ന്യൂദല്‍ഹി: ചാരവൃത്തി ആരോപിച്ച് പാകിസ്താന് വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യന്‍ പൗരന് കുല്ഭൂഷണ് ജാദവിന്റെ കേസ് രാജ്യാന്തര നീതിന്യായ കോടതി ബുധനാഴ്ച പരിഗണിക്കും. കേസില്‍ ഇന്ത്യ എഴുതി തയ്യാറാക്കിയ വാദങ്ങള്‍ ഇന്ന് കോടതിക്ക് മുമ്പാകെ സമര്‍പ്പിക്കും. പാകിസ്താന് എതിര്‍വാദം ഡിസംബര്‍ 31ന് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്.
ചാരവൃത്തിയും ഭീകര പ്രവര്‍ത്തനവും ആരോപിച്ചാണ് കുല്ഭൂഷന് ജാദവിന് (47) പാകിസ്താന് സൈനിക കോടതി വധശിക്ഷ വിധിച്ചത്. ഈ വര്‍ഷം ഏപ്രിലില്‍ ആയിരുന്നു മുന്‍ നേവി ഓഫീസര്‍ കൂടിയായ ജാദവിന് ശിക്ഷ വിധിച്ചത്. ഇത് ചോദ്യം ചെയ്താണ് ഇന്ത്യ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ചത്.
മേയ് 18ന് കേസില്‍ അന്തിമ വിധി വരുന്നതുവരെ വധശിക്ഷ തടഞ്ഞുവയ്ക്കാന്‍ പാകിസ്താന് കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. ജാദവിന് നിയമസഹായത്തിന് ഇന്ത്യ പതിനാറ് തവണ പാകിസ്താനെ സമീപിച്ചുവെങ്കിലും നിരസിക്കപ്പെടുകയായിരുന്നു. ഇതേതുടര്‍ന്നാണ് രാജ്യാന്തര കോടതിയെ സമീപിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമായത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബലൂചിസ്താനില്‍ നിന്നാണ് ജാദവിനെ അറസ്റ്റു ചെയ്തതെന്നാണ് പാകിസ്താന്റെ വാദം. എന്നാല്‍ ഇറാനില്‍ നിന്നൂം ജാദവിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. നേവിയില്‍ നിന്ന് വിരമിച്ച ശേഷം ബിസിനസ് നടത്തിയിരുന്ന ജാദവ് ഈ ആവശ്യത്തിനായിരുന്നു ഇറാനില്‍ എത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: