തിരുവനന്തപുരം: കേരള നിയമസഭ രാജ്യത്തിന്് മാതൃകയെന്ന് മഹാരാഷ്ട്രാ ഗവര്‍ണര്‍ കെ.ശങ്കരനാരായണന്. നിയമനിര്‍മ്മാണസഭയുടെ 125-ാം വാര്‍ഷികം ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടുകൂടി ആഘോഷിക്കുന്നതിന്റെ ഉദ്ഘാടനം നിയമസഭയിലെ മെമ്പേഴ്സ് ലോഞ്ചില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭൂപരിഷ്ക്കരണം, തൊഴില്‍ നിയമം മുതലായ മഹത്തായ നിയമങ്ങള്‍ നടപ്പാക്കി കേരളം ബഹുദൂരം മുന്നോട്ട് പോയപ്പോള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് അത്രപോലും മുന്നേറാനായില്ല. ഭൂപരിധി സംബന്ധിച്ച് കേരളം സ്വീകരിച്ചിട്ടുള്ള കണിശനയം സംസ്ഥാനത്തിന് ഏറെ പുരോഗതിയ്ക്ക് കാരണമായി. പല സംസ്ഥാനങ്ങളിലും ഇപ്പോഴും ഈ നയം നടപ്പായിട്ടില്ല. അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളം ആരു ഭരിച്ചാലും ജനങ്ങളെ മറന്ന് ഭരിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന വസ്തുതയാണ് സംസ്ഥാനത്തിന്റെ ജനാധിപത്യസംസ്കാരത്തിന്റെ കാതല്‍. സാമുദായിക പ്രശ്നങ്ങള്‍ സംസ്ഥാനത്ത് തീര്‍ത്തും കുറവായിരിക്കുന്നതിന് കാരണം വിദ്യാഭ്യാസം മാത്രമല്ല. കേരളം വളര്‍ത്തിക്കൊണ്ടു വന്ന സംസ്കാരത്തിന്റെ ഭാഗം കൂടിയാണതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ നടപടികള്‍ ചാനലുകള്‍ വഴി സംപ്രേഷണം ചെയ്യുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് അദ്ദേഹം സ്പീക്കറോടഭ്യര്ഥിച്ചു. സഭാ നടപടികള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അറിയുന്നതിന് അവസരമുണ്ടാകുന്നതിനൊപ്പം കൂടുതല്‍ പക്വമായി പ്രവര്‍ത്തിക്കുന്നതിനും സഭാ നടപടികളില്‍ പങ്കുചേരുന്നതിനും സാമാജികര്‍ക്ക് അവസരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുരോഗമനപരമായ നിയമങ്ങള്‍ കൊണ്ടു വരുന്നതിലും ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളിലും കേരളം മുന്നിലായിരുന്നുവെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 125 വര്‍ഷം പൂര്ത്തിയാക്കിയെന്നതിനൊപ്പം കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്കും പാര്‍ലമെന്റിനു വരെയും പല നിയമനിര്‍മാണങ്ങള്‍ക്കും മാതൃകയായതും പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുന്നണി രാഷ്ട്രീയത്തിന് തുടക്കം കുറിച്ചതും കേരളമാണ്. ഇന്ന് കേരളം എന്തായിരിക്കുന്നോ അത് സംസ്ഥാനത്തിന്റെ നിയമസഭ പാസാക്കിയ നിയമങ്ങളുടെ പിന്‍ബലത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.വരും തലമുറയ്്ക്കായി എന്തു ചെയ്യാന്‍ കഴിയും എന്ന് സംസ്ഥാനം ചിന്തിക്കണം.സമൂഹത്തിന്റെ നന്മയും നാടിന്റെ പുരോഗതിയുമായിരിക്കണം എന്തിന്റെയും ലക്ഷ്യമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സ്പീക്കര്‍ ജി. കാര്ത്തികേയന് സ്വാഗതം പറഞ്ഞു. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് മുഖ്യപ്രഭാഷണം നടത്തി. മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, അനൂപ് ജേക്കബ്, എംഎല്‍എമാരായ സി.ദിവാകരന്, മാത്യു ടി.തോമസ്, എം.വി.ശ്രേയാംസ് കുമാര്‍, എ.എ.അസീസ്, എ.കെ.ശശീന്ദ്രന്, നിയമസഭാ സെക്രട്ടറി പി.കെ.മുരളീധരന് എന്നിവര്‍ സംസാരിച്ചു. ഡപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന് നന്ദി പറഞ്ഞു. എംഎല്‍എമാര്‍, മുന്‍ സ്പീക്കര്‍മാര്‍, ജഡ്ജിമാരുള്‍പ്പെടെ ക്ഷണിക്കപ്പെട്ടവര്‍ മുതലായവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: