ന്യൂദൽഹി: റോഹിങ്ക്യൻ മുസ്ലീമുകൾ കൂട്ടമായി ബംഗ്ലാദേശിലേക്ക് പ്രവഹിക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന ബംഗ്ലാദേശിന് ഇത്തരത്തിലുള്ള അഭയാർത്ഥി പ്രവാഹം ഏറെ വെല്ലുവിളി ഉയർത്തുന്നതാണ്. മുസ്ലീം ഭൂരിപക്ഷ രാജ്യമാണെങ്കിലും സാമ്പത്തിക മേഖലയിലെ പിന്നോക്കാവസ്ഥ വരുന്ന അഭയാർത്ഥികൾക്ക് നൽകേണ്ട പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് തടസമാകുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യ ബംഗ്ലാദേശിന് സഹായഹസ്തമായി രംഗത്തെത്തിയത്.
ആഗസ്ത് 25 മുതൽ മ്യാന്മറിൽ പട്ടാളവും റോഹിങ്ക്യ മുസ്ലീങ്ങളും തമ്മിൽ നടന്ന് കൊണ്ടിരിക്കുന്ന സംഘർഷത്തിൽ നിരവധി പേരാണ് കൊല്ലപ്പട്ടതും അഭയാർത്ഥികളായതും. അഭയാർത്ഥികളുടെ കൂടുതൽ പ്രവാഹം എത്തിച്ചേരുന്നത് ബംഗ്ലാദേശ്, തായ്ലൻഡ്, ഇൻഡോനേഷ്യ തുടങ്ങിയ സൗത്ത് ഏഷ്യൻ രാജ്യങ്ങളിലേക്കാണ്. ഇതിൽ ഭൂരിഭാഗം എത്തിച്ചേരുന്നത് ബംഗ്ലാദേശിലും. ഈ സാഹചര്യത്തിലാണ് ഇന്ത്യ ബംഗ്ലാദേശിന് ‘ഓപ്പറേഷൻ ഇൻസാനിയത്’ എന്ന പേരിൽ സഹായ പദ്ധതി രൂപികരിച്ചത്.
കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രാലയം ബംഗ്ലാദേശിനെ സഹായിക്കനമെന്നുള്ള തീരുമാനം കൈക്കൊണ്ടിരുന്നു. അഭയാർത്ഥികളുടെ പ്രാഥമിക ആവശ്യ സാമഗ്രികളായ അരി, എണ്ണ, പഞ്ചസാര, നൂഡിൽസ്, ബിസ്ക്കറ്റ്സ്, ഉപ്പ്, പയർ വർഗങ്ങൾ തുടങ്ങിയവ ബംഗ്ലാദേശിന് നൽകാനാണ് ഇന്ത്യ ഒരുങ്ങുന്നത്.
ഇന്ത്യൻ എയർഫോഴ്സിന്റെ വിമാനത്തിലാണ് ബംഗ്ലാദേശിലേക്ക് ആവശ്യസാധന സാമഗ്രികൾ എത്തിക്കുമെന്നത് ഇന്ത്യയെ സംബന്ധിച്ച് ഏറെ അഭിമാനിക്കാവുന്ന കാര്യമാണ്. ഏത് അടിയന്തര സാഹചര്യത്തിലും ബംഗ്ലാദേശിനെ സഹായിക്കാൻ ഇന്ത്യ ഒരുക്കമാണ്. അയൽരാജ്യങ്ങളുമായി മികച്ച ബന്ധം പുലർത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ബംഗ്ലാദേശിന്റെ പരിതാപകരമായ അവസ്ഥ മനസിലാക്കിക്കൊണ്ട് തന്നെയാണ് ഇന്ത്യയുടെ സഹായ പദ്ധതി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: