അടൂര്‍: ക്ഷേത്ര ആചാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ദേവസ്വം ബോര്‍ഡ് തീരുമാനങ്ങളെടുക്കുമ്പോള്‍ ഭക്തരുടെ അഭിപ്രായം തേടേണ്ടതുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. അടൂര്‍ മര്‍ത്തോമ്മ യൂത്ത് സെന്ററില്‍ നടന്ന ബാലകാരുണ്യം 2017 പാരിപാടിയുടെ സമാപനത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രമ്യമായും സമവായത്തിലൂടെയുമാവണം ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പാക്കേണ്ടത്. മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളെ നിയന്ത്രണത്തിലാക്കുമ്പോള്‍ അത് ഭക്തര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന തരത്തിലാകരുതെന്നും ഭക്തരുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയാത്രക്ക് വിസ നിഷേധിച്ച വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര വിദേശകാര്യമന്ത്രാലയമാണെന്നും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണതെന്നും കുമ്മനം പറഞ്ഞു. കുമ്മനത്തിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന ജനരക്ഷാ യാത്ര ദേശീയ നേതാക്കളുടെ അസൗകര്യങ്ങള്‍ പരിഗണിച്ചാണ് മാറ്റിയതെന്നും കോഴവിവാദങ്ങളൊന്നും തന്നെ ബിജെപിയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട ഏതന്വേഷണവും നേരിടുവാന്‍ പാര്‍ട്ടി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: