ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍ പറവൂരില്‍ നടത്തിയ പ്രസംഗം പ്രകോപനപരമാണെന്ന് കാണിച്ച് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തുപോലും. വി.ഡി. സതീശന് എംഎല്‍എയും ഡിവൈഎഫ്ഐയും നല്കിയ പരാതിയുടെ വെളിച്ചത്തില്‍, സംസ്ഥാനത്തിന് നിയമ ഉപദേശം നല്കുന്ന വ്യക്തികളുടെയും ഉദ്യോഗസ്ഥരുടെയും നിര്‍ദ്ദേശം മാനിച്ചാണത്രെ കേസ് എടുത്തിരിക്കുന്നത്.
ഡിവൈഎഫ്ഐയുടെ കാര്യം പോകട്ടെ, അവര്‍ ആദ്യമേ അങ്ങനെയാണ്. ബീഫ് കഴിച്ചുകഴിച്ച് ഉള്ള ബുദ്ധിയും പോയ അവസ്ഥയില്‍ അവര്‍ അങ്ങനെ ഒരു പരാതി നല്കിയില്ലെങ്കിലേ അദ്ഭുതമുള്ളൂ.
വി.ഡി. സതീശന് അത്യാവശ്യം അറിവും കഴിവുമുള്ള ഒരു എംഎല്‍എ എന്ന അഭിപ്രായം ഉണ്ടാക്കിയെടുത്തിരുന്നു. എന്നാല്‍ അതെല്ലാം ഈ ഒരൊറ്റ പരാതിയിലൂടെ കാറ്റില്‍ പറത്തിയിരിക്കുന്നു. ശശികല ടീച്ചറുടെ പ്രസംഗത്തില്‍ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നെന്ന് മനസ്സിലാക്കിയതിന്റെ വെപ്രാളമാണെന്ന് മനസ്സിലായി.
എന്നാല്‍ പോലീസിന് ഉപദേശം നല്കിയ നിയമവിദഗ്ദ്ധരുടെ നിയമസര്‍ട്ടിഫിക്കറ്റ് ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. ഒന്നുകില്‍ കള്ളസര്‍ട്ടിഫിക്കറ്റ്; അല്ലെങ്കില്‍ ഏതെങ്കിലും സ്വാശ്രയകോളജില്‍നിന്ന് കാശുകൊടുത്ത് നേടിയത്.
രാമചന്ദ്രന് പാണ്ടിക്കാട്,
ജില്ലാസെക്രട്ടറി, ഭാരതീയ വിചാരകേന്ദ്രം,
മലപ്പുറം
ഉഴുന്നാലിലിനെപ്പോലെ പാക്കിസ്ഥാനിലെ യുദ്ധത്തടവുകാരെയും മോചിപ്പിക്കണം
ഒരു സുവിശേഷപ്രവര്‍ത്തകന്റെ മോചനത്തിനുവേണ്ടി എല്ലാ പത്രമാധ്യമങ്ങളും രാഷ്ട്രീയ, സാമൂഹ്യ സാംസ്കാരിക നായകന്മാരും കുറെ കാലമായി ശബ്ദിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ യജ്ഞം സുഖപര്യവസായിയായതില്‍ അതിയായി സന്തോഷിക്കുന്നു.
രാഷ്ട്രം ശ്രദ്ധിക്കേണ്ട മറ്റൊരു വിഷയത്തിലേക്ക് വിരല്‍ ചൂണ്ടുവാനാണ് ഇതെഴുതുന്നത്.
ഭാരതാംബയുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്ന മഹനീയ യത്നത്തില്‍, 1965-1971 വര്‍ഷങ്ങളില്‍ നടന്ന യുദ്ധങ്ങളില്‍ നിയന്ത്രണാതീതമായ കാരണങ്ങളാല്‍ യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട് പാക്കിസ്ഥാന് ജയിലുകളില്‍ ജീവച്ഛവമായി കഴിയുന്ന 54 ധീരന്മാരായ സായുധസേനാംഗങ്ങള്‍ ഇന്നുമുണ്ട്. ഇതില്‍ ഒരാള്‍ മലയാളിയും നിലംബൂര് സ്വദേശിയുമായ ഫ്ളൈറ്റ് ലെഫ്റ്റനന്റ് മുരളീധരനാണ്.
ഇവരുടെ മോചനത്തിനായി ശ്രമിക്കണമെന്ന് ഒരു വിമുക്തഭട സംഘടനാപ്രവര്‍ത്തകനായ ഞാന്‍ പ്രധാന മന്ത്രിക്കും മറ്റും നിവേദനങ്ങളയച്ചിരുന്നു. രാജ്യരക്ഷാ മന്ത്രാലയം വസ്തുത നിഷേധിക്കുന്നില്ലെങ്കിലും, അവിടുത്തെ ജയിലുകള്‍ സന്ദര്‍ശിച്ച നമ്മുടെ ഒരു പ്രതിനിധിസംഘത്തിന് അവരെ കണ്ടെത്താനായിട്ടില്ലെന്നാണ് മറുപടി തന്നത്.
പാക്കിസ്ഥാനെപ്പോലുള്ള ഒരു രാഷ്ട്രത്തില്‍ കേവലം 54 യുദ്ധത്തടവുകാരെ ഒളിപ്പിക്കുക പ്രയാസമേറിയ കാര്യമല്ല. ആ വിശദീകരണം വിശ്വസനീയവുമല്ല.
1971-ലെ യുദ്ധത്തില്‍ കിഴക്കന്‍ മേഖലയില്‍ ശത്രുമുഖത്തുതന്നെ യുദ്ധരംഗത്ത് സേവനമനുഷ്ഠിച്ച ഒരു വിമുക്തഭടനാണ് ഞാന്‍. 1971 ലെ സര്‍ക്കാര്‍ ശ്രമിച്ചിരുന്നുവെങ്കില്‍ ഇവരെ നിഷ്പ്രയാസം തിരിച്ചുലഭിക്കുമായിരുന്നു.
93000 ത്തില്പരം യുദ്ധത്തടവുകാരെ നാം അവരെ തിരിച്ചേല്‍പ്പിച്ചു. ‘അതിഥി ദേവോ ഭവ’ എന്ന ആര്‍ഷസിദ്ധാന്തമനുസരിച്ച് പട്ടിണി കിടന്നിട്ടുപോലും ഞങ്ങളുടെ സൈന്യാധിപന് നല്കിയ ഉറപ്പ് പാലിക്കാനായി ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. അങ്ങനത്തെ ഞങ്ങളുടെ സഹോദരന്മാരെ പാക്കിസ്ഥാന് ജയിലില്‍നിന്നു മോചിപ്പിക്കാനായില്ല. ഈ ദുരന്തപര്‍വ്വത്തില്‍ ജന്മഭൂമിക്ക് വല്ലതും ചെയ്യുവാന്‍ കഴിയുമോ?
ക്യാപ്റ്റന്‍ കെ.വേലായുധന്
കണ്ണഞ്ചേരി, കോഴിക്കോട്
ആഹാരത്തേക്കാള്‍ സ്വാധീനം ചിന്തകള്‍ക്ക്
നല്ല ആഹാരങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് നല്ലതുതന്നെ. മനസ്സില്‍ നല്ല ചിന്തകളോടെയിരിക്കുന്നതാണ് ഏറെ നന്ന്. ചിന്താവിവശനായിരിക്കുന്ന ഒരുവന് എത്ര നല്ല ആഹാരവും ചവറുപോലെയേ അനുഭവപ്പെടൂ. മനസ്സുതന്നെയാണ് എല്ലാറ്റിനും കാര്യം.
വെറും വെള്ളവും ഉണക്കപ്പഴങ്ങളുംകൊണ്ട് യോഗികള്‍ എത്രയോ മാസങ്ങള്‍ ധ്യാനനിരതരായി ഇരിക്കുന്നത് നാം കാണുന്നു. അവരുടെ ആരോഗ്യത്തിന് ഒരു കുഴപ്പവും കാണുന്നുമില്ല.
മനസ്സ് ശാന്തമായിരിക്കുമ്പോള്‍ ശരീരവ്യാപാരങ്ങളെല്ലാം നന്നായിത്തന്നെ നടക്കും. അശാന്തമായ മനസ്സ് ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. വേണ്ടാത്ത ദ്രാവകങ്ങള്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടും.
അത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും, കുടലിന്റെ പ്രവര്‍ത്തനത്തെയും, തലച്ചോറിന്റെ പ്രവര്‍ത്തനത്തെയുമൊക്കെ പ്രതികൂലമായിത്തന്നെ ബാധിക്കും. നഗരങ്ങളില്‍ പാര്‍ക്കുന്നവര്‍ക്ക് അസുഖംകൂടാനുള്ള കാരണങ്ങളിലൊന്ന് ഈ ധൃതിപിടിച്ച ജീവിതംതന്നെ.
ജോലിസംബന്ധമായ സംഘര്‍ഷങ്ങള്‍ ഉള്ളവര്‍ക്ക് ഒരിക്കലും ദഹനപ്രക്രിയ ശരിയായി നടക്കില്ല.
വൃക്കകളും ശരിയായി പ്രവര്‍ത്തിച്ചു എന്നുവരില്ല. പരീക്ഷ അടുക്കുമ്പോള്‍ കുട്ടികള്‍ മെലിയുന്നത് കാണാറില്ലേ. എത്ര ആഹാരം കഴിച്ചാലും മനസ്സ് ശാന്തമല്ലെങ്കില്‍ ശരീരപോഷണം ലഭിക്കില്ല. ഏതു പരിതഃസ്ഥിതിയിലും മനസ്സിനെ ശാന്തമാക്കി നിര്‍ത്താന്‍ കഴിയുന്നവനാണ് ബുദ്ധിമാന്. അവന് വാക്കിലും പ്രവൃത്തിയിലും നിയന്ത്രണം പാലിക്കാനാവും.
അത് ഭാവിപ്രവര്‍ത്തനങ്ങളെ ബാധിക്കാനും നന്മകള് ഭവിക്കാനും കാരണമാവും. ചുണ്ടില്‍ സദാ ഒരു പുഞ്ചിരി നിലനിര്‍ത്താന്‍ കഴിയുന്നവന് സകല പ്രതിബന്ധങ്ങളേയും ജയിച്ചു മുന്നേറും.
കെ. എം. സുധാകരന്, തൊടുപുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: