പതിനെട്ടു മാസം നീണ്ട കാത്തിരിപ്പിനും മോചന ശ്രമങ്ങള്‍ക്കുമൊടുവില്‍ ഭീകരരുടെ തടവില്‍നിന്ന് മലയാളിയായ ഫാ. ടോം ഉഴുന്നാലിലിന് മോചനം സാധ്യമായിരിക്കുന്നു. മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയിലെ അംഗമായിരുന്ന ഫാ. ടോം യെമനിലെ ഹുതി വിമതരുടെ തടവിലായ 2015 മാര്‍ച്ച് 4 മുതല്‍ കേന്ദ്രസര്‍ക്കാര്‍, വത്തിക്കാന്‍, ഒമാന്‍ സര്‍ക്കാര്‍ എന്നിവരുടെ നിരന്തര പരിശ്രമം ഈ മോചനത്തിന് പിന്നിലുണ്ട്. ഫാ.ടോം ഉഴുന്നാലിലും ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരും നയതന്ത്ര ഇടപെടലുകളില്‍ നന്ദി അറിയിക്കുമ്പോഴും കേന്ദ്രസര്‍ക്കാരിനെ മോശമാക്കാന്‍ മനപ്പൂര്‍വ്വമുള്ള ശ്രമം മലയാള മാധ്യമങ്ങളുടെ ഭാഗത്തു നിന്നുണ്ടായത് പാപ്പരത്തമാണ്.
നിഷ്പക്ഷരെന്ന് സ്വയം അവകാശപ്പെടുന്ന മാധ്യമങ്ങള്‍ പോലും തീരെ നിലവാരം കുറഞ്ഞ രീതിയില്‍ വാര്‍ത്തകള്‍ ചമച്ചത് രാജ്യചരിത്രത്തിലെ ഏറ്റവും മികച്ച വിദേശകാര്യ മന്ത്രാലയത്തിനെതിരെയായി എന്നോര്‍ക്കണം. രാഷ്ട്രീയ അന്ധത ബാധിച്ച മാധ്യമ സമൂഹം കേരളത്തിന് എത്രമാത്രം പ്രയോജനം ചെയ്യുമെന്ന് അവര്‍തന്നെ ചിന്തിക്കട്ടെ.
ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് ഏറ്റവുമധികം പ്രശംസ ലഭിച്ച നടപടിയായിരുന്നു ഓപ്പറേഷന് രാഹത്ത് എന്ന പേരിലറിയപ്പെട്ട യെമന്‍ രക്ഷാദൗത്യം. 2015 ഏപ്രില്‍ 10ന് രക്ഷാ നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ യെമനില്‍നിന്ന് രക്ഷപ്പെടുത്തിയത് ഇന്ത്യയടക്കം 42 രാജ്യങ്ങളിലെ 5,600 പേരെയാണ്. 4,640 ഇന്ത്യന്‍ പൗരന്മാര്ക്കൊപ്പം പാക്കിസ്ഥാനും ചൈനയുമടക്കമുള്ള 41 വിദേശ രാജ്യങ്ങളിലെ 960 പേരെയും കേന്ദ്രസര്‍ക്കാര്‍ യെമനില്‍ നിന്ന് രക്ഷപ്പെടുത്തി.
കേന്ദ്രവിദേശകാര്യസഹമന്ത്രിയും, മുന്‍ കരസേനാ മേധാവിയുമായ ജനറല്‍ വി.കെ സിങ്ങിനായിരുന്നു രക്ഷാ ദൗത്യത്തിന്റെ ചുമതല. നാവികസേനയും വ്യോമസേനയും യെമനിലെത്തി പൗരന്മാരെ സുരക്ഷിതമായി തിരികെ എത്തിച്ചപ്പോള്‍ ആഗോള മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്തി. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ മാര്‍ച്ച് മാസംതന്നെ യെമനിലെ എംബസികള്‍ അടച്ചുപൂട്ടി രാജ്യം വിട്ടിട്ടും ഇന്ത്യന്‍ എംബസിയും രക്ഷാ പ്രവര്‍ത്തകരും യെമനില്‍ തുടരുകയായിരുന്നു. സ്വന്തം പൗരന്മാരോട് ഇന്ത്യന്‍ എംബസിയെ സമീപിക്കാന്‍ അമേരിക്ക നിര്‍ദ്ദേശിച്ചതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 18 പ്രത്യേക വിമാനങ്ങളും ഐഎന്‍എസ് സുമിത്ര അടക്കമുള്ള യുദ്ധക്കപ്പലുകളും യെമന്‍ ദൗത്യത്തിന് ഉപയോഗിക്കപ്പെട്ടു.
ഇത്ര വലിയ രക്ഷാ ദൗത്യം പൂര്‍ത്തിയാകുമ്പോഴും ഫാ. ടോമിനെ എവിടെയാണ് തടവില്‍ പാര്‍പ്പിച്ചതെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതോടെ നയതന്ത്ര കാര്യാലയം പൂട്ടിയതിനാല്‍ സൗദിയുടേയും ഒമാന്റെയും സഹായം തേടുക മാത്രമായിരുന്നു പിന്നീടുള്ള വഴി.
വിമതരും സൗദിയുടെ സഹായത്തോടെ യെമന്‍ സര്‍ക്കാരും യുദ്ധം തുടര്‍ന്നതോടെ മോചന ശ്രമങ്ങള്‍ അനിശ്ചിതത്വത്തിലായി. ഇതിനിടെ നിരവധി തവണ ഉഴുന്നാലില്‍ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചു. എന്നാല്‍ അപ്പോഴെല്ലാം അദ്ദേഹം സുരക്ഷിതനാണെന്നും, മോചന ശ്രമം തുടരുകയാണെന്നുമുള്ള വ്യക്തമായ വിവരം നല്കാന് കേന്ദ്രസര്‍ക്കാരിന് സാധിച്ചു. നിരവധി തവണ പാര്‍ലമെന്റിലടക്കം ഇക്കാര്യത്തില്‍ ചെയ്ത കാര്യങ്ങളും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വിശദീകരിച്ചിരുന്നു. ഇതിനിടെ ഇന്ത്യയും മാര്‍പ്പാപ്പയും തന്റെ മോചനത്തിനായി ശ്രമിക്കുന്നില്ലെന്ന ഫാ. ടോമിന്റെ വീഡിയോയും കഴിഞ്ഞ വര്‍ഷം അവസാനം പുറത്തുവന്നു. ഇതേ തുടര്‍ന്ന് വിദേശകാര്യമന്ത്രാലത്തിലെ സെക്രട്ടറി അമര്‍ സിന്‍ഹയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തെ നിയോഗിച്ച് യെമനുമായും ഹുതി വിമതരുമായും സൗഹൃദത്തിലുള്ള രാഷ്ട്രത്തലവന്മാരെ സമീപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തു. ജുലൈയോടെ ഫാ. ഉഴുന്നാലില്‍ സുരക്ഷിതനാണെന്ന് യെമന്‍ ഉപപ്രധാനമന്ത്രി അറിയിച്ചതോടെ മോചന ശ്രമങ്ങള്‍ വീണ്ടും സജീവമാക്കി.
തന്റെ മോചനത്തിന് നിരന്തരം പരിശ്രമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വിദേശകാര്യമന്ത്രാലയത്തിലും ഉഴുന്നാലില്‍ പ്രത്യേക നന്ദി അറിയിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി വത്തിക്കാനിലുള്ള ഫാ. ടോം സംസാരിക്കുകയും ചെയ്തു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ടോമിന്റെ മോചനക്കാര്യത്തില്‍ യാതൊന്നും ചെയ്തില്ലെന്നും, ഒമാന്‍ സര്‍ക്കാരിനു മാത്രമാണ് ഇക്കാര്യത്തില്‍ നേട്ടം അവകാശപ്പെടാനുള്ളതെന്നുമുള്ള പ്രചാരണമാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ നടത്തിയത്. യെമനില്‍നിന്ന് 5,600 പൗരന്മാരെ സുരക്ഷിതരായി തിരികെ എത്തിച്ച ഒരു സര്‍ക്കാരിനെയാണ് ഇക്കാര്യത്തില്‍ സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെ ചില മാധ്യമങ്ങള്‍ മോശമായി ചിത്രീകരിച്ചത്.
എന്നാല്‍ ഇതിനൊക്കെ മറുപടി നല്‍കുക മോദി സര്‍ക്കാരിന്റെ കീഴ്വഴക്കവും രീതികളുമല്ല. യെമനില്‍നിന്ന് ഇനിയും മോചിതരാവാനുള്ള തൊഴിലാളികളെ രക്ഷക്കാനുള്ള പരിശ്രമങ്ങള്‍ തുടരുന്ന കേന്ദ്രസര്‍ക്കാരിനൊപ്പമാണ് ബഹുഭൂരിപക്ഷം ജനങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: