തൊടുപുഴ: ഭവന നിര്‍മ്മാണത്തിന്റെ ഫണ്ട് മുടങ്ങി, ഒറ്റയാള്‍ സമരവുമായി പട്ടികജാതി യുവാവ് ഓഫീസ് പടിക്കല്‍. ഗതികെട്ട് പേപ്പറുകള്‍ തയ്യാറാക്കി നല്കി ഉദ്യോഗസ്ഥര്‍ തലയൂരി.
ഇടവെട്ടി മണ്ണാറമറ്റത്തില്‍ സുരേഷ് കണ്ണനാണ് കോലാനിയില്‍ പ്രവര്‍ത്തിക്കുന്ന തൊടുപുഴ ബ്ലോക്ക് പട്ടികജാതി വികസന വകുപ്പ് ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരവുമായി എത്തിയത്. സംഭവത്തെപ്പറ്റി സുരേഷ് പറയുന്നതിങ്ങനെ: ജൂണിലാണ് താന്‍ തൊണ്ടിക്കുഴ കൂവക്കുന്നില്‍ പട്ടികജാതി വികസന വകുപ്പിന്റെ ധനസഹായം ഉപയോഗിച്ച് സ്ഥലം വാങ്ങുന്നത്. തുടര്‍ന്നാണ് ഇവിടെ ഭവന പദ്ധതിയില്‍ പെടുത്തിയുള്ള 3 ലക്ഷം രൂപ ഗ്രാന്റ് ഉപയോഗിച്ച് ഭവന നിര്‍മ്മാണം ആരംഭിച്ചത്. ആദ്യ രണ്ട് ഘട്ടത്തില്‍ 45000, 90000 എന്നിങ്ങനെ പണം ലഭിച്ചിരുന്നു.
എന്നാല്‍ വാര്‍ക്കയുടെ ഘട്ടമായപ്പോള്‍ ഇത് മുടങ്ങുകയായിരുന്നു. രണ്ടരമാസമായി താന്‍ ഓഫീസുകള്‍ കയറി ഇറങ്ങുന്നുവെന്നും തീരുമാനമാകാതെ വന്നതോടെയാണ് നിരാഹാര സമരവുമായി രംഗത്തെത്തിയതെന്നും അദ്ദേഹം പറഞ്ഞു. 1.20 ലക്ഷം രൂപയാണ് വാര്‍ക്കയ്ക്കായി കിട്ടാനുള്ളതെന്നും ഇതുമായി ബന്ധപ്പെട്ട് പട്ടികജാതി ഓഫീസറെ സമീപിച്ചപ്പോള്‍ മൂലമറ്റത്തെ ജില്ലാ ഓഫീസുമായി ബന്ധപ്പെടാനാണ് അറിയിച്ചത്. ഇവിടെ നേരിട്ടെത്തി കാര്യം തിരക്കിയെങ്കിലും ബ്ലോക്ക് ഓഫീസില്‍ നിന്നാണ് ഇത് നല്‍കുന്നതെന്നാണ് അറിയിച്ചത്.
തന്റെ വാര്‍ഡിലെ പ്രമോര്‍ട്ടറെ ഇതുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോള്‍ അധിക്ഷേപിക്കുന്ന തരത്തിലുള്ള നിലപാടാണ് സ്വീകരിച്ചതെന്ന് സുരേഷ് ആരോപിക്കുന്നു. പണിയ്ക്കായുള്ള സിമന്റ് ഇഷ്ടിക കടമായി വാങ്ങിയതാണെന്നും പണിയുടെ ഭാഗമായി വാങ്ങിവച്ചിരുന്ന 100 കിലോ കമ്പിയും 20 ചാക്ക് സിമന്റും നശിച്ചതായും അദ്ദേഹം പറഞ്ഞു.
മഴമൂലം സിമന്റ് കട്ടയിലാകെ പായലും പിടിച്ചിട്ടുണ്ട്. പണം നല്‍കാമെന്ന് പറഞ്ഞ് പല തവണ പറ്റിച്ചതോടെയാണ് ഇന്നലെ രാവിലെ 10ന് ഓഫീസിലെത്തി സത്യാഗ്രഹം ആരംഭിച്ചത്. സ്ഥലത്തെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ ഇവിടെ നിന്നും ഓഫീസര്‍ നേരിട്ട് വിളിച്ച് സംഭവത്തില്‍ തീരുമാനമാക്കുവാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് അടിയന്തിരമായി ബില്ല് ഒപ്പിട്ട് ട്രഷറിയിലേക്ക് കൈമാറി. ചൊവ്വാഴ്ചയോടുകൂടി പണം അക്കൗണ്ടില്‍ എത്തുമെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. ഉച്ചയോടെ സമരം അവസാനിപ്പിച്ചു. വിവിധ സമുദായിക നേതാക്കളും സമരത്തില്‍ പങ്കെടുത്തു.
ബില്ല് വച്ച്
താമസിപ്പിച്ചിട്ടില്ല
ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട ബില്‍ മനപ്പൂര്‍വം വച്ച് താമസിപ്പിച്ചിട്ടില്ലെന്നും ഓണവുമായി ബന്ധപ്പെട്ട് നിരവധി അവധികള്‍ വന്നതും നടപടിക്രമങ്ങളില്‍ വന്ന താമസവുമാണ് ബില്ല് മാറാന്‍ വൈകിപ്പിച്ചതെന്നും ബ്ലോക്ക് പട്ടികജാതി വികസന വകുപ്പ് ഓഫീസര്‍ കൈരളി ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: