കുന്നത്തൂര്‍: നേരായ വഴി കാട്ടേണ്ട ദിശാസൂചിക ബോര്‍ഡുകള്‍ യാത്രക്കാരെ വഴിതെറ്റിക്കുന്ന ദുരവസ്ഥയാണ് ശാസ്താംകോട്ട പിഡബ്ല്യുഡി റോഡ്സ് സെക്ഷന്റെ പരിധിയിലെ കാഴ്ച. ശാസ്താംകോട്ട രാജഗിരിയിലെ സ്വകാര്യ സ്കൂളിന്റെ പേരില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളാണ് ഇവ.
ശാസ്താംകോട്ട, ഭരണിക്കാവ്, ആഞ്ഞിലിമൂട്, കാരാളിമുക്ക് എന്നീ ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന പത്തോളം ബോര്‍ഡുകളാണ് യാത്രക്കാരെ ആശയകുഴപ്പത്തിലാക്കുന്നത്.
നേരത്തെ ആഞ്ഞിലിമൂട്ടില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡിലെ തെറ്റായ വിവരങ്ങള്‍ ‘ജന്മഭൂമി’ വാര്‍ത്തയെ തുടര്‍ന്ന് തിരുത്തിയിരുന്നു. ഏറെ ഗതാഗത തിരക്കുള്ള ഭരണിക്കാവ് ജങ്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന രണ്ട് ബോര്‍ഡില്‍ ശാസ്താംകോട്ടയിലേക്കുള്ള ദൂരം സൂചിപ്പിച്ചിരിക്കുന്നത് അഞ്ച് കി.മി. എന്നാണ്. യഥാര്‍ത്ഥത്തില്‍ രണ്ടര കി.മി താഴയേ വരു.
സ്വകാര്യ സ്ഥാപനങ്ങള്‍ തങ്ങളുടെ പരസ്യ പ്രചരണാര്‍ത്ഥം പാതയോരങ്ങളില്‍ സ്ഥാപിക്കുന്ന ദിശാസൂചിക ബോര്‍ഡുകളിലാണ് ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ശാസ്താംകോട്ട കോടതിമുക്കില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡിലെ സൂചന പ്രകാരം കരുനാഗപ്പള്ളിക്ക് സഞ്ചരിക്കുന്ന യാത്രക്കാര്‍ മനക്കരയുടെ ഗ്രാമീണ മേഖലകളില്‍ കിടന്ന് വട്ടംകറങ്ങി പോകും. പൊതുമരാമത്ത് വകുപ്പിന്റേയോ, ദേശീയപാത അതോറിറ്റിയുടേയോ അനുമതിപോലും വാങ്ങാതെയാണ് ഇത്തരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
മൂക്കിന് താഴെ ഇത്തരത്തില്‍ നിയമലംഘനം നടന്നിട്ടും അത് കണ്ടില്ലെന്ന ഭാവത്തിലാണ് പിഡബ്ല്യുഡി റോഡ്സ് വിഭാഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: