ന്യൂദല്‍ഹി: ടു ജി അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രധനമന്ത്രി പി.ചിദംബരത്തിനെതിരെ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി. കേസില്‍ ചിദംബരത്തെ കൂട്ടുപ്രതിയാക്കണമെന്നാവശ്യപ്പെട്ട് ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന് സ്വാമിയും ഹസാരെ സംഘത്തിലെ പ്രമുഖന് അഡ്വ. പ്രശാന്ത് ഭൂഷണുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചിദംബരത്തെ അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കിയ പ്രത്യേക സിബിഐ ഉത്തരവിനെതിരെയാണ് ഇരുവരും ഹര്‍ജി നല്‍കിയത്. എന്നാല്‍ ടുജി അഴിമതിയുമായി ബന്ധപ്പെട്ട് അന്ന് ധനമന്ത്രിയായിരുന്ന ചിദംബരം എന്തെങ്കിലും ഗൂഢാലോചന നടത്തുകയോ സാമ്പത്തിക നേട്ടം ഉണ്ടാക്കുകയോ ചെയ്തതിന് തെളിവില്ലെന്ന് ചൂണ്ടിക്കാണ്ടി ജസ്റ്റിസുമാരായ ജി.എസ.് സിംഘ്വി, കെ.എസ്.രാധാകൃഷ്ണന് എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജികള്‍ തള്ളി.
സ്പെക്ട്രം വിതരണത്തില്‍ വീഴ്ച സംഭവിച്ചത് ഗൂഡാലോചനയുടെ ഫലമാണെന്ന് കണക്കാക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.
ചിദംബരത്തെ പ്രതിയാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കഴിഞ്ഞ ഫെബ്രുവരി നാലിന് സിബിഐ പ്രത്യേകകോടതിയും തള്ളിയിരുന്നു. കേസില്‍ ചിദംബരത്തിനെതിരെ അന്വേഷണം നടത്തണമെന്നും മുന്‍ ടെലികോം മന്ത്രി എ.രാജക്കൊപ്പം ചിദംബരത്തെയും കൂട്ടുപ്രതിയാക്കണമെന്നും ആവശ്യപ്പെട്ടാണ് സുബ്രഹ്മണ്യന് സ്വാമിയും പ്രശാന്ത് ഭൂഷണും ഹര്‍ജികള്‍ സമര്‍പ്പിച്ചത്. ചിദംബരം ധനമന്ത്രിയായിരുന്ന കാലയളവില്‍ നടന്ന സ്പെക്ട്രം അഴിമതിയെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായി അറിയാമായിരുന്നെന്നും അന്ന് ടെലികോം മന്ത്രിയായിരുന്ന രാജയുടെ നിലപാടിനെ അനുകൂലിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നും സുബ്രഹ്മണ്യന് സ്വാമി ഹര്‍ജിയില്‍ ഉന്നയിച്ചു. ലേലം ഒഴിവാക്കി 2001 ലെ വിലയ്ക്ക് 2008ല്‍ സ്പെക്ട്രം അനുവദിക്കാന്‍ തീരുമാനിച്ചത് ചിദംബരവും രാജയും സംയുക്തമായാണെന്നും അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം, സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നെന്നും സര്‍ക്കാരിന്റെ നിലപാട് ശരിയാണെന്ന് തെളിഞ്ഞതായും നിയമമന്ത്രി സല്മാന് ഖുര്‍ഷിദ് പറഞ്ഞു. കോടതിയെ സമീപിക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍ കോടതി തീരുമാനമെടുത്താല്‍ അത് എല്ലാവരും ബഹുമാനിക്കണമെന്നും ഖുര്‍ഷിദ് പറഞ്ഞു. ചിദംബരം നിരപരാധിയാണെന്നും അദ്ദേഹത്തിനെതിരെയുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും കേന്ദ്രമന്ത്രി കപില്‍ സിബല്‍ പ്രതികരിച്ചു. ചിദംബരത്തിനെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സര്‍ക്കാര്‍ നിലപാട് ശുദ്ധമാണെന്ന് തെളിഞ്ഞതായും കേന്ദ്രമന്ത്രിമാരായ ഗുലാം നബി ആസാദ്, സുശീല്‍ കുമാര്‍ ഷിന്‍ഡെ, വീരപ്പ മൊയ്ലി എന്നിവരും പ്രതികരിച്ചു.
അതേസമയം, 2 ജി സ്പെക്ട്രം അഴിമതിക്കേസില്‍ കോടതിവിധി ചിദംബരത്തിന് അനുകൂലമാണെങ്കിലും അനധികൃതമായി സ്പെക്ട്രം അനുവദിച്ചതുവഴി രാജ്യത്തിനുണ്ടായ പൊതുനഷ്ടത്തിന് ഭരണഘടനാപരമായും രാഷ്ട്രീയമായും ഉത്തരം പറയാനുള്ള ഉത്തരവാദിത്തത്തില്‍നിന്ന് അദ്ദേഹത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ബിജെപി. 2008 ല്‍ അനധികൃതമായി സ്പെക്ട്രം അനുവദിച്ച കേസില്‍ അന്ന് ധനകാര്യമന്ത്രിയായിരുന്ന ചിദംബരത്തിന്റെ പങ്കും വ്യക്തമാണ്. അതുകൊണ്ടുതന്നെ പൊതുഖജനാവിനുണ്ടായ നഷ്ടത്തിന് ഉത്തരം പറയാന്‍ അദ്ദേഹവും ബാധ്യസ്ഥനാണ്. കേസ് ജെപിസി അന്വേഷിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് അറിയിച്ചു.
2008 ല്‍ 2 ജി സ്പെക്ട്രം അനുവദിക്കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച വില 1,600 കോടി രൂപയാണ്. എന്നാല്‍ 2012 ല്‍ ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിമാര്‍ നിശ്ചയിച്ച വില 14,000 കോടി രൂപയാണ്. 2008 ല്‍ സ്പെക്ട്രം കുറഞ്ഞ വിലക്ക് അനുവദിക്കാന്‍ രാജ്യം വരുമാനക്കമ്മി നേരിട്ടിരുന്നോവെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
സ്പെക്ട്രത്തിന് വില നിശ്ചയിച്ചതില്‍ ടെലികോംവകുപ്പ് മന്ത്രി എ. രാജയുടെ തുല്യ ഉത്തരവാദിത്തംതന്നെയാണ് ധനകാര്യമന്ത്രിയായ ചിദംബരത്തിനുമുള്ളത്. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: