ദേശത്തുകാരന്‍ ഗോപാലകൃഷ്ണന്റെ അച്ഛന്റെ ആണ്ടുശ്രാദ്ധം കൂടുകയായിരുന്നല്ലോ പ്രബുദ്ധരായ മലയാളികള്‍ പോയ ആഴ്ച. രണ്ടര മണിക്കൂറെങ്കില്‍ രണ്ടര മണിക്കൂര്‍ നേരം ജയിലിന് പുറത്തേക്ക് ജനപ്രിയ ഗോപാലകൃഷ്ണന് വരുന്നെന്ന് കേട്ടപാടെ അത്രകാലം പഞ്ചനക്ഷത്രമാളങ്ങളില്‍ അടക്കം പാര്‍ത്തിരുന്ന താരകുലം ആലുവ സബ്ജയിലിന് മുന്നില്‍ ക്യൂ നിന്നു. ചിലര്‍ ഓണക്കോടി നല്‍കിയും, മറ്റ് ചിലര്‍ മനുഷ്യാവകാശപ്പോരാട്ടത്തിന് ആഹ്വാനം ചെയ്തും കൂറ് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു.
ഗോപാലകൃഷ്ണന് എന്ന സിനിമാപ്രേമികളുടെ ദിലീപ് ജയിലില്‍ കിടക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് പറയാവുന്ന ഒരു കുറ്റകൃത്യത്തില്‍ പ്രതിയായിട്ടാണ്. മാനഭംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കുക എന്നത് രാജ്യത്തെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തില്‍ത്തന്നെ ആദ്യത്തേതാകാനാണിട എന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
താരത്തെ കുടുക്കിയതാണെന്നും വേട്ടയാടുകയാണെന്നുമൊക്കെ പല തരത്തില്‍ കേസിനെച്ചൊല്ലി വാദങ്ങള്‍ അകത്തും പുറത്തും അരങ്ങേറുന്നുണ്ട്. എന്തായായും കീഴൂട്ട് ബാലകൃഷ്ണപിള്ള മകന് കെ.ബി. ഗണേശ്കുമാര്‍ സമരാഹ്വാനവുമായി രംഗത്തിറങ്ങിയതോടെ ഇനിയെന്തെങ്കിലും നടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
മോദിവധത്തിന് പുതിയ നുണക്കഥകള്‍ കിട്ടാത്ത രാത്രികള്‍ ആഘോഷമാക്കാന്‍ മലയാളത്തിലെ ചാനല്‍ ജഡ്ജിയേമാന്മാരും ആശ്രയിക്കുന്നത് ദിലീപിന്റെ അകവും പുറവും തന്നെ. ഏതാണ്ട് ആസ്ഥാന നിലയവിദ്വാന്മാരെപ്പോലെ ചിലര്‍ ന്യൂസ്റൂമുകളിലെ ഗോദയില്‍ സ്ഥിരം ബുക്കിങ്ങാണ് താനും.
സിനിമാനടിയെ അപമാനിച്ച കേസില്‍ പ്രധാനപ്രതി പള്‍സര്‍ സുനി പിടിയിലായതോടെയാണ് കാര്യങ്ങളില്‍ ഇത്ര ആവേശം മാധ്യമങ്ങള്‍ക്കുണ്ടായത്. പള്‍സര്‍ പറഞ്ഞ കഥകളില്‍ പലതും എരിവും പുളിവും കലര്‍ത്തി അവതരിപ്പിക്കപ്പെട്ടു. പള്‍സറിന്റെ മാഡത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് പ്രബുദ്ധ മലയാളികളുടെ ഞരമ്പുകളിലെ ചോരയെ അവര്‍ വല്ലാതെ തിളപ്പിച്ചു നിര്‍ത്തി.
എംപിമാരും എംഎല്‍എമാരും അടങ്ങുന്ന അമ്മയുടെ യോഗങ്ങള്‍ക്കുമുന്നില്‍ ഒബി വാന്‍ നിരന്നു. വക്കീലന്മാര് മുതല്‍ പിണറായിവരെയുള്ളവരുടെ ആട്ടും തുപ്പും കേട്ടിട്ടും വിനീതവിധേയരായി നിന്ന മാധ്യമവിപ്ലവകാരികളോട് മുകേഷും ഗണേശനും അടക്കമുള്ള എംഎല്‍എ നടന്മാര് തട്ടിക്കയറി.
ഇരയെന്ന് മനുഷ്യാവകാശികളും മാധ്യമങ്ങളും, പ്രിയസഹോദരിയെന്ന് ഗോപാലകൃഷ്ണനടക്കമുള്ള സിനിമാക്കാരും വിതുമ്പിക്കൊണ്ട് വിശേഷിപ്പിച്ച ആ സിനിമാനടിയെക്കുറിച്ച് മാത്രം ചര്‍ച്ചയുണ്ടായില്ല. അവരുടെ പ്രശ്നങ്ങള്‍ അന്വേഷിക്കുന്നതിന് നേരവും നാളും കുറിക്കാന്‍ നേരം കിട്ടാത്ത താരപ്രമാണികള്‍ തിരുവോണത്തലേന്ന് ജയിലറയ്ക്കുള്ളിലേക്ക് കാഴ്ചപ്പണ്ടങ്ങളുമായി ഘോഷയാത്ര നടത്തി.
പിന്നെ ശ്രാദ്ധമൂട്ടാന്‍ ഗോപാലകൃഷ്ണന്റെ വരവായിരുന്നു. മുന്നിലും പിന്നിലും ചാനല്‍ വാനുകള്‍ അകമ്പടി സേവിച്ചു. കാവ്യയും മീനാക്ഷിയും കണ്ണീരും നിലാവുമാകുന്നത് വരികളില്‍ ചായം തേച്ച് അവതരിപ്പിച്ചു. ശ്രാദ്ധമൂട്ടല് ചടങ്ങ് ഏറ്റവും തെളിമയോടെ ജനങ്ങളില്‍ ആദ്യമെത്തിച്ചതിന്റെ അവകാശവാദവുമായി പുതിയ പരസ്യ വാചകങ്ങള്‍ അണിയറയിലൊരുങ്ങുന്നു.
അതിനിെട ദോക്ലായില്‍ നിന്ന് ചൈന പിന്മാറ്റം പ്രഖ്യാപിച്ചു, ബ്രിക്സില്‍ പാക്ക് ഭീകരതയ്ക്കെതിരെ പ്രമേയം അവതരിപ്പിച്ചു, റോഹിങ്ക്യന്‍ ഭീകരതയ്ക്കെതിരെ ഭാരതം നിലപാട് കരുത്തുറ്റതാക്കി, യെച്ചൂരിയന്‍മാരുടെ പ്രിയതോഴരായ ഹൂറിയത്ത് നേതാക്കളുടെ കേന്ദ്രങ്ങളില്‍ സൈന്യം പരിശോധന നടത്തി, ബംഗാളില്‍ മമത ദുര്‍ഗാഷ്ടമിക്കെതിരെ ഫത്വ പുറപ്പെടുവിച്ചു, ദേശീയനേതാക്കള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി, കര്‍ണാടകത്തില്‍ പ്രത്യേക പതാകയ്ക്ക് ആവശ്യമുയര്‍ന്നു….. അങ്ങനെയെന്തെല്ലാം ….. ഒന്നും നമുക്ക് വിഷയമല്ല. അച്ഛന് ശ്രാദ്ധമൂട്ടാനെത്തുന്ന ജനപ്രിയനും അയാള്‍ക്ക് ഓണക്കോടി നല്കുന്ന താരങ്ങളുമാണ് നമുക്ക് പ്രിയം.
അമ്മയുടെ സമ്മേളനത്തില്‍ ദിലീപിനെ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് ആക്രോശിച്ച എംഎല്‍എ ഗണേശ് കുമാറാണ് ഈ ഓണത്തിരക്കിലും താരമായത്. പ്രമാദമായ, അതിലേറെ വിചിത്രമായ ഒരു കുറ്റകൃത്യത്തില്‍ സംശയത്തിന്റെ നിഴലില്‍ അകപ്പെട്ട ഒരാളെ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് ഒരു എംഎല്‍എ പ്രഖ്യാപിക്കുന്നതിന്റെ പിന്നിലെ ധാര്‍ഷ്ട്യം അന്ന് ചിലരെങ്കിലും ചൂണ്ടിക്കാട്ടിയതാണ്.
പള്‍സറിന്റെ പിന്നാലെ പോലീസ് ദിലീപിനെത്തേടിയെത്തിയപ്പോള്‍ ഓന്ത് നിറം മാറും പോലെ മാറിയതാണ് ഈ എംഎല്‍എയുടെ തനിനിറം. പത്തനാപുരത്ത് മാധ്യമപ്രവര്‍ത്തകരെക്കാണുമ്പോള്‍ ദിലീപിനെക്കുറിച്ച് താനിങ്ങനെ കരുതിയിരുന്നില്ലെന്ന് അദ്ദേഹം സദാചാരം പ്രസംഗിച്ചു. ഓരോ ജാമ്യാപേക്ഷയിലും പ്രോസിക്യൂഷന് ഭാഗം ദിലീപിനുമേലുള്ള ആരോപണങ്ങള്‍ കൂടുതല്‍ ശക്തമായി ഉയര്‍ത്തുകയും കോടതി ജാമ്യം നിഷേധിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി.
പ്രതിയുടെ സ്വാധീനശേഷിയായിരുന്നു പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. അപ്പോഴാണ് പത്തനാപുരത്ത് വോട്ട് പിടിക്കാന്‍ ചെന്നതിന്റെ കൂറുകാട്ടാന്‍ എംഎല്‍എ ഗണേശ് കുമാര്‍ വീണ്ടും ഇറങ്ങിയത്. കോടതിയിലിരിക്കുന്ന കേസില്‍, പ്രതിയാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന് ആവര്‍ത്തിച്ച് വാദിച്ചുകൊണ്ടിരുക്കുന്ന ഒരാള്‍ക്കു വേണ്ടി എല്ലാവരും ഒന്നിച്ച് രംഗത്തിറങ്ങണമെന്ന ആഹ്വാനമാണ് സദാചാരപ്രിയനില്‍ നിന്നുണ്ടായത്.
ഒരു എംഎല്‍എ അതും ഭരണമുന്നണിയോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു എംഎല്‍എ ഇത്തരത്തില്‍ ഒരു കേസില്‍ ഇടപെടാന്‍ ശ്രമിക്കുന്നതിന്റെ ചേതോവികാരമെന്താവും എന്നത് ചിന്തിക്കേണ്ട വിഷയമാണ്. ജയിലില്‍ ജനപ്രിയനെക്കണ്ടതിന് ശേഷം സദാചാരപ്രിയന്‍ മൊഴിഞ്ഞ വാക്കുകള്‍ക്ക് ഇരുതലമൂര്‍ച്ചയുണ്ട്. പേടിക്കാനുള്ളവര്‍ പേടിച്ചോട്ടെ എന്ന മട്ടിലായിരുന്നു പത്തനാപുരം എംഎല്‍എയുടെ സമരപ്രഖ്യാപനം.
താന്‍ ജയിലില്‍ ദിലീപിനെക്കണ്ടത് എംഎല്‍എ എന്ന നിലയില്‍ത്തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ വിശദീകരണം ഇങ്ങനെ, ‘ഞങ്ങളുടെ (അച്ഛന്റെയും മകന്റെയും) പാര്‍ട്ടി ചെയര്‍മാനും എന്റെ അച്ഛനുമായ ബാലകൃഷ്ണപിള്ള സാറിനോട് അനുവാദം വാങ്ങിയിട്ടാണ് ഞാന്‍ ജയിലിലെത്തിയത്.’ കേരളത്തിലെ പോലീസിനെ നിയന്ത്രിക്കുന്നുവെന്ന് വിചാരിക്കുന്ന ആഭ്യന്തരമന്ത്രി പിണറായി വിജയന് മനസ്സിലാകുന്നുണ്ടാവുമല്ലോ അല്ലേ.
മനസ്സിലായില്ലെങ്കില്‍ കാര്യമായി മനസ്സിലാക്കണം. ഭാര്യ തല്ലിയെന്നും പറഞ്ഞ് മന്ത്രിസ്ഥാനം രാജിവെച്ചുപോയ പാരമ്പര്യമുണ്ട് ഗണേശന്. രണ്ടാം കല്യാണവും കഴിഞ്ഞ് സ്വസ്ഥമാകുമ്പോള് ഉമ്മന്‍ചാണ്ടി വിളിച്ചുകയറ്റി മന്ത്രിസ്ഥാനം നല്‍കുമെന്ന പ്രതീക്ഷ അസ്തമിച്ചതോടെയാണ് അന്ന് ഗണേശന് പൊടുന്നനെ അഴിമതി വിരുദ്ധനായതും ഇബ്രാഹിംകുഞ്ഞിനെതിരെ കടന്നാക്രമണം നടത്തിയതും.
പിന്നെ പിള്ളയുടെ മകന് വേഷം പലത് മാറി. ഇടയ്ക്ക് തലമുണ്ഡനം ചെയ്തും വിഗ് വെച്ചും ചാനല്‍ പരിപാടിയില്‍ അവതാരകനായും ആന മുതലാളിമാരുടെ നേതാവായുമൊക്കെ പകര്‍ന്നാടി. അതെല്ലാം കഴിഞ്ഞാണല്ലോ പിണറായിയുടെ കൈമുത്തി, വിഎസിന്റെ കാല് തൊട്ട് പുതിയ ലാവണം പൂകിയത്. പ്രത്യേകിച്ച് അത് കൊണ്ടൊരു ഗുണവുമില്ലെന്ന് ഇപ്പോള്‍ ഗണേശന് ധാരണയുണ്ട്.
മുന്നാക്ക വികസനവും കാബിനറ്റ് പദവിയും കൊടികെട്ടിയ കാറും ഇപ്പോള്‍ തന്റെ മന്ത്രിക്കസേര ഇല്ലാതാക്കിയ പാര്‍ട്ടിചെയര്‍മാനാണ് ലഭിച്ചതെന്ന തിരിച്ചറിവും ഗണേശനുണ്ട്. അതുകൊണ്ടൊക്കെ ഗണേശന് ഇടയുന്നതിന് ദിലീപ് എപ്പിസോഡ് ഒരു നിമിത്തം മാത്രമാകാനാണ് സാധ്യത എന്ന് കരുതുന്നവരാണ് പത്തനാപുരത്തെയെങ്കിലും എല്‍ഡിഎഫുകാരില്‍ ഭൂരിപക്ഷവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: