രാഷ്ട്രീയ തിമിരം ബാധിച്ച കപട മതേതര-രാഷ്ട്രീയ നേതാക്കള്‍ സൃഷ്ടിക്കുന്ന അര്‍ത്ഥമില്ലാത്ത വിവാദങ്ങളാണ് കേരളത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നത്. പക്ഷപാതപരമായ മാധ്യമപ്രവര്‍ത്തന രീതി സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ ഇതിന് വളം വയ്ക്കുകയും ചെയ്യുന്നു.
ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളും, തുടര്‍ന്നുണ്ടായ പോലീസ് നടപടികളും ഈ കൂട്ടായ ആസൂത്രണത്തിന്റെ ഫലമാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ കരുനീക്കങ്ങള്‍ക്ക് പിണറായി വിജയന് നേതൃത്വം നല്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ എല്ലാ ഒത്താശയും ചെയ്യുകയാണ്. ദേശീയ തലത്തില്‍ ബംഗാള്‍ മോഡലില്‍ ഇരുപാര്‍ട്ടികളും സഖ്യത്തിന് ശ്രമിക്കുകയാണല്ലോ. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് ഇതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പോവുകയാണ്.
പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ജനസമൂഹത്തോട് തുടര്‍ച്ചയായി സംവദിച്ചുകൊണ്ടാണ് കെ.പി. ശശികല ടീച്ചര്‍ എന്ന നേതാവ് ഉയര്‍ന്നുവന്നത്. മതേതരത്വത്തിന്റെ പൊയ്മുഖമണിഞ്ഞ് വര്‍ഗ്ഗീയ-ഭീകരവാദ ശക്തികളെ പ്രീണിപ്പിക്കുന്ന നേതാക്കളുടെ തനിനിറം അതോടെ പുറത്തായി. അധികാരവും അര്‍ത്ഥവും പങ്കുവെച്ച് പരസ്പര സഹായികളായി അണിയറയ്ക്കുള്ളില്‍ സഹശയനം നടത്തുന്ന രാഷ്ട്രീയ നേതൃത്വങ്ങളുടെയും മതഭീകരശക്തികളുടെയും സുഖനിദ്രയില്‍ ടീച്ചറുടെ വാക്കുകള്‍ ഞെട്ടലുളവാക്കുന്നു. ഹൈന്ദവ നേതൃത്വത്തില്‍ അവരോധിതയായ ശശികല ടീച്ചറെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് ഇല്ലാതാക്കാനുള്ള ശ്രമമാണ് പറവൂരില്‍ പൊളിഞ്ഞുവീണത്. ജനസഹസ്രങ്ങളുടെ ആത്മാര്‍ത്ഥമായ പിന്തുണയുടെ കരുത്തില്‍ ഉയര്ന്നുനില്ക്കുന്ന നേതൃത്വത്തിനെതിരെ ചലിയ്ക്കുന്ന ഒളിയമ്പുകളുടെ മുനകള്‍ നിരന്തരമായി ഒടിഞ്ഞുവീഴുന്നു.
കോണ്‍ഗ്രസ് ഭരണത്തിലുള്ള കര്‍ണ്ണാടകയില്‍ എഴുത്തുകാരും സാമൂഹ്യ പ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും കൊല്ലപ്പെടുന്നു. നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം.എം. കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല. ഉത്തരവാദപ്പെട്ട ഹിന്ദു സംഘടനകളെ കരിവാരിത്തേയ്ക്കാനുള്ള ഗൂഢലക്ഷ്യത്തോടെ കോണ്‍ഗ്രസ് ഈ ക്രൂരമായ കൊലപാതകങ്ങളെ അവസരമാക്കുന്നു. കൊലപാതകത്തിന് പിന്നിലെ കറുത്ത ശക്തികളെ പുറത്തുകൊണ്ടുവന്നാല്‍ ആര്‍എസ്എസിനെയും ബിജെപിയെയും കുറ്റപ്പെടുത്താനുള്ള കോണ്‍ഗ്രസ്-സിപിഎം ശ്രമത്തിന് തിരിച്ചടിയാവും. ഈ രാഷ്ട്രീയ കൗശലത്തെയാണ് പറവൂരില്‍ ശശികലടീച്ചര്‍ ഗൗരീലങ്കേഷ് കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ തുറന്നുകാട്ടിയത്. എഴുത്തുകാര്‍ക്കെതിരെ കൊലവിളി നടത്തിയെന്ന കുപ്രചാരണം ടീച്ചര്‍ക്കെതിരെ അതോടെ ഉയര്‍ന്നു. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ശശികലടീച്ചറുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം പുറത്തുവന്നതോടെ ടീച്ചറെ ജയിലിലടയ്ക്കാന്‍ തുനിഞ്ഞിറങ്ങിയവരുടെ ആവനാഴികള്‍ ശൂന്യമായി.
പറവൂരിലെ സംഘടിത ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യംവച്ച് കെപിസിസി വൈസ് പ്രസിഡന്റ് നടത്തിയ കുടില നീക്കത്തിനാണ് പറവൂര്‍ സാക്ഷിയായത്. 35 ശതമാനത്തോളം വരുന്ന ന്യൂനപക്ഷ വോട്ടുകള്‍ നേടിയെടുക്കാന്‍ വേണ്ടി സത്യത്തെ കുഴിച്ചുമൂടാന്‍ ഇന്ന് കോണ്‍ഗ്രസിന് നാണമില്ല. എന്നാല്‍ ന്യൂനപക്ഷ സമൂഹത്തിലെ പുരോഗമന ചിന്താഗതിക്കാര്‍ ഈ കുറുക്കന് കൗശലത്തെ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്.
എഴുത്തോ നിന്റെ കഴുത്തോ എന്ന കവിയുടെ ചോദ്യം ഉയര്‍ന്നത് അടിയന്തരാവസ്ഥയുടെ നാളുകളിലാണ്. ഇരുള് മൂടിയ ആ കാലത്ത് ആവിഷ്കാരത്തിനെന്നല്ല ജീവിക്കാന്‍ പോലും സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ഫാസിസത്തിന്റെ ദുര്ദേവതയെ ആരാധിക്കുന്ന കോണ്‍ഗ്രസ്സുകാര്‍ക്ക് ഹൈന്ദവ നേതൃത്വത്തിന്റെ സാംസ്കാരിക ബോധത്തെ തിരിച്ചറിയാനാവില്ല.
തകര്‍ന്നുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സിലെ, ജനപിന്തുണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നേതാക്കളുടെ മരണവെപ്രാളമാണ് ശശികലടീച്ചര്ക്കെതിരായ യുദ്ധപ്രഖ്യാപനം. സത്യത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റെയും വസ്തുതകളുടെയും പിന്‍ബലമില്ലാത്ത ആരോപണങ്ങള്‍ക്ക് അധികായുസ്സുണ്ടാവില്ല. പരിശുദ്ധവും സുതാര്യവും ആത്മാര്‍ത്ഥവുമായ പൊതുപ്രവര്‍ത്തനത്തിന്റെ മഹദ് പാരമ്പര്യത്തിന് മുന്നില്‍ അഴിമതിയുടെയും അധികാര മോഹത്തിന്റെയും അസഹിഷ്ണുതയുടെയും ഖദറുടുപ്പുകള്ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്ന് കാലം തെളിയിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: