കൊച്ചി: രാജ്യത്തെ അഞ്ചു കേന്ദ്രങ്ങളില്‍ ബാഡ്മിന്റണ്‍ പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് ബാഡ്മിന്റണ്‍ അസോസിയേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. ഹിമാന്ത ബിശ്വ ശര്‍മ്മ. അഞ്ചു മേഖലകള്‍ കേന്ദ്രീകരിച്ചാകും ഇതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എട്ട് ഏക്കര്‍ സ്ഥലം വിട്ടുനല്കണമെന്നാവശ്യപ്പെട്ട് എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കത്തയയ്ക്കും. കൂടുതല്‍ താത്പര്യം കാണിക്കുന്ന അഞ്ചിടങ്ങളില്‍ അസാസിയേഷന് പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങും. അടുത്ത ജനുവരിയില്‍ ചേരുന്ന വാര്‍ഷിക പൊതുയോഗം കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കും. രാജ്യാന്തര നിലവാരത്തിലാകും നിര്‍മാണം. താരങ്ങള്‍ക്ക് അത്യാധുനിക രീതിയിലുള്ള എല്ലാ സംവിധാനങ്ങളും ഇവിടെ ഒരുക്കും. വിദേശ-സ്വദേശ കോച്ചുമാരുടെ സേവനം ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പുകള്‍ ഈ വര്‍ഷം മുതല്‍ കൂടുതല്‍ പ്രാധാന്യത്തോടെ സംഘടിപ്പിക്കും. നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ നാഗ്പൂരില്‍ നടക്കുന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പ്രമുഖ താരങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും. സൈന നേവാള്‍ 2010ന് ശേഷം ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിട്ടില്ല. പി.വി സിന്ധു കഴിഞ്ഞ അഞ്ചു വര്‍ഷമായി വിട്ടുനില്‍ക്കുന്നു. പരിക്കുകളടക്കമുള്ള കാരണങ്ങളാണ് കാരണം. ഈ വര്‍ഷം ഇതിനു മാറ്റം വരും. ഇക്കാര്യം താരങ്ങളുമായി ചര്‍ച്ച ചെയ്തു. അന്താരാഷ്ട്ര നിലവാരത്തില്‍ സമയബന്ധിതമായി തന്നെ ദേശീയ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കണമെന്ന് താരങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കും.
സീനിയര്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രൈസ് മണി ഈ വര്‍ഷം മുതല്‍ ഒരു കോടിയായി ഉയര്‍ത്തും. ഇത്തവണ പ്രീ ക്വാര്‍ട്ടര്‍ മുതല്‍ പ്രൈസ് മണി ഏര്‍പ്പെടുത്തും. 50,000 രൂപ മുതല്‍ പത്തു ലക്ഷം രൂപ വരെയായിരിക്കും ഇത്. ജൂനിയര്‍ താരങ്ങള്‍ക്ക് സ്കോളര്‍ഷിപ്പ് നല്കുന്ന പദ്ധതി മൂന്നു മാസത്തിനകം തുടങ്ങും. ഇത്തവണ സായിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നാലു ദേശീയ ജൂനിയര്‍ ക്യാമ്പുകളില്‍ ഒന്ന് കൊച്ചിയിലാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: