വെളുപ്പിന് മൂന്നു മണിക്കും അതിനുമുമ്പും ഉണര്‍ന്നെണീക്കുന്നത് ഇപ്പോള്‍ ഒരു ശീലമായി. വയസായാല്‍ ഉറക്കം കുറയും എന്നറിയാവുന്നതുകൊണ്ട് അതില്‍ ഉല്‍ക്കണ്ഠ തോന്നാറുമില്ല. പതിവു പ്രാര്‍ത്ഥനകളിലേക്ക് കടക്കാന്‍ തുടങ്ങിയ ഞാന്‍ അറിയാതെ അടുത്ത ക്വാര്‍ട്ടേഴ്സിലേക്ക് നോക്കി. അതാ അവിടെയും ഒരാള്‍ ഉണര്‍ന്നിരിക്കുന്നു.
സൂക്ഷിച്ചുനോക്കിയപ്പോള്‍ അവിടുത്തെ പയ്യനാണ്. കര്ട്ടണ് മാറിക്കിടന്നതുകൊണ്ട് വ്യക്തമായി കാണാം. അവന് കമ്പ്യൂട്ടറില്‍ കണ്ണുംനട്ട് ഇരിക്കുകയാണ്. അമേരിക്കക്കാരനുവേണ്ടി ജോലിചെയ്യുന്നവന്! നമ്മുടെ രാത്രിയാണല്ലോ അവരുടെ പകല്‍. നാം ഉറങ്ങുമ്പോള്‍ അവര്‍ ഉണരുമല്ലോ.
നമ്മുടെ കുട്ടികള്‍ ഇന്ന് മിടുക്കരായിരിക്കുന്നു. ഇരുട്ടുവെളുക്കെ പണിചെയ്ത് പണമുണ്ടാക്കാന്‍ അവര്‍ പഠിച്ചിരിക്കുന്നു. എനിക്ക് അവനോട് സന്തോഷവും സഹതാപവും തോന്നി. ഈ നട്ടപ്പാതിരായ്ക്ക് കമ്പ്യൂട്ടറില്‍ കണ്ണുംനട്ടിരുന്ന് അവന് ജോലിചെയ്യുന്നല്ലോ. പണമുണ്ടാക്കാനുള്ള വഴികളെല്ലാം നാം പഠിച്ചുവരുന്നു. മണിക്കൂറുകളോളം കമ്പ്യൂട്ടറില്‍ നോക്കിയിരിക്കുന്ന അവര്‍ പത്തു മിനിറ്റ് കണ്ണുമടച്ച് ഈശ്വരനെ ധ്യാനിച്ചെങ്കില്‍ എത്രയോ അനുഗ്രഹം കിട്ടില്ലേ എന്നൊരു ചിന്തയും വന്നുചേര്‍ന്നു. കമ്പ്യൂട്ടര്‍ പരതുന്ന കൈകള്‍ ഈശ്വരനെ പരതാനും കൂടി ഉപയോഗിച്ചെങ്കില്. പണം നേടനലിക്കോള് അതു ചെലവാക്കുന്ന വഴിയും നാം ശ്രദ്ധിക്കണം.
അധികം പണം അനര്‍ത്ഥത്തെ ക്ഷണിച്ചുവരുത്തും. പണം വേണം. അത് ആരോഗ്യം കളഞ്ഞും ബന്ധങ്ങള്‍ തകര്‍ത്തും കടമകള്‍ മറന്നും ആകരുതെന്ന് മാത്രം.
ജീവിതമൂല്യങ്ങള്‍ക്ക് വിലകൊടുക്കാതെയുള്ള ധനസമ്പാദനം ചോര്‍ച്ചയുള്ള ജലസംഭരണിപോലെ അര്‍ത്ഥമില്ലാത്തതാകും. ഒടുവില്‍ ഒന്നും ഉണ്ടാവില്ല. പണത്തെ വലിച്ചെറിഞ്ഞും മൂല്യങ്ങള്‍ വാരിപ്പുണരണം.
വി. സുരേഷ്ബാബു, പത്തനംതിട്ട
ശ്രീകൃഷ്ണ ജയന്തിയും വോട്ട് ബാങ്കും
വാര്‍ത്തയറിഞ്ഞത് ഇങ്ങനെ. തെക്കന്‍ ജില്ലകളില്‍ ബദല്‍ ശ്രീകൃഷ്ണജയന്തി, വടക്കന്‍ ജില്ലയില്‍ കണ്ണൂരില്‍ ബദല്‍ ആഘോഷത്തിന് രാഷ്ട്രീയ മത്സരത്തിന്റെ കലര്‍പ്പ്! ശ്രീകൃഷ്ണസ്മരണക്ക് ഇങ്ങനെ രണ്ടുതരം ട്വിസ്റ്റുകളുടെ പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെ ആരംഭിക്കുന്നത് കേരളത്തില്‍ മാത്രമാണ്. ആദ്യമായിട്ടാണുതാനും. ഇത് അനാവശ്യമാണെന്ന് സ്പഷ്ടം. ഭക്തിക്കു പകരം ആവില്ലല്ലോ വോട്ട് അഭ്യര്‍ത്ഥന. ഒരേയൊരു പോംവഴി ഈശ്വരവിചാരം പാടില്ല. പ്രത്യയശാസ്ത്രം അതിനു പകരമുണ്ട് എന്നു കരുതുന്നവര്‍ ആ ശാസ്ത്രം ജപിച്ചുകൊണ്ടു നടക്കട്ടെ. അതുകൊണ്ടു ദോഷമില്ല. വര്‍ഗസമരവും ആത്മീയതയും തമ്മില്‍ ചേരില്ല എന്ന കേവലസത്യം നിലനില്‍ക്കെ ആക്കൂട്ടര്‍ ശ്രീകൃഷ്ണജയന്തിക്കുപകരം മറ്റൊരു ജയന്തി കണ്ടുപിടിച്ച് വഴിമാറിയാല്‍ ഭക്തജനങ്ങള്‍ക്ക് ആശ്വാസമാകും.
ഭക്തജനങ്ങളെ ചാക്കിട്ടുപിടിച്ച് വോട്ടാക്കിമാറ്റാനുള്ള തന്ത്രം സര്‍ക്കാരിന്റെ ധനസഹായത്തോെട നടത്തുന്നത് സര്‍ക്കാരിനുതന്നെ അപകീര്ത്തികരമായേ ഭവിക്കൂ. ഭരണകൂടം ഏതെങ്കിലും പാര്ട്ടിയുടേതാവും, ആയിക്കൊള്ളട്ടെ. വഴിവിട്ടുള്ള അവരുടെ ഇടപെടല്‍ തെരുവില്‍ സംഘര്‍ഷം സൃഷ്ടിക്കും എന്നതിനാല്‍ ഭക്തി എന്ന ഒരേയൊരു പൊതുതാല്പര്യത്തോടെ സുമനസ്സുകള്‍ നടത്തുന്ന ആഘോഷങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുക എന്നതാണ് സര്‍ക്കാരിനോട് അപേക്ഷിക്കാനുള്ളത്. പാരമ്പര്യ മര്യാദയെ ലംഘിച്ചേ അടങ്ങൂ എന്ന വാശിക്കാരെ പ്രോത്സാഹിപ്പിക്കുക എന്നത് കടുംകൈ തന്നെയാണെന്ന് തിരിച്ചറിയാന്‍ അധികാരികള്‍ക്ക് തോന്നുമാറാകട്ടെ. ചെറിയ ഇത്തരം സംഘര്‍ഷങ്ങളെ മുതലെടുക്കാന്‍ ചില തല്പരകക്ഷികളുടെ ദല്ലാളന്മാര് നാട്ടിലുണ്ടെന്നു ഓര്‍ക്കേണ്ടതാണ്.
പി .നാരായണക്കുറുപ്പ്, തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: