ലേഖനത്തോടൊപ്പം ഫോണ്‍ നമ്പര്‍ ചേര്‍ക്കാന്‍ തുടങ്ങിയ ശേഷം ഇതിനോടകം കുറേപ്പേര് വിളിച്ചുസംസാരിക്കുകയുണ്ടായിട്ടുണ്ട്. കൂടുതലും അതീന്ദ്രിയമായി എന്തെങ്കിലും അനുഭവമുണ്ടായിട്ടുള്ളവരാണ് വിളിച്ചിട്ടുള്ളത്. ഈ എഴുത്തിലും അതീന്ദ്രിയതയ്ക്ക് അല്പം മുന്‍തൂക്കം ഉണ്ടല്ലോ. അല്ലാതെ പറ്റുകയുമില്ല എന്നതാണ് വാസ്തവം. രണ്ടുപേര്‍ എന്നെ കണക്കിനു ശകാരിച്ചിട്ടുമുണ്ട്. സാമൂഹ്യപ്രസക്തി ഇല്ല എന്നതായിരുന്നു ഒരാളുടെ വാദം. ആയിരിക്കാം. പ്രകടമായ സാമൂഹ്യപ്രസക്തി ഇല്ലെങ്കിലും കുറെപ്പേര്‍ക്ക് താല്പര്യം ഉണ്ടെന്നതുകൊണ്ടാണല്ലോ ഈ പത്രം എന്നെ എഴുതാന്‍ അനുവദിക്കുന്നത്. ഇതു നാല്പത്തിയെട്ടാം ലേഖനം. അമ്പതില്‍ നിര്‍ത്തുകയുമാണ്.
രണ്ടാമത്തെ ആള് എന്നെ കൂലിയെഴുത്തുകാരിയെന്നു വിളിച്ചു. ഞാന്‍ ഞാന്‍ എന്ന് എപ്പോഴും പറയുന്നത് അഹങ്കാരമാണെന്നും പറഞ്ഞു. ഞാന്‍ ക്ഷോഭിക്കയും ചെയ്തു. അനുഭവങ്ങളെ അടിസ്ഥാനമാക്കി ആശയവിനിമയം നടത്തുമ്പോള്‍ ‘ഞാന്‍’ മറഞ്ഞിരിക്കുന്നത് ശരിയല്ല. പാണ്ഡിത്യം നിറഞ്ഞ ലേഖനങ്ങളിലാണു’ഞാന്‍ ‘ വരുന്നത് ഉചിതമല്ലാത്തത്. ബ്രാഹ്മണ്യം ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുന്നു എന്നാണു ആരോപണം. സത്യത്തിനു വിരുദ്ധമായ വര്‍ത്തമാനമായിരുന്നു അത്. ഏതെങ്കിലും ജാതിയിലോ മതത്തിലോപെട്ട ആരും അവരുടെ താല്പര്യത്തിനനുസരിച്ച് എന്നെ എന്തെങ്കിലും പറഞ്ഞെഴുതിച്ചിട്ടില്ല, ഇതുവരെ. എന്റെ ഗുരു ( ശ്രീ കരുണാകര ഗുരു ) സ്ഥാപിച്ച ആശ്രമവുമായും എന്റെ എഴുത്തിനെ പറ്റി ചര്‍ച്ചചെയ്തിട്ടില്ല. ഗുരുതത്ത്വത്തെ എന്റെ ധാരണകളുടെ ( ഗുരുസമ്പര്ക്കത്തില് നിന്നും എന്റെ കഴിവോളം മനസ്സിലാക്കിയത് ) വെളിച്ചത്തില്‍ ഒന്നു നോക്കിക്കാണാന്‍ ശ്രമിച്ചു എന്നു മാത്രം.
‘ബട്ടര്‍ ഫ്ളൈ ഇഫക്റ്റ്’ എന്ന ഒരു സിദ്ധാന്തം ഉണ്ട്. ന്യൂ മെക്സിക്കോയില്‍ ഒരു പൂമ്പാറ്റ ചിറകനക്കുന്നത് ചൈനയില്‍ ഒരു ചുഴലിക്കാറ്റിനു കാരണമാകും എന്നാണു ഈ സിദ്ധാന്തം പറയുന്നത്. സമയം ഏറെ എടുത്തേക്കാം പക്ഷെ ഈ കണ്ണിചേരല്‍ യഥാര്ത്ഥമാണത്രെ. അതായത്, എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇങ്ങനെയാണു പ്രകൃതിയുടെ പ്രവര്‍ത്തനം എന്നിരിക്കെ നമ്മള് ഓരോരുത്തരും ചെയ്യുന്ന ഓരോ പ്രവൃത്തിക്കും എന്തു ഫലങ്ങളാണുണ്ടാവുക എന്ന് ദൈവത്തിനുമാത്രമേ അറിയൂ.
ദൈവത്തിനെ പോലെ അല്ലെങ്കില്‍ സാധാരണ മനുഷ്യരുടെ കഴിവുകള്‍ക്കുപരിയായി ഈ പരസ്പരബന്ധങ്ങളും നിരന്തര പരിണതികളും അറിയുന്നവനാണ് ഗുരു. അതറിഞ്ഞ് പ്രവര്‍ത്തിക്കാനും സന്ദര്‍ഭത്തിന്റെ ആവശ്യം പോലെ കഴിയുന്നവനാണു ഗുരു. പ്രകൃതി ഗുരുവിന്റെ ഇച്ഛയറിഞ്ഞ് നില്ക്കുന്നു. ഗുരുവാകട്ടെ അറിവായി നില്‍ക്കുകയാണ്. ദേവീദേവന്മാരുടെ അവസ്ഥ കടക്കുന്ന ഗുരു സത്യലോകത്തിലേക്ക് കടക്കുന്നു. ഒരു വസ്തുവിനെയോ പ്രവൃത്തിയെയോ കാലത്തെയോ അറിയാന്‍ അയാള്‍ക്ക് നിമിഷാര്‍ദ്ധം പോലും വേണ്ട.
ദേവീദേവന്മാരുടെ അവസ്ഥ കടന്ന ജ്ഞാനികളുടെ ഒരുദാഹരണം ഓര്‍മ്മ വരുന്നു. ഭൃഗുമഹര്‍ഷി. ത്രിമൂര്‍ത്തികളിലൊരാളായ (ഏറ്റവും ഉയര്‍ന്ന ദേവന്മാര് അവരാണല്ലോ) വിഷ്ണുവിനോട് ഒരിക്കല്‍ ഭൃഗുമഹര്‍ഷി നീചശക്തികളില്‍ നിന്ന് തന്റെ യാഗം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുവത്രെ. വിഷ്ണു സഹകരിച്ചില്ല. പത്തുജന്മമെടുക്ക് നീ എന്ന് മഹര്‍ഷി ശപിച്ചുപോലും. അതിന്റെ ഫലമായിട്ടാണു വിഷ്ണുവിനു പത്തു ജന്മം (ദശാവതാരം) എടുക്കേണ്ടിവന്നത് എന്ന കഥയില്‍ മഹര്‍ഷിമാരുടെ ഔന്നത്യത്തിന്റെ പൊരുള്‍ അടങ്ങിയിരിക്കുന്നു.
ബ്രഹ്മാവ് ഭൃഗുവിനെ ബഹുമാനിക്കാത്തത് കൊണ്ട് ബ്രഹ്മാവിനും കിട്ടി ശാപം. നിനക്ക് ആരാധന കിട്ടാതെയാവട്ടെ എന്നാണു ആ ശാപം. ശിവനും കിട്ടിയിട്ടുണ്ട് ശാപം. കൈലാസത്തില്‍ ഭൃഗു ചെന്നപ്പോള്‍ നന്ദി ശിവനെ കാണുവാന്‍ സമ്മതിച്ചില്ല. അപ്പോള്‍ ശിവപാര്‍വതിമാര്‍ ഒന്നിച്ച് അവരുടെ മുറിയിലായിരുന്നു. ഋഷിയുടെ കോപം കൊണ്ടാണത്രെ ശിവപ്രതിമ ലിംഗരൂപത്തില്‍ ആരാധിക്കപ്പെടുന്നത്. വിഷ്ണുവിനു കിട്ടിയത് ഒരു ചവിട്ടാണ് ഭൃഗു വൈകുണ്ഠത്തില്‍ ചെന്നപ്പോള്‍ ആ ദേവന് ഉറങ്ങുന്നു. ഇഷ്ടപ്പെടാഞ്ഞിട്ടായിരുന്നു ചവിട്ട്. അതിന്റെ അടയാളമാണു കൊണ്ടാടപ്പെട്ട’ശ്രീവത്സം’.
മറ്റൊരു വിഖ്യാതമായ കഥയും ഇവിടെ ചേര്‍ത്തു വായിക്കാവുന്നതാണ്. അത്രി മഹര്‍ഷിയുടെ പത്നി ത്രിമൂര്‍ത്തികള്‍ക്ക് ആതിഥ്യം നല്കിയ കഥ. ത്രിമൂര്‍ത്തികളുടെ പത്നിമാരായ ലക്ഷ്മി, പാര്‍വതി, സരസ്വതിമാര്‍ തമ്മില്‍ ആരാണു ഏറ്റവും മികച്ച പതിവ്രത എന്നൊരു തര്‍ക്കം നടക്കുമ്പോള്‍ നാരദമഹര്‍ഷി അവിടെയെത്തി. ഏറ്റവും ശ്രേഷ്ഠയായ പതിവ്രത അത്രിമഹര്‍ഷിയുടെ പത്നി അനസൂയ ആണെന്ന് മഹര്‍ഷി പറഞ്ഞത് അവര്‍ക്കത്ര രുചിച്ചില്ല. അവര്‍ ഭര്ത്താക്കന്മാരോട് അനസൂയയെ വഴിതെറ്റിക്കാന്‍ ആവശ്യപ്പെട്ടു.
മനസ്സില്ലാമനസ്സോടെയാണെങ്കിലും മൂന്നു ദേവന്മാരും യുവസന്യാസിമാരുടെ വേഷത്തില്‍ അത്രിയുടെ ആശ്രമത്തില്‍ അദ്ദേഹമില്ലാത്ത അവസരം നോക്കി ചെന്ന് തങ്ങള്‍ക്ക് വിശക്കുന്നുവെന്നറിയിച്ചു. അനസൂയ ഭക്ഷണം വിളമ്പാന്‍ തുടങ്ങിയപ്പോള്‍ അവര്‍ പറഞ്ഞു; വസ്ത്രമില്ലാതെ വിളമ്പിയാലേ തങ്ങള്‍ക്ക് കഴിക്കാന്‍ പാടുള്ളൂ എന്ന്. തന്റെ തപോബലം കൊണ്ട് അനസൂയ ആരാണതിഥികള്‍ എന്നു മനസ്സിലാക്കി. സങ്കല്പം കൊണ്ട് അവരെ ശിശുക്കളാക്കി അവര്‍ ആവശ്യപ്പെട്ടപോലെ വസ്ത്രമില്ലാതെ അവരെ ഊട്ടി. അത്രി മഹര്‍ഷി തിരികെ വന്ന് മൂന്ന് ഓമനക്കുഞ്ഞുങ്ങളെ കണ്ട് പെട്ടെന്ന് അത്ഭുതപ്പെട്ടുപോയി. കാര്യം മനസ്സിലാക്കി അവരെ തിരിച്ച് മുതിര്‍ന്നവരാക്കി.
സപ്തര്‍ഷിമാരില്‍ പെട്ട തേജോമയന്മാരാണു ഭൃഗുവും അത്രിയും. മേല്പറഞ്ഞ മിത്തുകളെ അക്ഷരാര്‍ത്ഥത്തില്‍ സത്യമായി നമുക്ക് കാണാന്‍ പറ്റില്ല. എങ്കിലും അതില്‍ ഉള്‍ച്ചേര്‍ന്നു നില്ക്കുന്ന സത്യത്തെ കാണാതിരിക്കാനും പറ്റില്ല. പരിണാമചക്രത്തില്‍ ആവര്‍ത്തിച്ചുനിവര്‍ത്തിച്ച് ഒടുവില്‍ ഏറ്റവും ഉന്നതമായ അറിവിന്റെ ലോകത്തിലെത്തിയ മഹാത്മാക്കള്‍ ദേവീ ദേവന്മാരെക്കാളും ത്രിമൂര്‍ത്തികളെക്കാളും ഉയര്‍ന്നു നില്ക്കുന്നു എന്നതാണു മറഞ്ഞുകിടക്കുന്ന സത്യം. ദേവീദേവന്മാരുടെ തലങ്ങള്‍ കടന്ന് വളരെ ഉയര്‍ന്നു നില്ക്കുന്ന ഋഷിതേജസ്സാണ് എന്റെ ഗുരുവും എന്നാണെന്റെ അറിവും വിശ്വാസവും.
ഫോണ്‍: 9961059304
പ്രതികരിക്കാൻ ഇവിടെ എഴുതുക: