കൊല്ലം: കാഷ്യു എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സിലിന്റെ കാജു ഇന്ത്യ- 2017 ആഗോളകശുവണ്ടി ഉച്ചകോടി 17മുതല്‍ 19വരെ ഗോവയിലെ ഗ്രാന്റ് ഹയാത്തില്‍ നടക്കും. കേരളത്തിന് പുറത്ത് ആദ്യമായാണ് ഇത്തരമൊരു ഉച്ചകോടി സംഘടിപ്പിക്കുന്നത്. യുഎസ്, യൂറോപ്പ്, കാനഡ, ജപ്പാന്, യുഎഇ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നടക്കം അഞ്ഞൂറോളം പ്രതിനിധികള്‍ പങ്കെടുക്കും.
ഇന്ത്യയില്‍ നിന്ന് കശുവണ്ടിയും അനുബന്ധ ഉത്പന്നങ്ങളും ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നവരെയും ഓരോ സംസ്ഥാനത്തില്‍ ഉള്ളവരെയും എക്സ്പോര്‍ട്ട് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിക്കും.
കശുവണ്ടിസംസ്കരണം, പാക്കിങ് മുതലായവയ്ക്ക് ഉപയോഗിക്കുന്ന വിവിധതരം ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക് മെഷീനുകളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. 17ന് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ, എന്‍.കെ.പ്രേമചന്ദ്രന് എംപി എന്നിവര്‍ സംബന്ധിക്കും. വൈകിട്ട് അഞ്ചിന് ഗോവ മുഖ്യമന്ത്രി മനോഹര്‍പരിക്കര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും സമ്മേളനത്തില്‍ സംബന്ധിക്കും.
കൗണ്‍സില്‍ ചെയര്മാന് പി.സുന്ദരന്‍, വൈസ് പ്രസിഡന്റ് ആര്.കെ.ഭൂപേഷ്, മറ്റ് ഭാരവാഹികളായ എസ്.കണ്ണന്, സതീഷ്കുമാര്‍, ശ്രീരാജ് മോഹന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: