കാലിഫോര്‍ണിയ: പേറ്റന്റ് കേസില്‍ ആപ്പിളിനു സാംസങ് ഒരു ബില്യന്‍ ഡോളര്‍ നല്‍കണമെന്നു വിധി. ആപ്പിളിന്റെ ഐപാഡും എഫോണും നിയമവിരുദ്ധമായി പകര്‍ത്തിയെന്നാണു കൊറിയന്‍ മൊബൈല്‍ കമ്പനി സാംസങ്ങിനെതിരായ കുറ്റം. കാലിഫോര്‍ണിയ സാന്‍ഹോസെയിലെ ജൂറിയാണ് ആപ്പിളിനെതിരായ സാംസങ്ങിന്റെ കൗണ്ടര്‍ പെറ്റീഷന് തള്ളിയത്.
നഷ്ടപരിഹാരമായി 1.051 ബില്യന്‍ ഡോളര്‍ ആപ്പിളിന് നല്കാന് കാലിഫോര്‍ണിയ കോടതി സാംസംഗിനോട് ഉത്തരവിട്ടു. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങള്‍ക്കിടെ ഒരു പേറ്റന്റ് കേസില്‍ ഈടാക്കുന്ന ഏറ്റവും വലിയ നഷ്ടപരിഹാര തുകയാണിത്. കേസിലെ വിധി സാംസങ്ങിന്റെ മാര്‍ക്കറ്റിനെ ബാധിക്കുമെന്നു വിലയിരുത്തല്‍. സാംസങ്ങിന്റെ ഗാലക്സി സ്മാര്‍ട്ട് ഫോണും ഗാലക്സി 10 ടാബ് ലറ്റും ആപ്പിളിന്റെ ഐ ഫോണിന്റെയും ഐപാഡിന്റെയും പകര്പ്പാണെന്നാണു കോടതി കണ്ടെത്തിയത്.
സാംസംഗിന്റെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കന്‍ വിപണിയില്‍ വിലക്ക് നേരിടാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷമാണ് സാംസംഗിനെതിരേ ആപ്പിള്‍ കോടതിയെ സമീപിച്ചത്. ലോകത്തെ സ്മാര്‍ട്ട് ഫോണ്‍, ടാബ്ലറ്റ് കംപ്യൂട്ടര്‍ വിപണിയില്‍ പകുതിയിലധികവും ഇരുകമ്പനികളുടെയും കുത്തകയാണ്.
വിവിധ രാജ്യങ്ങളിലായി ഇരു കമ്പനികളും പരസ്പരം ഇതേ വിഷയത്തില്‍ നിയമപോരാട്ടത്തിലാണ്. നേരത്തെ ദക്ഷിണകൊറിയന്‍ കോടതി സാംസംഗിന്റെ ഗാലക്സി എസ്-11 ഫോണ്‍ ഉള്‍പ്പെടെ 10 ഉല്‍പ്പന്നങ്ങളും ആപ്പിളിന്റെ ഐഫോണ്‍-4 ഉള്‍പ്പെടെ നാല് ഉല്‍പ്പന്നങ്ങളും വിപണിയിലിറക്കുന്നത് വിലക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: