കോട്ടയം: പിറവം റോഡ് റെയില്‍വേ സ്റ്റേഷന് സമീപം റെയില്വേപ്പാളത്തിനടുത്തുനിന്നും ബോംബ് കണ്ടെത്തിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഡിവൈഎസ്പി ബിജു കെ. സ്റ്റീഫന്‍ ആണ് അന്വേഷണ ചുമതല.
സംഭവത്തിനുപിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ എംപാനല്‍ ഡ്രൈവറായ വെളിയനാട് സ്വദേശി സെന്തിലിനു ബന്ധമുണ്ടെന്നതിനു വ്യക്തമായ തെളിവുകള്‍ ലഭിച്ചു. സെന്തിലിന്റെ വീട്ടില്‍ നിന്ന് ബോംബ് നിര്‍മിക്കാന്‍ ഉപയോഗിച്ചെന്നു കരുതുന്ന വസ്തുക്കളുടെ ഭാഗങ്ങള്‍ കണ്ടെടുത്തതായി പാലാ ഡിവൈഎസ്പി രമേഷ് കുമാര്‍ പറഞ്ഞു. സെന്തില്‍ ആണ് ബോംബ് നിര്‍മിച്ചതെന്നാണു നിഗമനം. ബോംബ് നിര്‍മിക്കാന്‍ മറ്റേതെങ്കിലും സംഘടനകളുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇയാളുടെ മൊബെയില്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.
കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത എടക്കാട്ടുവയല്‍ സ്വദേശി തോമസിനെ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സെന്തിലിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. തോമസുമായാണ് സെന്തിലിന്റെ വെളിയനാടുള്ള വീട്ടില്‍ പോലീസ് പരിശോധന നടത്തിയത്. മുന്‍ വൈരാഗ്യമുണ്ടായിരുന്ന തോമസും സെന്തിലും തമ്മില്‍ പന്തുകളി മത്സരത്തിനിടെ വാക്കേറ്റമുണ്ടാകുകയും തോമസിന്റെ ബൈക്കിന്റെ സീറ്റ് സെന്തില്‍ കുത്തിക്കീറുകയും ചെയ്തിരുന്നു. തോമസിനെ കൂടുതല്‍ കുരുക്കിലാക്കാന്‍ വേണ്ടി സെന്തില്‍ തോമസിന്റെ പേരും ബൈക്കിന്റെ നമ്പരും ബോംബ് സ്ഥാപിച്ച ചോറ്റുപാത്രത്തില്‍ വയ്ക്കുകയായിരുന്നുവെന്നും കരുതുന്നു. സെന്തില്‍ തമിഴ്നാട്ടിലേക്കു മുങ്ങിയതായി കരുതുന്നുവെന്നും പൊലീസ് അറിയിച്ചു. സെന്തില്‍ നിരപരാധി ആണെന്നു പറയില്ലെന്ന് പിതാവ് കുമാരന് പറഞ്ഞു. ബോംബ് വച്ചതില്‍ സെന്തിലിന് പങ്കുണ്ടെന്നു സംശയിക്കുന്നു. തോമസുമായി സംഘര്‍ഷം ഉണ്ടായിരുന്നുവെന്നും കുമാരന് മൊഴിനല്‍കി.
പിറവം റോഡ് റെയില്‍വേ സ്റ്റേഷനു സമീപം ബോംബ് കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന് ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും സംയുക്തമായി കോട്ടയം ജില്ലയിലെ തിരക്കുള്ള വിവിധ സ്ഥലങ്ങളില്‍ ഇന്നലെ പരിശോധന നടത്തി. റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റേഷന്, ചന്ത, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ സ്ക്വാഡ് പരിശോധന നടത്തി. ഏറ്റുമാനൂര്‍ ചന്ത, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്, മെഡിക്കല്‍ കോളേജ് ആശുപത്രി, കോട്ടയം റെയില്‍വേ സ്റ്റേഷന്, തിരുനക്കര, നാഗമ്പടം ബസ് സ്റ്റാന്‍ഡുകള്‍, കെഎസ്.ആര്‍ടിസി സ്റ്റാന്‍ഡ്. എന്നിവിടങ്ങളില്‍ പരിശോധന നടത്തി. യാത്രക്കാരും പൊതുജനങ്ങളും ജാഗരൂകരായിരിക്കണമെന്ന് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: