തൃശൂര്‍ : ബസ്സില്‍ സ്ത്രീയെ പീഡിപ്പിച്ച പ്രതിയെ തിരിച്ചറിയാനുള്ള പരേഡില്‍ അട്ടിമറിയെന്ന് ആക്ഷേപം. താടിവളര്ത്തിയെത്തിയ സിഐയെ തിരിച്ചറിയല്‍ പരേഡ് സമയത്ത് സ്ത്രീക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഇന്നലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലായിരുന്നു തിരിച്ചറിയല്‍ പരേഡ്. കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ ആരോപണ വിധേയനായ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് സിഐ സുബ്രഹ്മണ്യന് ക്ലീന്‍ഷേവ് ചെയ്ത മുഖമായിരുന്നു. എന്നാല്‍ ഇന്നലെ ഇയാള്‍ താടിവളര്ത്തിയാണു കോടതിയില്‍ ഹാജരായത്. ഇയാളോടു രൂപ സാദൃശ്യമുള്ള ക്ലീന്‍ഷേവ് ചെയ്ത അഞ്ചു പേരെകൂടി തിരിച്ചറിയല്‍ പരേഡിനായി ഹാജരാക്കിയിരുന്നു. ഇതോടെ മജിസ്ട്രേറ്റിനു മുന്നില്‍ വച്ച് സിഐയെ തിരിച്ചറിയാന്‍ സ്ത്രീക്കു കഴിഞ്ഞില്ല.
കേസ് അട്ടിമറിക്കാനുള്ള അന്വേഷണ സംഘത്തിന്റെ ഗൂഢ നീക്കമാണിതിനു പിന്നിലെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കുറ്റകൃത്യം നടക്കുമ്പോള്‍ എങ്ങനെയായിരുന്നോ പ്രതിയുടെ രൂപം ആ രൂപത്തില്‍ തന്നെ തിരിച്ചറിയല്‍ പരേഡിനും ഹാജരാക്കണമെന്നു വ്യവസ്ഥയുണ്ട്. ഇത് അട്ടിമറിച്ചാണ് സിഐ സുബ്രഹ്മണ്യനെ കോടതിയില്‍ ഹാജരാക്കിയത്. തിരിച്ചറിയല്‍ പരേഡ് അട്ടിമറിക്കാന്‍ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, എസ്പി എന്നിവര്‍ക്കു സ്ത്രീ പരാതി നല്‍കിയിട്ടുണ്ട്.
ജൂലൈ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിതൃതര്‍പ്പണം കഴിഞ്ഞ് മടങ്ങുകയായിരുന്ന വടക്കാഞ്ചേരി സ്വദേശിനിയായ സ്ത്രീയെ ബസില്‍ വച്ച് സിഐ സുബ്രഹ്മണ്യന് പീഡിപ്പിച്ചുവെന്നാണ് കേസ്. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും വടക്കാഞ്ചേരി കോടതിയില്‍ നിന്നും ഇയാള്‍ക്കു ജാമ്യം ലഭിച്ചു. ഈ ഉത്തരവ് ജില്ലാ സെഷന്‍സ് കോടതി റദ്ദാക്കുകയും സിഐയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ഹൈക്കോടതി ഇയാള്‍ക്കു ജാമ്യം അനുവദിച്ചിരുന്നു. കുന്നംകുളം ഡിവൈഎസ്പി കെ.കെ. ഇബ്രാഹിമിനാണ് കേസിന്റെ അന്വേഷണ ചുമതല.
തിരിച്ചറിയല്‍ പരേഡില്‍ അട്ടിമറി നടത്തിയതോടെ കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ഇപ്പോഴും ശക്തമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ശോഭ സുരേന്ദ്രന് പറഞ്ഞു. നിയമവ്യവസ്ഥകള്‍ അട്ടിമറിച്ചുകൊണ്ടാണ് പ്രതിയെ തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കിയത്. സംഭവം നടന്ന അന്നുമുതല്‍ തന്നെ സ്വന്തം വകുപ്പില്‍പെട്ട ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താന്‍ പോലീസ് നടത്തുന്ന നീക്കങ്ങളുടെ ഭാഗം തന്നെയാണ് ഇന്നലെ നടന്ന സംഭവങ്ങളും തെളിയിക്കുന്നത്. ഇതിനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പ് മന്ത്രിക്കും മഹിളാമോര്‍ച്ച വഴി വീട്ടമ്മ പരാതി നല്‍കുമെന്നും ശോഭസുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാനുള്ള കാരണങ്ങള്‍ ഇത്തരത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപെടലുകളും നിയമവ്യവസ്ഥകള്‍ അട്ടിമറിക്കലുമാണെന്നും ശോഭസുരേന്ദ്രന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: