വ്യക്തമായ പ്രേമഭക്തിയുടെ തടസ്സങ്ങളെ വിവരിച്ച ശേഷം ആ പ്രേമഭക്തി എങ്ങിനെ നേടാനാകുമെന്ന് ശ്രീനാരദന്‍ വിവരിക്കുന്നു. നിര്‍ത്താതെയുള്ള ഭജനയാണ് അതിനുള്ള ഒരു മാര്‍ഗം.
ആവര്‍ത്തിച്ചുള്ള ഭജനകള്‍ മനുഷ്യനെ ആ ഭാവത്തിലേക്കു നയിക്കും.
നാം ഏതു കാര്യത്തിലേക്കാണോ കൂടുതല്‍ സമയം ശ്രദ്ധിക്കുന്നത് ആ ചിന്തകള്‍ വിടാതെ പിന്തുടരും. ഏതു കാര്യമാണെങ്കിലും നമുക്കിത് അനുഭവസിദ്ധമായിരിക്കും. പകലു മുഴുവന്‍ ചെയ്തുകൊണ്ടിരുന്ന കാര്യത്തെക്കുറിച്ച് തന്നെ രാത്രിയിലും ചിന്ത പരതി നടക്കും. ഉറക്കത്തിനിടയിലും ഇതേ ചിന്ത പിന്തുടരും. സ്വപ്നത്തില്‍ പോലും ഇതേ വിഷയംതന്നെ കടന്നുവരാനുള്ള സാധ്യതകള്‍ കൂടും.
പണ്ട് സ്കൂള്‍ ക്ലാസുകളില്‍ അധ്യാപകര്‍ പറയാറുണ്ട്. ഉറക്കത്തില്‍ വിളിച്ചുചോദിച്ചാലും പറയാന്‍ പാകത്തിന് പഠിക്കണം എന്ന്. അതായത് ഊണിലും ഉറക്കത്തിലും ഒരേ ചിന്ത. അങ്ങനെ ചിന്ത ഒരേ കാര്യത്തെക്കുറിച്ചുതന്നെയാകുമ്പോള് നമ്മുടെ മനസ്സ് അതായി മാറുന്നു. നമ്മുടെ തലച്ചോര്‍ നമ്മെ അതിേലക്കു കൊണ്ടുേപാകുന്നു.
അതിനുള്ള മാര്‍ഗം മാത്രമായി ബുദ്ധി മാറുന്നു.
നമ്മുടെ ചിന്ത വിഷയസുഖങ്ങളെക്കുറിച്ചാണെങ്കില് നാം വിഷയസുഖങ്ങൡലേക്കുതന്നെ നീങ്ങും. അതു കിട്ടാതെ വരുമ്പോള്‍ കടുത്ത നൈരാശ്യത്തിലേക്കും അതുവഴി കോപത്തിലേക്കും അശാന്തിയിലേക്കും നാശത്തിലേക്കും നീങ്ങും.
മറിച്ച് നമ്മുടെ ചിന്ത ഭഗവത്കാര്യത്തില് നിരന്തരം ചലിച്ചുകൊണ്ടിരുന്നാല്‍ മനസ്സും ബുദ്ധിയും ഭഗവത്കാര്യങ്ങളിലേക്കുതന്നെ നമ്മെ നയിച്ചുകൊണ്ടിരിക്കും. അതുവഴി നമുക്ക് ഭഗവത് പ്രാപ്തി ഉണ്ടാവുകയും ഭഗവാനും നാമും ഒന്നായി മാറുകയും ചെയ്യും.
നിരന്തരം ഭഗവത്ചിന്തയുണ്ടാകാന് ഉത്തമമായ ഒരു മാര്‍ഗമാണ് ഭജനയും ഭഗവത്സ്തുതികളും അതിന്റെ കൂടെ നമുക്കു ലയിക്കാന്‍ കഴിയുന്ന വിധത്തില്‍ താളമേളങ്ങളുടെ അകമ്പടികള്‍ കൂടുതല്‍ ഉചിതം.
നാട്യവും നൃത്തനൃത്യങ്ങളുമെല്ലാം അക്കാര്യത്തില്‍ കൂടുതല്‍ സഹായകമായി ലയനസൗകര്യമൊരുക്കും.വൃന്ദാവനത്തിലെ ഗോപികമാരെ നോക്കൂ. അവര്‍ അംഗവിക്ഷേപങ്ങളിലൂടെ ഭഗവാനെ അനുകരിക്കുന്നു. ഭഗവാനോടൊപ്പമെന്ന ബോധ്യത്തില്‍ നൃത്തച്ചുവടുകള്‍ വക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: