര്‍ത്ഥ ചരിത്രാന്വേഷണത്തിലൂടെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരണമെന്ന് തീരുമാനിക്കുകയും ചെയ്യുന്നതിലൂടെയാണ്. ഇതിനായി റസിയ ചെയ്യുന്നത് ഒരു ചരിത്രനോവല്‍ രചിക്കുകയാണ്.
ഈ ചരിത്രനോവലിന് മുഗള്‍ കാലഘട്ടത്തെ ഇന്ത്യ, പ്രധാനമായും അറംഗസീബിന്റെ കാലഘട്ടത്തിലെ ഇന്ത്യയാണ് പശ്ചാത്തലം. കാശി വിശ്വനാഥ ക്ഷേത്രവും, മഥുരയിലെ കേശവരായ ക്ഷേത്രവുമുള്‍പ്പെടെ മുസ്ലിം ഭരണാധികാരികള്‍ ഇന്ത്യയില്‍ ധ്വംസനം ചെയ്ത് നിരവധി ക്ഷേത്രങ്ങളെക്കുറിച്ചുള്ള വിവരണവും പശ്ചാത്തലവുമൊക്കെ നോവലില്‍ പ്രമേയമായി വരുന്നു. അഞ്ചുവര്‍ഷത്തെ പഠനത്തിനും ഗവേഷണത്തിനും ശേഷം എഴുതപ്പെട്ട നോവല്‍ പ്രസിദ്ധീകരണത്തിനായി തയ്യാറായപ്പോള്‍ അതേവരെ ഏറ്റവും ശക്തയായ സ്ത്രീ പുരോഗമനവാദിയെന്ന് പുകഴ്ത്തിയിരുന്ന പ്രസാധകരാരുംതന്നെ റസിയയുടെ നോവല്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാകുന്നില്ല എന്ന ഭീകരയാഥാര്‍ത്ഥ്യമാണ് എഴുത്തുകാരി നേരിടുന്നത്. നോവല്‍ പ്രസിദ്ധീകരിക്കുന്നതിനു തൊട്ടുമുമ്പ് അവള് പങ്കെടുത്തൊരു ദേശീയ ചരിത്ര സെമിനാറില്‍ രാജ്യത്തിലെ ഏറ്റവും മുതിര്‍ന്ന ഇടതുപക്ഷ ചിന്തകനും, എഴുത്തുകാരനുമായ പ്രൊഫസര്‍ ശാസ്ത്രിയുടെയും, സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത ഏറാന്‍ മൂളികളായ ഇടതുപക്ഷ ചിന്തകരായ ബുദ്ധിജീവിനാട്യക്കാരുടെ മുന്നില്‍ ചരിത്രം വളച്ചൊടിക്കുന്നതിനെതിരായി റസിയ വസ്തുതകള്‍ നിരത്തി ആഞ്ഞടിക്കുന്നുണ്ട്!
സെമിനാറില്‍ പങ്കെടുത്ത രാജ്യത്തെ പരമോന്നത ചിന്തകരെന്നവകാശപ്പെട്ടവരെല്ലാംതന്നെ അവളുടെ വാദമുഖങ്ങള്‍ക്കും ചരിത്രപരമായ വിശദീകരണങ്ങള്‍ക്കും മുന്നില്‍ നിഷ്പ്രഭരായിപ്പോകുന്നു. സ്വാഭാവികമായും തുടര്സെമിനാറുകളില് അവള് തമസ്കരിക്കപ്പെടുകയും അവളുടെ സെമിനാര്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് പ്രമുഖ പത്രമാസികകളെയെല്ലാം സര്‍ക്കാരും പ്രൊഫസര്‍ ശാസ്ത്രിയുടെ ഉപജാപകരും ചേര്‍ന്ന് വിലക്കുകയും ചെയ്യുന്നു. ഈയൊരു സാഹചര്യത്തിലാണ് റസിയ നോവല്‍ പ്രസിദ്ധീകരിക്കാന്‍ മുതിരുന്നത്. പ്രസാധകരൊന്നും തയ്യാറാകാതിരുന്നപ്പോള്‍ സ്വന്തമായി നോവല്‍ അച്ചടിച്ചിറക്കുന്ന റസിയയെ കാത്തിരുന്നത് നിശിതമായ ആക്രമണങ്ങളും സര്‍ക്കാര്‍തലത്തിലുള്ള പുസ്തകനിരോധനവുമായിരുന്നു. നോവലിലന്റെ മുഴുവന്‍ പ്രതികളും, റസിയയുടെ അച്ഛന് സൂക്ഷിച്ചിരുന്നവയുള്പ്പെടെയുള്ള ഗ്രന്ഥശേഖരം സര്‍ക്കാര്‍ കണ്ടുകെട്ടുകയും, അവളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയും ചെയ്യുന്നു.
ഇതിനു സമാനമായൊരു സാഹചര്യമാണ് യഥാര്‍ത്ഥത്തില്‍ ‘ആവരണം’ എന്ന നോവലിന് കേരളത്തിലും നേരിടേണ്ടിവന്ന വിധി. കേരളത്തിലെ ബുദ്ധിജീവികളാരുംതന്നെ ഇങ്ങിനെയൊരു നോവല്‍ ഒരിന്ത്യന്‍ ഭാഷയില്‍ ഇറങ്ങിയിട്ടുണ്ടെന്നുപോലും കണ്ടെന്നു നടിച്ചില്ല. ഒരു സാധാരണ കോളജിലെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടന പുറത്തിറക്കിയ തെറിപ്പുസ്തകത്തെ വിവാദസാധ്യതയുണ്ടെന്നും, അതുവഴി വിപണിസാധ്യതയുണ്ടെന്നും കണ്ട് വന്‍ പ്രാധാന്യത്തോടെ പ്രസാധനത്തിനേറ്റെടുത്ത മുന്‍നിര പ്രസാധകരാരുംതന്നെ, വന്‍ വിവാദമുയര്‍ത്തിയതും ചര്‍ച്ചചെയ്യപ്പെട്ടതുമായ നോവലായിട്ടും ആവരണയെ തഴഞ്ഞു. കര്‍ണ്ണാടക സാഹിത്യ അക്കാദമിയുടെയും കേന്ദ്ര സാഹിത്യ അക്കാദമിയുടെയും അവാര്‍ഡുകള്‍ നേടിയ, സരസ്വതി സമ്മാന്‍ നേടിയ, പത്മശ്രീ ജേതാവായ സാഹിത്യകാരനാണ് എസ്.എല്‍. ഭൈരപ്പ. എന്നിട്ടുപോലും അദ്ദേഹം കേരളത്തില്‍ തമസ്കരിക്കപ്പെട്ടു.
ഒരു പുരോഗമന ചിന്തകനും വിമര്‍ശിക്കാന്‍ മാത്രമായിട്ടുപോലും ‘ആവരണ’യുടെ പേരുച്ചരിക്കാന്‍ തയ്യാറായില്ല. മുന്‍കൂട്ടി ആസൂത്രണം ചെയ്യപ്പെട്ടിട്ടെന്നവണ്ണം എല്ലാ മാഗസിനുകളില്‍നിന്നും പ്രസാധകരില്‍നിന്നും ‘ആവരണ’ തമസ്കരിക്കപ്പെട്ടു. ഭീകരമായൊരു അപ്രഖ്യാപിത നിരോധനം സത്യം വിളിച്ചുപറയേണ്ടതുണ്ട് എന്നു പ്രഖ്യാപിച്ച നോവലിസ്റ്റിന്റെമേല് അടിച്ചേല്‍പ്പിക്കപ്പെട്ടു. ഉദ്ദേശ്യം മറ്റൊന്നുമായിരുന്നില്ല- ഈ നോവല്‍ മലയാളികള്‍ വായിക്കാന്‍ പാടില്ല.
പക്ഷേ, സത്യത്തെ ഹിരണ്മയപാത്രംകൊണ്ട് മൂടിയാലും ഏറെക്കാലം മറച്ചുവെക്കാന്‍ സാധിക്കില്ലെന്നതിന്റെ തെളിവാണ് 2016 ഡിസംബറില്‍ കുരുക്ഷേത്ര പ്രകാശന് എസ്.എല്‍. ഭൈരപ്പയുടെ ‘ആവരണ’ മലയാളത്തിലേക്ക് ‘ആവരണം’ എന്ന പേരില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചത്. ഗീതാ ജയരാമനാണ് വിവര്‍ത്തക. പഴയ കാലമല്ല, എത്ര അവഗണിച്ചാലും, തമസ്കരിക്കാന്‍ ശ്രമിച്ചാലും അവയെ അതിജീവിച്ച് പുറത്തുവരാനുള്ള ശക്തി പുതിയകാലത്തില്‍ സത്യത്തിനുണ്ട് എന്നതിന്റെ നേര്‍സാക്ഷ്യം കൂടിയാണ് ‘ആവരണം’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: