ടൂറിസം , ദേവസ്വം മന്ത്രിയാണെങ്കിലും വിവാദവകുപ്പ് മന്ത്രിയെന്ന വിശേഷണമാണ് കടകംപള്ളി സുരേന്ദ്രന് ചേരുക. അനാവശ്യ പ്രസ്താവനകള്‍ ഇറക്കി സര്‍ക്കാരിനെ കുഴപ്പത്തിലാക്കുന്നതിന് കടകംപള്ളിയെ മുഖ്യമന്ത്രി പിണറായി വിജയന് താക്കീത് ചെയ്തിരുന്നു. മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കടകംപള്ളി ഉണ്ടാക്കിയ വിവാദമായിരുന്നു കാരണം. ഈ വിവാദം ചടങ്ങിന്റെ ശോഭകെടുത്തുകയും ബിജെപിക്കും കുമ്മനത്തിനും വലിയ ശ്രദ്ധ കിട്ടിയതുമാണ് പിണറായിയെ പ്രകോപിപ്പിച്ചത്.
പ്രധാനമന്ത്രിക്കൊപ്പം കുമ്മനം യാത്രചെയ്തതില്‍ സുരക്ഷാവീഴ്ച ഉണ്ടെന്ന കടകംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ് മുഖ്യമന്ത്രിയേയും ആഭ്യന്തരവകുപ്പിനേയും പ്രതിക്കൂട്ടിലാക്കി. കടകംപള്ളിയുടെ വീഴ്ചകള്‍ അക്കമിട്ടുനിരത്തിയ മുഖ്യമന്ത്രി, മന്ത്രിമാരാകാന്‍ യോഗ്യരായ നിരവധി പേര് പാര്‍ട്ടിയിലുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. അനാവശ്യ പ്രസ്താവനകളിറക്കി തന്റെ അല്പത്തം പുറത്തുകാട്ടുന്നതില്‍ കടകംപള്ളി ഒരുപടി മുന്നിലാണ്. അതിരപ്പിള്ളി, ചീമേനി പദ്ധതികള്‍ നടപ്പിലാക്കണമെന്ന പ്രസ്താവനകളും, ക്ഷേത്രങ്ങള്‍ ആര്‍എസ്എസ് ആയുധപ്പുരകളാക്കുന്നുവെന്ന പ്രസ്താവനയും സര്‍ക്കാരിനെ വെട്ടിലാക്കുകയുണ്ടായി.
ഇത്തരത്തില്‍ ഒടുവിലത്തേതാണ് ചൈനാ സന്ദര്‍ശന വിവാദം. ലോക ടൂറിസം ഓര്ഗനൈസേഷന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് നയതന്ത്ര വിസയ്ക്ക് മന്ത്രി അപേക്ഷിച്ചത്. ഐക്യരാഷ്ട സഭയുടെ പതിനായിരക്കണക്കിന് അവാന്തര വിഭാഗ പ്രവര്‍ത്തനങ്ങളിലൊന്നായ സംഘടനയുടെ ചര്‍ച്ചായോഗത്തിലേക്കായിരുന്നു പൊതുവായ ക്ഷണം. അതിനപ്പുറം മന്ത്രിക്ക് പ്രത്യേക പരിപാടിയൊന്നും അവിടില്ല. കേന്ദ്ര ടൂറിസം ജോയിന്റ് സെക്രട്ടറിയാണ് ഇന്ത്യയുടെ പ്രതിനിധിയായി യോഗത്തില്‍ പങ്കെടുക്കുക. കേന്ദ്ര ജോയിന്റ് സെക്രട്ടറിയുടെ പ്രസംഗം കേള്‍ക്കാനായി സംസ്ഥാന ടൂറിസം മന്ത്രി സംസ്ഥാന ഖജനാവിലെ പണം ചെലവിട്ട് ചൈനാ പര്യടനം നടത്തേണ്ടതുണ്ടോ എന്ന പ്രശ്നവും വിദേശ മന്ത്രാലയം ഉന്നയിച്ചു. അന്താരാഷ്ട്ര പരിപാടികളില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളാണ് പങ്കെടുക്കേണ്ടത്. സംഘത്തില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കേണ്ടതും കേന്ദ്രമാണ്. അവശ്യമെങ്കില്‍ സംസ്ഥാന മന്ത്രിമാരേയോ ഉദ്യോഗസ്ഥരേയൊ ഒക്കെ സംഘത്തില്‍പ്പെടുത്താം. സന്ദര്‍ശന രാജ്യത്തെ എംബസ്സിയുടെ അനുമതിയും ലഭിക്കേണ്ടതുണ്ട്. നയതന്ത്ര വിസയില്‍ അവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാനാകും. കടകംപള്ളിക്ക് ടൂറിസം മന്ത്രി എന്ന നിലയ്ക്കല്ല ക്ഷണം കിട്ടിയതെന്ന് ചുരുക്കം.
കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ വിദേശയാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഖജനാവ് ധൂര്‍ത്തടിക്കുന്നത് തടയുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേത്. സന്ദര്‍ശിക്കുന്ന ആള്‍ക്കല്ലാതെ രാജ്യത്തിനോ ഇന്ത്യക്കാര്‍ക്കോ എന്തെങ്കിലും ഗുണം കിട്ടുമോ എന്നാണ് നോക്കുക. ആ മാനദണ്ഡമനുസരിച്ച് കടകംപള്ളിയുടെ ചൈനീസ് സന്ദര്‍ശനം അനാവശ്യമാണ്. കടകംപള്ളിയെപ്പോലെ ഉത്തരവാദിത്വബോധമില്ലാത്ത ആളായതിനാല്‍ ചൈനയിലെത്തി വിടുവായത്തം പറയില്ലെന്ന് ഉറപ്പില്ല. അത് രാജ്യത്തിന്റെ നയതന്ത്ര ബന്ധങ്ങളെപ്പോലും ബാധിച്ചേക്കും. തനിക്ക് വിസ നിഷേധിച്ചു എന്നുപറഞ്ഞ് കടകംപള്ളി നടത്തിയ പ്രസ്താവനയ്ക്ക് ചൈനീസ് മാധ്യമങ്ങള്‍ വന്‍ പ്രാധാന്യം നല്‍കിയത് ശ്രദ്ധിക്കുക. നേരത്തെ ചൈനയില്‍ നടന്ന ബ്രിക്സ് രാജ്യങ്ങളിലെ തൊഴിലാളി സംഘടനകളുടെ സമ്മേളനത്തില്‍ സിഐടിയു ഉള്‍പ്പെടെയുള്ള ഇടത് സംഘടനകള്‍ ചൈനയ്ക്ക് അനുകൂലമായി സംസാരിച്ചതും ഇതിനോട് കൂട്ടിവായിക്കാം.
ഇന്ത്യ എതിര്‍ക്കുന്ന ചൈനയുടെ വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതിയെ പുകഴ്ത്തിയായിരുന്നു തൊഴിലാളി യൂണിയന് നേതാക്കളുടെ പ്രസംഗം. ഇവരുടെ നിലപാടിനെ പരിപാടിയില്‍ പങ്കെടുത്ത ബിഎംഎസ് ശക്തമായി എതിര്‍ത്തു. ദോക്ലാമില്‍ രണ്ടരമാസത്തിലേറെ ഇരുരാജ്യങ്ങളുടെയും സൈന്യം മുഖാമുഖം അണിനിരന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍നിന്നെത്തുന്ന ഒരു മന്ത്രി ചൈനയെ പ്രകീര്‍ത്തിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് അറിയാന്‍ വയ്യാത്തവരല്ല കേന്ദ്രം ഭരിക്കുന്നത്. ഇന്ത്യാ- ചൈന യുദ്ധ സമയത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചൈനീസ് താല്പര്യം പുറത്തുവന്നതാണ്. ചൈന ചൈനയുടേതും ഇന്ത്യ ഇന്ത്യയുടേതെന്നും പറയുന്ന പ്രദേശമെന്ന ഇഎംഎസിന്റെ പ്രസ്താവന കുപ്രസിദ്ധമാണല്ലോ. ദോക്ലാം പ്രശ്നത്തിലും സിപിഎം ചൈനക്കൊപ്പമായിരുന്നു.
പദവിയില്‍ താഴ്ന്ന ഉദ്യോഗസ്ഥനോടാണ് മന്ത്രി ചര്‍ച്ച നടത്തേണ്ടിയിരുന്നതെന്നും, അത് അഭിമാനകരമല്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമില്ലാത്ത പരിപാടിയില്‍ പങ്കെടുക്കാന്‍ പൊതുപണം ധൂര്‍ത്തടിക്കാന്‍ ആഗ്രഹിച്ചത് തെറ്റ്. അതിന് അനുമതി നല്‍കാതിരുന്നതിന് കേന്ദ്ര സര്‍ക്കാരിനെതിരെ പൂരപ്പാട്ട് നടത്തുന്നത് അല്പത്തവും. എല്ലാം ഈശ്വര നിശ്ചയമെന്ന് സമാധാനിക്കാന്‍ ദേവസ്വം മന്ത്രികൂടിയായ കടകംപള്ളിക്ക് കഴിയേണ്ടതല്ലേ. നരേന്ദ്രമോദിക്ക് വിസ നല്കരുതെന്നു പറഞ്ഞ് അമേരിക്കന്‍ പ്രസിഡന്റിന് കത്തെഴുതിയ സീതാറാം യെച്ചൂരിയുടെ പാര്‍ട്ടിക്കാരനായ മന്ത്രിക്ക് കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയില്‍ പോകാന്‍ അതേ മോദിയുടെ മുന്നില്‍ യാചിക്കേണ്ട അവസ്ഥ ദൈവനിശ്ചയമല്ലങ്കില്‍ പിന്നെ മറ്റെന്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: