അടിമാലി: വിസ തട്ടിപ്പിന്റെ പേരില്‍ അടിമാലി പോലീസ് അറസ്റ്റ് ചെയ്ത കണ്ണൂര്‍ സ്വദേശി സജില്‍ സംസ്ഥാനത്തുടനീളം നിരവധിയാളുകളെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
വിസ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് ആളുകളുടെ പക്കല്‍ നിന്നും പാസ്പോര്‍ട്ട് കൈവശപ്പെടുത്തി പണം തട്ടിയെടുക്കുകയാണ് ഇയാളുടെ രീതിയെന്നും പോലീസ് പറഞ്ഞു. സജില്‍ പിടിയിലായ വിവരം അറിഞ്ഞ ശേഷം അമ്പതോളം ആളുകളാണ് പരാതിയുമായി അടിമാലി പോലീസിനെ സമീപിച്ചത്. ഈമാസം അഞ്ചിനായിരുന്നു കണ്ണൂര്‍ സ്വദേശിയായ സജിലിനെ വിസതട്ടിപ്പിന്റെ പേരില്‍ അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി തോക്കുപാറ സ്വദേശിയുടെ പക്കല്‍ നിന്നും രണ്ട്ലക്ഷത്തി എഴുപതിനായിരം രൂപ തട്ടിയെടുത്ത കേസിലായിരുന്നു അറസ്റ്റ്. കാനഡയിലും ഫിജിയിലും വിയറ്റ്നാമിലും ജോലിക്കായി വിസ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു സജില്‍ പണം തട്ടിയെടുത്തത്.
ഇതെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സംസ്ഥാനത്തുടനീളം ഇയാള്‍ നിരവധിയാളുകളെ കബളിപ്പിച്ച് പണം തട്ടിയെടുത്തതായി കണ്ടെത്തി. കുട്ടമ്പുഴ, ആലുവ, അങ്കമാലി, പെരുമ്പാവൂര്‍, കാക്കനാട്, കാഞ്ഞിരപ്പള്ളി തുടങ്ങിയ വിവധ സ്റ്റേഷനുകളില്‍ സജിലിനെതിരെ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. പിടിയിലായ സമയത്ത് സജിലിന്റെ പക്കല്‍ നിന്നും കണ്ടെത്തിയ 8 പാസ്പോര്‍ട്ടുകളില്‍ ആറെണ്ണത്തിന്റെ ഉടമസ്ഥരെ പോലീസ് കണ്ടെത്തി. ഇവരുടെയെല്ലാം പക്കല്‍ നിന്നും സജില്‍ പണം കൈപ്പറ്റിയതായി പാസ്പോര്‍ട്ടുടമകള്‍ മൊഴി നല്‍കിയിട്ടുണ്ട്. അടിമാലി പോലീസിന്റെ തെളിവെടുപ്പിന് ശേഷം പ്രതിയെ പെരുമ്പാവൂര്‍ പോലീസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: